ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ അടക്കമുളള വിഷയങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയിലേക്ക് പഠനാവശ്യങ്ങള്‍ക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കയിൽ പഠനം നടത്തുന്നത് സംബന്ധിച്ച അന്വേഷണങ്ങളില്‍ 46 ശതമാനത്തിലധികം കുറവുണ്ടായതായി ബഹുരാഷ്ട്ര വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐഡിപി എഡ്യൂക്കേഷന്‍ വ്യക്തമാക്കുന്നു. കാനഡയിലേക്കുള്ള അന്വേഷണങ്ങളില്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 75 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഈ പ്രവണതക്ക് പിന്നില്‍ ഇരുരാജ്യങ്ങളിലും സംജാതമായ രാഷ്ട്രീയ സാഹചര്യങ്ങളും ഘടകമാണ്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷം കഴിഞ്ഞ 6 മുതൽ 12 മാസത്തിനുള്ളിൽ യുഎസിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ മറ്റ് സാധ്യതകള്‍ തേടുകയാണ്. ജൂൺ മുതൽ വീസ അംഗീകാരങ്ങളില്‍ യുഎസ് കുറവ് വരുത്തിയതും വിദ്യാര്‍ത്ഥികളെ മാറ്റി ചിന്തിപ്പിച്ചു.
മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കേന്ദ്ര സർക്കാരും തമ്മില്‍ അസ്വസ്ഥതകള്‍ രൂപപ്പെട്ട് തുടങ്ങിയത് മുതലാണ് കാനഡയിലേക്കുളള ഒഴുക്കില്‍ ഇടിവ് ആരംഭിച്ചത്. രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ ഒഴുക്കില്‍ ഈ പ്രവണത കാണുന്നുണ്ട്. പഠന ശേഷം ജോലി സാധ്യതകള്‍ കുറഞ്ഞതും മതിയായ താമസ സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഇവിടം തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നു.
യുകെ, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കൂടുതലായി പരിഗണിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിദ്യാർത്ഥികളുടെ എണ്ണം 9 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഓസ്‌ട്രേലിയ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ റഷ്യൻ രാജ്യങ്ങളെ പ്രത്യേകിച്ച് മെഡിക്കൽ ബിരുദങ്ങൾക്ക് കൂടുതൽ തിരഞ്ഞെടുക്കുന്നതായും കണ്ടുവരുന്നു. താങ്ങാനാവുന്ന ട്യൂഷൻ, ജീവിതച്ചെലവ്, ലളിതമായ പ്രവേശന പ്രക്രിയകൾ, ഉയർന്ന വീസ അംഗീകാര നിരക്കുകൾ തുടങ്ങിയവയാണ് ഇതിനുളള കാരണം.
Student interest in the US and Canada drops sharply post-Trump era, with more opting for Europe, Australia, and Russia.
Read DhanamOnline in English
Subscribe to Dhanam Magazine