Canva
News & Views

പാക്കിസ്ഥാനില്‍ സ്വര്‍ണ ഖനി? അതിനൊരു ഇന്ത്യന്‍ കണക്ഷന്‍!

സിന്ധു നദീതട മേഖലയില്‍ 80,000 കോടിയുടെ സ്വര്‍ണശേഖരമുണ്ടെന്നാണ് സര്‍വേഫലം, രക്ഷപെടുമോ പാക്കിസ്ഥാന്‍?

Dhanam News Desk

സാമ്പത്തികമായി പൊട്ടി പാളീസായി നില്‍ക്കുന്ന പാക്കിസ്ഥാന് നിധി കിട്ടി. സിന്ധു നദീതീരത്തോടു ചേര്‍ന്ന് 80,000 കോടി രൂപയുടെ സ്വര്‍ണശേഖരം ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ത്യയുടെ ഭൂപ്രദേശത്തെ ഹിമാലയ സാനുക്കളില്‍ നിന്ന് ഒഴുകിയിറങ്ങിയ സ്വര്‍ണമല്ലേ അത്? സാധ്യതകളുടെ സംശയ ചര്‍ച്ചകള്‍ അങ്ങനെ പുരോഗമിക്കുന്നു. ഏതായാലും സ്വര്‍ണം കുഴിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ കടക്കെണി കയറി മോന്തായം വളഞ്ഞു നില്‍ക്കുന്ന പാക്കിസ്ഥാന് അതൊരു താങ്ങ്.

പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയില്‍ സര്‍ക്കാര്‍ നിയോഗിച്ചു നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖര സാധ്യത കണ്ടെത്തിയത്. നാഷണല്‍ എഞ്ചിനീയറിംഗ് സര്‍വീസസ് പാക്കിസ്ഥാന്‍, ഖനന-ധാതു വകുപ്പ് എന്നിവയാണ് സര്‍വേ നടത്തിയത്. വാണിജ്യാടിസ്ഥാനത്തില്‍ മേഖലയില്‍ സ്വര്‍ണഖനന പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് പരിപാടി.

ഹിമാലയത്തിലെ ഇന്ത്യന്‍ ഭാഗത്ത് സിന്ധു നദിയിലൂടെ ഒഴുകി അടിയുന്ന സ്വര്‍ണത്തിന്റെ അംശമാണ് ഇതെന്നാണ് ജിയോളജിസ്റ്റുകളില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് സിന്ധു നദീതട മേഖല. പുതിയ സാധ്യതകളുടെ റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഈ മേഖലയില്‍ ഖനന കരാറുകാര്‍ തള്ളിക്കയറുന്നുണ്ട്. അനുവാദമില്ലാതെ ഖനനം സര്‍ക്കാര്‍ വിലക്കി.

പാക്കിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതല്ല. 19,000 കോടി രൂപയുടെ നികുതി വരുമാനക്കുറവാണ് ഈ ധനവര്‍ഷം ഉണ്ടായിരിക്കുന്നത്. വരുമാനം കുറയുന്നതിനാല്‍ അന്താരാഷ്ട്ര നാണ്യനിധിയില്‍ പണമടക്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിക്കേണ്ട സ്ഥിതി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT