Image courtesy: canva/rbi 
News & Views

ചട്ട ലംഘനത്തിന് അഞ്ച് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ

പി.എൻ.ബിക്ക് ചുമത്തിയത് 1.31 കോടി രൂപ പിഴ

Dhanam News Desk

പഞ്ചാബ് നാഷണൽ ബാങ്കിനും (പി.എൻ.ബി) മറ്റ് നാല് ബാങ്കുകൾക്കും വിവിധ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ജൂലൈ ആദ്യവാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പിഴ ചുമത്തി. പി.എൻ.ബിക്ക് 1.31 കോടി രൂപയാണ് പിഴ ചുമത്തിയത്.

ഗുജറാത്ത് രാജ്യ കർമ്മചാരി സഹകരണ ബാങ്ക്; രോഹിക സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, മധുബനി, ബിഹാർ; നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, മുംബൈ, മഹാരാഷ്ട്ര; ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പശ്ചിമ ബംഗാള്‍ എന്നിവയാണ് ആർ.ബി.ഐ പിഴ ചുമത്തിയ മറ്റു നാല് ബാങ്കുകൾ. വായ്പ, കെ.വൈ.സി ചട്ട ലംഘനം മുൻനിർത്തിയാണ് പിഴ.

പി.എൻ.ബിയുടെ വിശദീകരണം ആര്‍.ബി.ഐ തളളി

2022 മാർച്ച് 31 ന് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആർ.ബി.ഐയുടെ മേൽനോട്ട മൂല്യനിർണ്ണയ സമിതി പരിശോധന നടത്തിയിരുന്നു. ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബാങ്കിന് നോട്ടീസ് നൽകി. നിർദ്ദേശങ്ങൾ പാലിക്കുന്നത് പരാജയപ്പെട്ടതില്‍ എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാൻ ആര്‍.ബി.ഐ ആവശ്യപ്പെട്ടിരുന്നു. നോട്ടീസിനുള്ള പി.എൻ.ബിയുടെ മറുപടിയും നേരിട്ട് ഹാജരായി നൽകിയ വാക്കാലുള്ള വിശദീകരണങ്ങളും പരിഗണിച്ച ശേഷം ബാങ്കിനെതിരായ ആരോപണങ്ങൾ നിലനിൽക്കുന്നതാണെന്ന് കണ്ടെത്തുക ആയിരുന്നു.

രണ്ട് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾക്ക് സബ്‌സിഡികൾ/ റീഫണ്ടുകൾ/ റീഇംബേഴ്‌സ്‌മെന്‍റുകൾ എന്നിവ വഴി സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയെ അടിസ്ഥാനമാക്കി പ്രവർത്തന മൂലധന ലോണുകള്‍ പഞ്ചാബ് നാഷണൽ ബാങ്ക് നല്‍കിയിരുന്നു. ഇത് ആർ.ബി.ഐ നിർദ്ദേശങ്ങളുടെ ലംഘനമാണെന്നാണ് കണ്ടെത്തല്‍.

ചില അക്കൗണ്ടുകളിൽ ബിസിനസ് സംബന്ധമായി സമര്‍പ്പിച്ച ഉപഭോക്താക്കളുടെ വിലാസങ്ങളും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട രേഖകളും സംരക്ഷിക്കുന്നതിലും പി.എന്‍.ബി വീഴ്ച വരുത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT