റൂപര്‍ട്ട് മര്‍ഡോകിന് കീഴിലുള്ള ന്യൂസ് കോര്‍പ് ഓസ്ട്രേലിയ നൂറിലേറെ പത്രങ്ങളുടെ അച്ചടി നിര്‍ത്തുന്നു. കോവിഡില്‍ പരസ്യവരുമാനം കുറഞ്ഞതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പത്രങ്ങളുടെ അച്ചടി നിര്‍ത്തി ഡിജിറ്റല്‍ മാധ്യമ മേഖലയിലേക്ക് ചുവടു മാറ്റുന്നത്. ഓസ്ട്രേലിയിലെ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതോടെ ജോലി നഷ്ടമാകുമെന്ന് ദ ഗാര്‍ഡിയന്‍ ഡോട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണ്‍ 29 മുതല്‍ 76 പത്രങ്ങള്‍ പ്രിന്റിംഗ് നിര്‍ത്തി ഡിജിറ്റലാകും. ഇതോടെ മര്‍ഡോകിന്റെ ന്യൂസ് കോര്‍പിന് കീഴിലുള്ള ഓണ്‍ലൈന്‍ പത്രങ്ങളുടെ എണ്ണം 92 ആയി ഉയരും. അടുത്തിടെയായി 16 പുതിയ ഓണ്‍ലൈന്‍ പത്രങ്ങള്‍ ന്യൂസ് കോര്‍പ് ആരംഭിച്ചിരുന്നു.അച്ചടി നിര്‍ത്തുന്ന 112 പത്രങ്ങളില്‍ 36 പത്രങ്ങള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടും. ബാക്കി ഓണ്‍ലൈന്‍ എഡിഷന്‍ മാത്രമായി നിലനിര്‍ത്താനാണ് തീരുമാനം. പ്രാദേശിക പത്രങ്ങളാണ് പ്രധാനമായും മര്‍ഡോകിന്റെ നടപടിക്കിരയാവുന്നത്. കൃത്യമായി എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അതേസമയം മാധ്യങ്ങളിലെ വാര്‍ത്തകള്‍ വഴിയാണ് പത്രങ്ങള്‍ പൂട്ടുന്ന കാര്യം അറിഞ്ഞതെന്നും ന്യൂസ് കോര്‍പ് അറിയിച്ചിട്ടില്ലെന്നും ഓസ്ട്രേലിയയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ വ്യക്തമാക്കി. കുറഞ്ഞത് 375 മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ നഷ്ടമാകുമെന്നാണ് സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അച്ചടി മാധ്യമങ്ങളിലൂടെയുള്ള പരസ്യ വരുമാനം ഇനി ഉയരുമെന്ന പ്രതീക്ഷയില്ലാത്തതിനാലാണ് കടത്ത നടപടിയിലേക്കു കമ്പനി പോകുന്നതെന്ന് ന്യൂസ് കോര്‍പ് ഓസ്ട്രേലിയ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മൈക്കിള്‍ മില്ലര്‍ അറിയിച്ചു. കോവിഡ് വ്യാപകമായതോടെ ഏപ്രിലില്‍ 60 പത്രങ്ങളുടെ അച്ചടി ന്യൂസ് കോര്‍പ് നിര്‍ത്തിയിരുന്നു. ഈ പത്രങ്ങളും ഇനി തിരിച്ചുവരാന്‍ സാധ്യതയില്ല. ആസ്ട്രേലിയയിലെ പ്രാദേശിക മാധ്യമരംഗത്തെയാണ് മര്‍ഡോകിന്റെ കമ്പനിയുടെ തീരുമാനം വലിയ തോതില്‍ ബാധിക്കുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine