petrol station image credit : canva
News & Views

എണ്ണക്കമ്പനികളുടെ പ്രതിമാസ നഷ്ടം ₹30,000 കോടി; ഇന്ധനവില വര്‍ധിപ്പിക്കാതെ രക്ഷയില്ലെന്ന് പെട്രോളിയം മന്ത്രാലയം

ഇന്നലെ 100 ഡോളറില്‍ താഴേക്ക് വന്ന ക്രൂഡ് ഇന്ന് വീണ്ടും മൂന്നക്കം കടന്നു

Dhanam News Desk

രാജ്യത്ത പൊതുമേഖ എണ്ണക്കമ്പനികള്‍ക്ക് ക്രൂഡ്ഓയില്‍ വിലവര്‍ധന മൂലം ഓരോ മാസവും 30,000 കോടി രൂപ വീതം നഷ്ടപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ്ഓയില്‍ വില ബാരലിന് 100 ഡോളര്‍ പിന്നിട്ടതാണ് എണ്ണക്കമ്പനികളുടെ നടുവൊടിച്ചത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് എണ്ണക്കമ്പനികള്‍ മുന്നോട്ടു പോകുന്നതെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു.

പൊതുമേഖല കമ്പനികള്‍ കൂടിയ വിലയ്ക്ക് ക്രൂഡ്ഓയില്‍ വാങ്ങി സംസ്‌കരിച്ച് കുറഞ്ഞ വിലയ്ക്കാണ് ഉപയോക്താക്കള്‍ക്ക് വില്ക്കുന്നത്. വിപണിയില്‍ വിലവര്‍ധന ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ഇതുമൂലം പൊതുമേഖല എണ്ണക്കമ്പനികളുടെ നിലനില്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ ഡേറ്റ പ്രകരാം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ പെട്രോള്‍ ഉപഭേഗം 6.36 ശതമാനം വര്‍ധിച്ചു. ഡീസല്‍ ഉപയോഗത്തില്‍ 0.25 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. അതേസമയം, എല്‍പിജി ഉപയോഗം മാര്‍ച്ചില്‍ 15.7 ശതമാനവും ഏപ്രിലില്‍ 7 ശതമാനവും കുറഞ്ഞു.

എല്‍പിജി ലഭ്യതയില്‍ ഉണ്ടായ പ്രതിസന്ധിയാണ് ഉപയോഗം കുറയുന്നതിലേക്ക് നയിച്ചത്. രാജ്യത്തിന്റെ പലഭാഗത്തും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എല്‍പിജി ലഭ്യത തീര്‍ത്തും കുറവായിരുന്നു. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിച്ചില്ലെങ്കില്‍ എല്‍പിജി വിതരണം പൂര്‍ണതോതില്‍ ആകില്ലെന്നാണ് മുന്നറിയിപ്പ്.

കയറിയിറങ്ങി ക്രൂഡ്

ഇന്നലെ 100 ഡോളറില്‍ താഴേക്ക് വന്ന ക്രൂഡ് ഇന്ന് വീണ്ടും മൂന്നക്കം കടന്നു. ഇറാനും യുഎസും ഹോര്‍മൂസില്‍ പരസ്പരം വെടിയുതിര്‍ത്തെന്ന വാര്‍ത്തകള്‍ വന്നതോടെയാണിത്. ശാശ്വത സമാധാനം ഉണ്ടായില്ലെങ്കില്‍ ക്രൂഡ് വില താഴാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT