News & Views

മോഡേണ വാക്സിന്‍ ഇന്ത്യയിലെത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നു ?

സ്റ്റോറേജ് സൗകര്യം കൊണ്ടും പ്രതിരോധ ശേഷികൊണ്ടും ഫൈസറിനേക്കാള്‍ മോഡേണ മുന്നിലാണെന്നത് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നു.

Dhanam News Desk

കൊറോണ വൈറസിനെതിരെ പോരാടുന്നതില്‍ 94.5% ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട മോഡേണ വാക്സിന്‍ ഇന്ത്യയിലെത്താനുള്ള അന്തിമ തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായതോടെ വൈകാതെ ഇത് ജനങ്ങളില്‍ പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനിയുമായി ചര്‍ച്ചകളിലാണ്. ഒരു മാസം വരെ രണ്ട് മുതല്‍ എട്ടുവരെ താപ നിലയിലും ആറു മാസം വരെ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലും ഈ വാക്സിന്‍ സൂക്ഷിക്കാമെന്നിരിക്കെയാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നത്.

നേരത്തെ ഫൈസര്‍ നിര്‍മിച്ച വാക്സിന്‍ സൂക്ഷിക്കുന്നതു സംബന്ധിച്ച ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ഫൈസറിനേക്കാള്‍ സ്റ്റോറേജ് സൗകര്യം കൊണ്ടും പ്രതിരോധ ശേഷികൊണ്ടും മോഡേണ മുന്നിലാണെന്നത് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നു. ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ എന്ന ഹൈദരാബാദ് കമ്പനി സംയോജിത വാക്സിന്‍ ഉല്‍പ്പാദനത്തിനായി മോഡേണയുമായി ചര്‍ച്ചകള്‍ നടത്തിയതിന്‍റെ പശ്ചാത്തലത്തില്‍ കമ്പനിക്ക് പിന്തുണയുമായി സര്‍ക്കാരും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസിനെതിരേയുള്ള അമേരിക്കയില്‍ നിന്നും വിജയം കണ്ട രണ്ടാമത്തെ വാക്‌സിനാണിത്. ഫൈസര്‍ വാക്‌സിന്‍ രോഗത്തിനെതിരെ 90% ത്തിലധികം ഫലപ്രദമായിരുന്നുവെങ്കിലും ഉപയോഗത്തിലത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഫൈസറിന്റെ വാക്‌സിന്‍ മൈനസ് 75 ഡിഗ്രി സെല്‍ഷ്യസില്‍ അഥവാ മൈനസ് 103 ഡിഗ്രി ഫാരന്‍ഹീറ്റിലായിരുന്നു സൂക്ഷിക്കേണ്ടത്. മറ്റൊരു വാക്‌സിനും ഇത്ര തണുപ്പില്‍ സൂക്ഷിക്കേണ്ടതില്ല. അതു കൊണ്ടു തന്നെ ഇത്തരത്തില്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള ഫ്രീസറുകളുടെ അഭാവം ഇന്ത്യയില്‍ വലിയ തോതില്‍ പ്രശ്‌നമായിരുന്നു.

രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് ഒരേ സാങ്കേതികതയാണ് ഫൈസര്‍, മോഡേണ എന്നിവയുടെ വാക്‌സിനുകള്‍ക്ക് ഉപയോഗിക്കുന്നതെന്നതിനാല്‍ ഇന്ത്യയ്ക്ക് വാക്സിന്‍ സ്വന്തമാക്കാം. 500 ദശലക്ഷം കപ്പാസിറ്റിയിലാണ് മോഡേണ ഇപ്പോള്‍ വാക്സിന്‍ നിര്‍മിക്കുന്നത്. ഇത് ഒരു ലക്ഷം കോടിയിലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT