News & Views

ഇന്ത്യക്കാരെ നാടുകടത്തല്‍ തുടരുന്നു; അമേരിക്കയില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആദ്യ വിമാനത്തില്‍ 119 പേര്‍

ട്രംപ് ഭരണകൂടം നടപടി തുടരുന്നത് നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ; അനധികൃത കുടിയേറ്റം ആഗോള പ്രശ്നമെന്ന് പ്രധാനമന്ത്രി

Dhanam News Desk

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനത്തിനിടയിലും ഇന്ത്യക്കാരെ നാടുകടത്തുന്ന നിലപാടില്‍ നിന്നും ട്രംപ് ഭരണകൂടം പിന്നോട്ടില്ല. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ കൂടുതല്‍ ഇന്ത്യക്കാരുമായി രണ്ടു വിമാനങ്ങള്‍ കൂടി അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തും. നാളെയും മറ്റന്നാളുമായാണ് ഈ വിമാനങ്ങള്‍ വരുന്നത്. പഞ്ചാബ്,ഹരിയാന, ഗുജറാത്ത്, യു പി, രാജസ്ഥാന്‍ മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ള 119 പേരെയാണ് തിരിച്ചയക്കുന്നത്. ഒരു വിമാനം നാളെ അമൃത്‌സറില്‍ ഇറങ്ങും. കഴിഞ്ഞായാഴ്ച 104 ഇന്ത്യക്കാരുമായി അമേരിക്കന്‍ സൈനിക വിമാനം എത്തിയതും അമൃത്‌സറിലാണ്.

കൂടുതല്‍ പേര്‍ പഞ്ചാബ് സ്വദേശികള്‍

ഇന്ത്യക്കാരുമായുള്ള അദ്യ വിമാനം നാളെ രാത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത്തെ വിമാനം ഞായറാഴ്ച രാത്രിയും. ആദ്യ ഘട്ടത്തിലേത് പോലെ സൈനിക വിമാനമാണോ വരുന്നതെന്ന് വ്യക്തമല്ല. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 പേരെ കഴിഞ്ഞയാഴ്ച കൈവിലങ്ങുകള്‍ അണിയിച്ച് കൊണ്ടു വന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാതിരിക്കാന്‍ കാലുകളും ബന്ധിച്ചിരുന്നതായി യാത്രക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

നാളെ എത്തുന്ന വിമാനത്തില്‍ കൂടുതല്‍ പേര്‍ പഞ്ചാബ് സ്വദേശികളാണ്. 67 പേരാണുള്ളത്. ഹരിയാനയില്‍ നിന്നുള്ള 33 പേര്‍, ഗുജറാത്തില്‍ നിന്നുള്ള എട്ടു പേര്‍, മൂന്ന് യുപി സ്വദേശികള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതം, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങില്‍ നിന്ന് ഓരോ ആളുകളുമാണ് വിമാനത്തിലുള്ളത്. ഞായറാഴ്ച എത്തുന്ന വിമാനത്തില്‍ എത്ര പേരുണ്ടെന്ന വിവരം പുറത്തു വന്നിട്ടില്ല.

ആഗോള പ്രശ്നമെന്ന് നരേന്ദ്രമോദി

അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയുടെ മാത്രമല്ല, ആഗോള പ്രശ്നമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി, അമേരിക്ക സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. അനധികൃത താമസക്കാര്‍ക്ക് ഒരു രാജ്യത്തും താമസിക്കാന്‍ അവകാശമില്ല. നിയമപരമല്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ ഏതെങ്കിലും രാജ്യം തിരിച്ചയക്കുകയാണെങ്കില്‍ ഇന്ത്യ അവരെ സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT