ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് പുതിയ തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തൊഴിലാളികളെ നിര്‍ബന്ധിച്ച് ഉത്പാദനം നടത്തുന്ന ഉത്പന്നങ്ങള്‍ക്ക് 10, 12.5 ശതമാനം വീതം നികുതിയാണ് ഈടാക്കുക. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും അടക്കമുള്ള രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവയാണുള്ളത്. ചൈന, യുകെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 12.5 ശതമാനമാണ് തീരുവ.
ഇന്ത്യയെ സംബന്ധിച്ച് കാര്യമായ പ്രതിസന്ധി പുതിയ തീരുവ സൃഷ്ടിക്കില്ല. ട്രംപ് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്ന താരിഫിലെ ചില വ്യവസ്ഥകള്‍ ഫെബ്രുവരിയില്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ 10 ശതമാനം താരിഫിന്റെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ ഉത്തരവ് വെള്ളിയാഴ്ച പുലര്‍ച്ചെ 12.01 മുതല്‍ പ്രാബല്യത്തില്‍ വന്നത്.
ആദ്യഘട്ടത്തില്‍ ഇന്ത്യയ്ക്ക് 12.5 ശതമാനം അധിക താരിഫ് ചുമത്താനായിരുന്നു യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ശുപാര്‍ശ ചെയ്തത്. എന്നാല്‍, നിര്‍ബന്ധിത തൊഴില്‍ വഴി നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് ഇന്ത്യ വിദേശവ്യാപാര നയത്തില്‍ അടുത്തിടെ നിയമഭേദഗതി വരുത്തിയിരുന്നു. ഇതു പരിഗണിച്ചാണ് ഇന്ത്യയ്ക്ക് ബാധകമായ നിരക്ക് 10 ശതമാനമാക്കി കുറച്ചത്.
നിര്‍ബന്ധിത തൊഴില്‍ സംബന്ധിച്ച അമേരിക്കന്‍ അന്വേഷണങ്ങള്‍ക്കിടയില്‍ ജൂലൈ 14നാണ് ഇന്ത്യ വിദേശവ്യാപാര നയത്തില്‍ ഭേദഗതി വരുത്തിയത്. തൊഴിലാളികളെ നിര്‍ബന്ധിച്ച് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ഇന്ത്യ ശക്തമാക്കിയതിനെ തുടര്‍ന്നാണ് യുഎസ് ഇളവ് അനുവദിച്ചത്.
പുതിയ ഉത്തരവ് പ്രകാരം ആകെ 60 രാജ്യങ്ങള്‍ക്കെതിരെയാണ് വിവിധ നിരക്കുകളില്‍ അധിക താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ, കാനഡ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ ഉള്‍പ്പെടെ 17 രാജ്യങ്ങള്‍ക്കാണ് 10 ശതമാനം തീരുവ. നിര്‍ബന്ധിത തൊഴില്‍ തടയുന്നതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് യുഎസ് വിലയിരുത്തുന്ന ചൈന, യുകെ, ജപ്പാന്‍ ഉള്‍പ്പെടെയുള്ള 43 രാജ്യങ്ങള്‍ക്കുമേല്‍ 12.5 ശതമാനമാണ് തീരുവ.
അമേരിക്കയില്‍ ആഭ്യന്തരമായി ലഭ്യമല്ലാത്ത അസംസ്‌കൃത വസ്തുക്കള്‍, യുഎസിന്റെ സാമ്പത്തിക സുരക്ഷയെ പ്രതികൂലമായി ബാധിക്കാവുന്ന നിര്‍ണായക ഉത്പന്നങ്ങള്‍, യുഎസിന് ആവശ്യത്തിന് ഉത്പാദിപ്പിക്കാനോ കൃഷി ചെയ്യാനോ കഴിയാത്ത വസ്തുക്കള്‍ എന്നിവയ്ക്ക് തീരുവയില്ല.
Read DhanamOnline in English
Subscribe to Dhanam Magazine