Image courtesy: Canva
News & Views

45 ലക്ഷം മുടക്കുന്നവര്‍ക്ക് 'കഴുതപ്പാത', അതുവഴി അമേരിക്കയിലേക്ക് മനുഷ്യക്കടത്ത്; വഴിവിട്ട ട്രാവല്‍ ഏജന്റുമാര്‍ക്ക് ട്രംപ് പൂട്ട്, ഇന്ത്യക്കാരും പ്രയാസത്തില്‍

ഇത്തരം ട്രാവൽ ഏജന്റുമാർ വ്യാജ പേരുകളിലാണ് പലപ്പോഴും പ്രവർത്തിക്കുന്നത്

Dhanam News Desk

ഈ വര്‍ഷം ഫെബ്രുവരിയിലാണ് നിയമവിരുദ്ധമായി എത്തിയ 300 ലധികം ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ യു.എസ് തിരികെ ആയച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നവരെ വിലങ്ങുകള്‍ അണിയിച്ചാണ് തിരിച്ചയച്ചതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിന്റെ തുടര്‍ച്ച എന്നോണം നിയമവിരുദ്ധ കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ട്രാവൽ ഏജൻസികള്‍ക്ക് വീസ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്.

യു.എസിലെ മോശം ക്രമസമാധാന നിലയ്ക്ക് പ്രധാന കാരണം നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നാണ് ട്രംപ് ഭരണകൂടം കരുതുന്നത്. പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് അനധികൃത കുടിയേറ്റം വ്യാപകമാകുന്നത്. ഏജന്റുമാര്‍ക്ക് 30 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെ പണം നൽകിയാണ് ഇവര്‍ വിദേശങ്ങളിലേക്ക് കടക്കാന്‍ തയാറാകുന്നത്. "കഴുത റൂട്ടുകൾ (donkey routes)" എന്ന പേരില്‍ കുപ്രസിദ്ധമായ പാതയിലൂടെയാണ് ഇവര്‍ പ്രധാനമായും യു.എസിലേക്ക് പ്രവേശിക്കുന്നത്.

ഇന്ത്യ-ദുബായ്-കൊളംബിയ-പനാമ-കോസ്റ്റാറിക്ക-ഗ്വാട്ടിമാല-മെക്സിക്കോ-യുഎസ് പാതയും ഇന്ത്യ-ദുബായ്-ബ്രസീൽ-ഗയാന-ഇക്വഡോർ-കൊളംബിയ-പനാമ-മെക്സിക്കോ-യുഎസ് പാതയുമാണ് നിയമവിരുദ്ധ കുടിയേറ്റത്തിനായി ഇവര്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ഇത്തരം റൂട്ടുകളിലൂടെ പോകുന്നവര്‍ക്ക് മോഷണങ്ങളും അക്രമ സംഭവങ്ങളും നേരിടേണ്ടി വരുന്നു, ചിലപ്പോള്‍ ഇവര്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു. യു,.എസ് പോലുളള സമ്പന്ന വിദേശ രാജ്യങ്ങളില്‍ എത്തി നല്ല ജീവിതം കെട്ടിപ്പെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ നിന്ന് പോകുന്ന ഭൂരിഭാഗം ആളുകളും ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്.

പക്ഷെ ഇങ്ങനെ എത്തുന്നവര്‍ നിയമപ്രകാരമുളള വഴികളിലൂടെ എത്തുന്ന ആളുകള്‍ക്ക് കൂടി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യവും നിലവിലുണ്ട്. കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ നിന്ന് ഐ.ടി, നേഴ്സിംഗ് തുടങ്ങിയ മേഖലകള്‍ തിരഞ്ഞെടുത്ത് നിരവധി പേരാണ് യു.എസ് പോലുളള വിദേശ രാജ്യങ്ങളില്‍ നിയമപ്രകാരം എത്തുന്നത്. അനധികൃത കുടിയേറ്റത്തിന്റെ വ്യാപനം സാമൂഹ്യപരമായി ഇവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

അതേസമയം യു.എസിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ട്രാവൽ ഏജൻസികളെ എങ്ങനെ കണ്ടെത്തും എന്നതില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ട്രാവൽ ഏജന്റുമാർ വ്യാജ പേരുകളിലാണ് പ്രവർത്തിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ഏജന്റുമാരില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

ഫാസ്റ്റ് ട്രാക്ക് വീസകളോ "ഗ്യാരണ്ടീഡ്" എൻട്രിയോ പോലുളള ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഏജന്റുമാരുടെ കെണിയില്‍ വീഴാതിരിക്കുക.

എല്ലായ്‌പ്പോഴും ഔദ്യോഗിക യു.എസ് എംബസി വെബ്‌സൈറ്റുകൾ വഴിയോ അംഗീകൃത വീസ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കുക.

ആധികാരിക വിവരങ്ങൾക്ക് https://www.ustraveldocs.com/in സന്ദർശിക്കുക.

US imposes visa restrictions on illegal travel agents aiding Indian migrants via dangerous donkey routes.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT