News & Views

ബാങ്കുകളില്‍ 100,200 രൂപ നോട്ട് ക്ഷാമം ഇനിയുണ്ടാകില്ല, കര്‍ശന നിര്‍ദേശം നല്‍കി റിസര്‍വ് ബാങ്ക്

ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് മുമ്പ് 75 ശതമാനം എ.ടി.എമ്മുകളിലും ആവശ്യത്തിന് 100, 200 രൂപ നോട്ടുകള്‍ നിറയ്ക്കണം

Dhanam News Desk

ബാങ്കുകളില്‍ ചെറിയ തുകയുടെ നോട്ടുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ). 100, 200 രൂപ നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് ആര്‍.ബി.ഐ ബാങ്കുകളോടും വൈറ്റ് ലേബല്‍ എ.ടി.എം ഓപ്പറേറ്റര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്.

ചെറിയ തുകയുടെ നോട്ടുകള്‍ എ.ടി.എം വഴി ലഭ്യമല്ലാത്തത് താഴേത്തട്ടില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ കുറയാന്‍ ഇടയാക്കുമെന്ന് ധനകാര്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതോടെയാണ് റിസര്‍വ് ബാങ്ക് ഇടപെട്ടത്. കൃത്യമായ ഇടവേളയില്‍ ചെറിയ തുകകളുടെ നോട്ടുകള്‍ എ.ടി.എമ്മില്‍ നിറയ്ക്കണമെന്നാണ് നിര്‍ദേശം.

എ.ടി.എം ചാര്‍ജ് ഉയരും

ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് മുമ്പ് 75 ശതമാനം എ.ടി.എമ്മുകളിലും ആവശ്യത്തിന് 100, 200 രൂപ നോട്ടുകള്‍ നിറയ്ക്കണം. അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുമ്പ് 90 ശതമാനം എ.ടി.എമ്മുകളായി ഇത് വര്‍ധിപ്പിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.

എ.ടി.എമ്മുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 500 രൂപയുടെ നോട്ടുകള്‍ മാത്രമാണ് ലഭിക്കുന്നതെന്ന പരാതി അടുത്തിടെ വ്യാപകമായിരുന്നു. ചെറിയ ആവശ്യങ്ങള്‍ക്കായി തുക പിന്‍വലിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

മെയ് ഒന്ന് മുതല്‍ എ.ടി.എം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുന്നതിന് നല്‍കേണ്ട നിരക്കുകളില്‍ വര്‍ധനയുണ്ടാകും. പണം പിന്‍വലിക്കാനുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള ഓരോ ട്രാന്‍സാക്ഷനും നിലവില്‍ 21 രൂപയാണ് നല്‍കുന്നത്. നാളെ (മെയ് 01) മുതല്‍ ഇത് 23 രൂപയാകും. അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളില്‍ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിന്‍വലിക്കാം.

RBI directs banks and ATM operators to ensure availability of ₹100 and ₹200 notes and announces hike in ATM withdrawal charges

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT