News & Views

ആഭ്യന്തര റബര്‍ വില വീണ്ടും ₹250 രൂപയിലേക്ക്, ചരക്ക് ക്ഷാമം രൂക്ഷം; കൂടിയ വിലക്ക് വാങ്ങിക്കൂട്ടി ടയര്‍ കമ്പനികള്‍

ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും കര്‍ഷകരുടെ പക്കല്‍ വേണ്ടത്ര ചരക്കില്ലാത്ത സ്ഥിതിയാണ്. കനത്ത വേനല്‍ച്ചൂടില്‍ ഇത്തവണ ഉത്പാദനം നേര്‍പകുതിയായി കുറഞ്ഞിരുന്നു

Dhanam News Desk

റബര്‍ ഉത്പാദനം ചൂട് കാരണം പകുതിയായി കുറഞ്ഞ സാഹചര്യത്തില്‍ കോട്ടയം ഉള്‍പ്പെടെ പല ഭാഗങ്ങളിലും വ്യാപാരികള്‍ 248 രൂപ വരെ നല്‍കി ചരക്ക് ശേഖരിക്കുന്നു. ടയര്‍ കമ്പനികള്‍ക്ക് 250 രൂപയ്ക്ക് മുകളിലാണ് വില്‍പ്പന. ക്രൂഡ് ഓയില്‍ വിലക്കയറ്റം സിന്തറ്റിക് റബറിന്റെ ചെലവ് ഉയര്‍ത്തിയതോടെ പ്രകൃതിദത്ത റബറിലേക്കുള്ള ഡിമാന്‍ഡ് കുത്തനെ കൂടിയെങ്കിലും കര്‍ഷകരുടെ കൈവശം മതിയായ സ്‌റ്റോക്ക് ഇല്ലാത്തത് നേട്ടം പരിമിതപ്പെടുത്തുന്നു.

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആവേശം പകര്‍ന്ന് വില വീണ്ടും 250ലേക്ക് അടുക്കുന്നു. നിലവില്‍ റബര്‍ ബോര്‍ഡിന്റെ വില അനുസരിച്ച് ആര്‍എസ്.എസ്4 ഗ്രേഡിന് 243 രൂപയാണ്. ആര്‍.എസ്.എസ്5 239 രൂപയും. എന്നാല്‍ ചരക്ക് ക്ഷാമം രൂക്ഷമായതോടെ പലയയിടങ്ങളിലും ടയര്‍ കമ്പനികള്‍ വ്യാപാരികള്‍ വഴി ഇതിലും കൂടിയ നിരക്കില്‍ റബര്‍ ശേഖരിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ വില 250 കടന്നേക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

രാജ്യാന്തര റബര്‍ വില ആഭ്യന്തര നിരക്കിനേക്കാള്‍ 22 രൂപ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇറക്കുമതി വര്‍ധിപ്പിച്ച് ആഭ്യന്തര വില താഴ്ത്തുകയെന്ന സമ്മര്‍ദ്ദതന്ത്രം ഫലിച്ചേക്കില്ല. തായ്‌ലന്‍ഡിലും മലേഷ്യയിലും ഇത്തവണ റബര്‍ ഉത്പാദനത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ആഗോളതലത്തില്‍ ആവശ്യമായത്ര റബര്‍ വിപണിയിലേക്ക് എത്തിക്കാന്‍ പ്രധാന ഉത്പാദന രാജ്യങ്ങള്‍ക്ക് സാധിച്ചേക്കില്ല.

ഡിമാന്‍ഡ് കൂടുതല്‍

കോട്ടയം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ 248 രൂപയ്ക്ക് വരെ വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നുണ്ട്. 250 രൂപയ്ക്ക് മുകളിലാണ് ഈ ചരക്കുകള്‍ ടയര്‍ കമ്പനികള്‍ക്ക് വ്യാപാരികള്‍ നല്കുന്നത്. ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും കര്‍ഷകരുടെ പക്കല്‍ വേണ്ടത്ര ചരക്കില്ലാത്ത സ്ഥിതിയാണ്. കനത്ത വേനല്‍ച്ചൂടില്‍ ഇത്തവണ ഉത്പാദനം നേര്‍പകുതിയായി കുറഞ്ഞിരുന്നു.

വില കൂടുമെന്ന പ്രതീക്ഷയില്‍ വ്യാപാരികള്‍ കാര്യമായി ചരക്ക് സൂക്ഷിച്ചിരുന്നു. എന്നാല്‍ കര്‍ഷകരുടെ കൈവശം വേണ്ടത്ര സ്‌റ്റോക്ക് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമില്ല. വില കൂടിയെങ്കിലും ചൂട് കാരണം തോട്ടങ്ങളില്‍ ടാപ്പിംഗ് കാര്യമായി നടക്കുന്നില്ല. മഴ ശക്തമാകാതെ ടാപ്പിംഗ് തുടങ്ങിയാലും കാര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ക്രൂഡ് ഓയില്‍ ഇഫക്ട്

ക്രൂഡ്ഓയില്‍ വില വര്‍ധിക്കുമ്പോള്‍ റബര്‍ വില കൂടുന്നത് യാദൃശ്ചികമല്ല. മുമ്പും ഇത്തരത്തില്‍ ക്രൂഡ് വിലക്കയറ്റത്തോട് അനുബന്ധിച്ച് റബര്‍വില കൂടിയിരുന്നു. സിന്തറ്റിക് റബര്‍ ഉത്പാദനത്തിന്റെ പ്രധാന അസംസ്‌കൃത വസ്തു ക്രൂഡ്ഓയില്‍ ആണ്. ക്രൂഡിന്റെ വില കൂടുമ്പോള്‍ സിന്തറ്റിക് റബറിന്റെ വിലയും വര്‍ധിക്കും.

ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും ഇതാണ്. സിന്തറ്റിക് റബര്‍ ചെലവേറിയതായതിനാല്‍ പ്രകൃതിദത്ത റബറിലേക്ക് വ്യവസായലോകം മാറും. പ്രകൃതിദത്ത റബറിന്റെ ഡിമാന്‍ഡ് പെട്ടെന്ന് കൂടാനുള്ള കാരണവും ഇതുതന്നെ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT