FILE PHOTO facebook / J Donald Trump
News & Views

സൗദി രാജകുമാരനൊപ്പം ട്രംപിനെ കാണാനെത്തി മസ്‌ക് 'ചങ്ങാതി'! തര്‍ക്കമെല്ലാം തീര്‍ന്നോ?

യു.എസ് സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഒരുക്കിയ വിരുന്നിലാണ് ട്രംപിനൊപ്പം മസ്‌ക് വേദി പങ്കിട്ടത്

Dhanam News Desk

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കാണാന്‍ ടെസ്‌ല മോട്ടോര്‍സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്ക് വൈറ്റ് ഹൗസിലെത്തി. ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ മഞ്ഞുരുക്കമുണ്ടായതിന്റെ സൂചനയെന്നാണ് ഇതിനെ വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. യു.എസ് സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഒരുക്കിയ വിരുന്നിലാണ് ട്രംപിനൊപ്പം മസ്‌ക് വേദി പങ്കിട്ടത്.

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കമുള്ളവരും വിരുന്നിനെത്തിയിരുന്നു. ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, സി.ബി.എസ് ന്യൂസ് സി.ഇ.ഒ ഡേവിഡ് എലിസണ്‍, സെയില്‍സ് ഫോഴ്‌സ് സി.ഇ.ഒ മാര്‍ക്ക് ബെനിയോഫ്, അമേരിക്കന്‍ ഹെഡ്ജ് ഫണ്ട് മാനേജര്‍ ബില്‍ അക്ക്മാന്‍, എന്‍വിഡിയ സി.ഇ.ഒ ജെന്‍സന്‍ ഹ്യുവാംഗ് തുടങ്ങിയവരും ചടങ്ങിനെത്തി.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെ പരസ്യമായി പിന്തുണച്ചയാളാണ് മസ്‌ക്. ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തതും മസ്‌ക്ക് തന്നെ. പ്രസിഡന്റായി സ്ഥാനമേറ്റതോടെ സര്‍ക്കാരിന്റെ ചെലവ് കുറക്കാനുള്ള വിഭാഗത്തിന്റെ ചുമതല ട്രംപ് മസ്‌കിന് നല്‍കി. മസ്‌കിന്റെ പല തീരുമാനങ്ങളും രാഷ്ട്രീയ വിവാദങ്ങളായി മാറാന്‍ വലിയ താമസമുണ്ടായില്ല. യൂറോപ്പിലും അമേരിക്കയിലെ പലയിടങ്ങളിലും മസ്‌കിനെതിരെ വലിയ പ്രതിഷേധങ്ങളും നടന്നു. മിക്കയിടങ്ങളിലും ടെസ്‌ല വാഹനങ്ങളുടെ വില്‍പ്പനയെയും ഇത് കാര്യമായി ബാധിച്ചു. രാഷ്ട്രീയം മതിയാക്കി ബിസിനസ് നോക്കി നടത്താനായിരുന്നു മസ്‌കിന് നിക്ഷേപകര്‍ നല്‍കിയ ഉപദേശം.

ഇതിനിടയില്‍ ട്രംപ് പാസാക്കിയ നികുതി ബില്ലുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങി. പിന്നാലെ സര്‍ക്കാര്‍ ചുമതലയില്‍ നിന്ന് ഒഴിയുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയുണ്ടാക്കി യു.എസിലെ രണ്ട് പ്രബല പാര്‍ട്ടികള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നായിരുന്നു പിന്നീട് മസ്‌കിന്റെ പ്രഖ്യാപനം. എന്നാല്‍ അങ്ങനെയൊരു പാര്‍ട്ടി ഇതുവരെയും സാധ്യമായില്ല. മസ്‌ക് പാര്‍ട്ടി രൂപീകരിച്ചാല്‍ അദ്ദേഹത്തിന്റെ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന ധനസഹായം മുഴുവന്‍ പിന്‍വലിക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. നിലവില്‍ ബിസിനസില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മസ്‌കിന്റെ തീരുമാനമെന്നാണ് അറിയുന്നത്.

Elon Musk’s return to the White House for a gala dinner hosted by Donald Trump marks a visible thaw in their earlier public feud.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT