News & Views

7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാന്റെ വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്ത്

ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ കപ്പലുകളുടെ വരവ്.

Dhanam News Desk

ഇറാനില്‍ നിന്നും ക്രൂഡ്ഓയില്‍ വഹിച്ചു കൊണ്ടുള്ള രണ്ട് എണ്ണക്കപ്പലുകള്‍ ഇന്ത്യയിലെത്തി. ഗുജറാത്തിലും ഒഡീഷയിലുമുള്ള തുറമുഖങ്ങളിലാണ് ഈ വലിയ എണ്ണടാങ്കറുകള്‍ എത്തിയത്. ഏഴുവര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തുന്നത്. 2019ലാണ് അവസാനമായി ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയത്.

ആഗോള എണ്ണവില കുതിച്ചുയര്‍ന്നതോടെയാണ് ഇറാന്‍ എണ്ണയ്ക്കുണ്ടായിരുന്ന ഉപരോധം അമേരിക്ക എടുത്തു കളഞ്ഞത്. ഗുജറാത്തിലെ ജാംനഗര്‍ ജില്ലയിലെ സിക്ക പോര്‍ട്ടിലാണ് (Sikka Port) ഒരു കപ്പല്‍ എത്തിയത്. 2 മില്യണ്‍ ബാരല്‍ ക്രൂഡ്ഓയില്‍ ഈ കപ്പലിലുണ്ട്. നാഷ്ണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍. മാര്‍ച്ച് പകുതിയോടെ ഖാര്‍ഗ് (Kharg) ദ്വീപില്‍ നിന്നും ക്രൂഡ് കയറ്റിയ കപ്പലാണ് ഇത്.

ഇന്ത്യയ്ക്ക് ആശ്വാസം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാങ്ങിയ ക്രൂഡ്ഓയിലാണ് ജയ എന്ന കപ്പലില്‍ ഒഡീഷയിലെ തുറമുറഖത്തെത്തിയത്. 2 മില്യണ്‍ ബാരലോളം ക്രൂഡ് ഈ കപ്പലിലും ഉണ്ട്. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ കപ്പലുകളുടെ വരവ്.

കഴിഞ്ഞ മാസം 6 ലക്ഷം ബാരല്‍ എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാന്‍ കപ്പല്‍ അവസാനനിമിഷം റൂട്ട് മാറ്റി ചൈനയിലേക്ക് പോയിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു കപ്പലിന്റെ വരവ് തടസപ്പെടുത്തിയത്. ഇന്ത്യയ്ക്കും ഇറാനും ഇടയില്‍ പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനം ഇല്ലാതിരുന്നതാണ് ഇടപാട് മുടങ്ങാന്‍ കാരണമായത്.

രാജ്യാന്തര ഉപരോധം കടുക്കുന്ന 2019 വരെ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇടപാടുകാരായിരുന്നു ഇറാന്‍. 2018ല്‍ പ്രതിദിനം 5 ലക്ഷം ബാരല്‍ ക്രൂഡ് ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 11.5 ശതമാനത്തോളം വരുമായിരുന്നു ഇത്.

Iran resumes crude oil shipments to India after seven years, with two major tankers arriving amid easing sanctions and rising global oil prices

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT