എന്‍ഡിയര്‍ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയര്‍ഹൗസിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ശൃംഖലയുടെ ശീലസ്ഥാപനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിക്കുന്നു. 
News & Views

ഇന്‍വെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ എത്തിയത് ₹36,000 കോടിയുടെ നിക്ഷേപം; 50,000 തൊഴിലവസരം: പി. രാജീവ്

16 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എഫ്.എം.സി.ജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇ-കൊമേഴ്‌സ്, തേഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് മേഖലകള്‍ക്ക് അത്യാധുനിക സേവനം ലഭിക്കും

Dhanam News Desk

ഇന്‍വെസ്റ്റ് കേരളാ ഗ്ലോബല്‍ ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 36,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്. ഈ നിക്ഷേപങ്ങളിലൂടെ 50,000ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായെന്നും മന്ത്രി വ്യക്തമാക്കി. ആലുവ ചുണങ്ങന്‍വേലിയില്‍ ഇന്‍വെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ വന്ന നൂറാമത്തെ പദ്ധതിയായ എന്‍ടിആര്‍ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയര്‍ഹൗസിങ് ആന്‍ഡ് ലോജിസ്റ്റിക്സ് ശൃംഖലയ്ക്ക് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു പി. രാജീവ്.

നിക്ഷേപ നിര്‍ദേശങ്ങള്‍ പദ്ധതികളാക്കി മാറ്റുന്നതില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 14-15 ശതമാനമാണ്. എന്നാല്‍, കേരളത്തില്‍ നിക്ഷേപ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന്റെ നിരക്ക് 24 ശതമാനമാണ്. 250 കോടി രൂപ മുതല്‍മുടക്കില്‍ എന്‍ടിആര്‍ സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്ന എ-ഗ്രേഡ് വെയര്‍ഹൗസിങ് ആന്‍ഡ് ലോജിസ്റ്റിക്സിന്റെ ശിലസ്ഥാപനമാണ് മന്ത്രി നടത്തിയത്.

16 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എഫ്.എം.സി.ജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇ-കൊമേഴ്‌സ്, തേഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് മേഖലകള്‍ക്ക് അത്യാധുനിക സേവനം ലഭിക്കും. കൂടാതെ 300 പേര്‍ക്ക് ഇവിടെ നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്സ് വികസനത്തിനും നവീകരണത്തിനും ഈ പദ്ധതി വലിയ പിന്തുണ നല്‍കുമെന്ന് എന്‍ടിആര്‍ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജ് ശ്രീനിവാസന്‍ പറഞ്ഞു. 2026 മാര്‍ച്ചോടെ പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അന്‍വര്‍ സാദത്ത് എംഎല്‍എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു എന്നിവര്‍ സന്നിഹിതരായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT