News & Views

വരുമാനവും ലാഭവും കുത്തനെ ഉയര്‍ന്നു; ഒഎന്‍ജിസിക്ക് ആദ്യ പാദത്തില്‍ ലാഭം ₹17,034 കോടി

പുതിയ ഗ്യാസ് കിണറുകളില്‍ നിന്നുള്ള വരുമാനം 3,998 കോടി രൂപയിലെത്തി.

Dhanam News Desk

പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ലാഭം 112 ശതമാനം ഉയര്‍ന്ന് 17,034 കോടിയിലെത്തി. മുന്‍വര്‍ഷത്തെ സമാനപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിലകളിലുണ്ടായ വര്‍ധനയാണ് കമ്പനിയുടെ ലാഭക്കുതിപ്പിന് സഹായിച്ചത്.

വരുമാനം 45.2 ശതമാനം വര്‍ധിച്ച് 46,460 കോടിയായി. പുതിയ ഗ്യാസ് കിണറുകളില്‍ നിന്നുള്ള വരുമാനം 3,998 കോടി രൂപയിലെത്തി. പുതിയ എണ്ണകിണറുകളില്‍ നിന്നുള്ള ഗ്യാസ് കമ്പനിക്ക് 1,897 കോടിയുടെ അധിക വരുമാനം നല്‍കി.

ഒരു ബാരല്‍ ക്രൂഡ് ഓയിലിന് ലഭിച്ച ശരാശരി വില മുന്‍വര്‍ഷത്തെ 66.13 ഡോളറില്‍ നിന്ന് 50.4 ശതമാനം വര്‍ധിച്ച് 99.45 ഡോളറായി. സംയുക്ത സംരംഭങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയിലിന് ലഭിച്ച വില ബാരലിന് 103.34 ഡോളറായും ഉയര്‍ന്നു.

ഉല്‍പാദനം കുറഞ്ഞു

ആദ്യപാദത്തില്‍ ഒഎന്‍ജിസിയുടെ അസംസ്‌കൃത എണ്ണ ഉല്‍പാദനം 5.5 ശതമാനം കുറഞ്ഞ് 4.95 ദശലക്ഷം ടണ്ണായി. പ്രകൃതിവാതക ഉല്‍പാദനം രണ്ട് ശതമാനം ഇടിഞ്ഞ് 4.851 ബില്യണ്‍ ക്യൂബിക് മീറ്ററിലെത്തി.

കൃഷ്ണ-ഗോദാവരി തടത്തിലെ കെ.ജി-98/2 ബ്ലോക്കിലെ റിസര്‍വോയര്‍ പ്രതിസന്ധികള്‍, പടിഞ്ഞാറന്‍ തീരത്തെ പ്രതികൂല കാലാവസ്ഥ, പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങളിലെ തടസങ്ങള്‍ എന്നിവയാണ് ഉല്‍പാദനം കുറയാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി. പുതിയ പദ്ധതികളിലൂടെ ഉല്‍പാദന ഇടിവ് പരിഹരിക്കാനാകുമെന്നാണ് ഒഎന്‍ജിസിയുടെ പ്രതീക്ഷ.

ഈ പാദത്തില്‍ കരയിലും കടലിലുമായി രണ്ട് പുതിയ എണ്ണ ക്കണ്ടെത്തലുകളും കമ്പനി നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ സമുദ്രതീര ഊര്‍ജശേഷി വര്‍ധിപ്പിക്കാനുള്ള 'സമുദ്ര മന്ഥന്‍' പദ്ധതിയുടെ ഭാഗമായി മഹാനദി ആഴക്കടല്‍ തടത്തില്‍ പര്യവേക്ഷണ കിണറിന്റെ ഡ്രില്ലിംഗും ഒഎന്‍ജിസി ആരംഭിച്ചു.

ONGC reported a 112% jump in Q1 profit driven by higher crude prices, despite a decline in production

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT