News & Views

കേരളത്തില്‍ തോറിയം നിലയമോ? അതേതായാലും, ചാര്‍ജ് വര്‍ധനയുടെ ഷോക്ക് ഉറപ്പ്

തോറിയം നിലയ നിര്‍മാണവും പീക്ക് സമയത്തെ അധിക ചാര്‍ജും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

Dhanam News Desk

ജനസാന്ദ്രമായ കേരളത്തില്‍ ആണവ വൈദ്യുതി നിലയമോ? വീണ്ടുമൊരിക്കല്‍ കൂടി വിഷയം സജീവ ചര്‍ച്ചയില്‍. വൈദ്യുതി ക്ഷാമം രൂക്ഷമാണെങ്കിലും ആണവ നിലയത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍ കുട്ടി വിശദീകരിക്കുന്നു.

ആണവ നിലയത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ച പോലും നടന്നിട്ടില്ല. കല്‍പാക്കത്ത് തോറിയം ഉപയോഗിച്ചുള്ള ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് പഠിക്കാന്‍ കെ.എസ്.ഇ.ബി സംഘം പോയിരുന്നു. ആണവ നിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നല്ലാതെ ആണവ നിലയം സ്ഥാപിക്കാന്‍ ചര്‍ച്ചയൊന്നുമില്ല. ആണവ നിലയത്തേക്കാള്‍ തോറിയം നിലയമാണ് സംസ്ഥാനത്തിന് ഉചിതമെന്നാണ് മനസിലാക്കുന്നതെന്നും വൈദ്യുത മന്ത്രി വിശദീകരിച്ചു. തോറിയത്തിന് ദൂഷ്യ ഫലങ്ങള്‍ കുറവാണ്. കല്‍പാക്കത്ത് അത് വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്താണെങ്കിലും നിര്‍മിച്ച് വിഹിതം വാങ്ങാം. നയപരമായ തീരുമാനമാണത്. മുഖ്യമന്ത്രിയുമായി ആലോചിക്കേണ്ടതുണ്ട് -കൃഷ്ണന്‍കുട്ടി വിശദീകരിച്ചു. കേരളത്തില്‍ ആണവ നിലയം കൊണ്ടുവരുന്നതിനെക്കുറിച്ച് കെ.എസ്.ഇ.ബി ചെയര്‍മാനും സംഘവും ആണവോര്‍ജ കോര്‍പറേഷനുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു.

സ്മാര്‍ട്ടായി, ഇനി ചാര്‍ജാകാം!

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെ വൈദ്യുതി ഉപയോഗത്തിനു മാത്രമായി വൈദ്യുതി നിരക്ക് കുറക്കാനും രാത്രിയില്‍ ഉപയോഗം കൂടിയ പീക്ക് സമയത്ത് അധിക നിരക്ക് ഈടാക്കാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററായിട്ടുണ്ട്. അതുകൊണ്ട് ഓരോ സമയത്തെയും വൈദ്യുതി ഉപയോഗം കണക്കാക്കാന്‍ സാധിക്കും-മന്ത്രി വിശദീകരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT