US education Image courtesy: canva
News & Views

സാമ്പത്തിക ഞെരുക്കം മൂലം യുഎസില്‍ ഉപരി പഠനം പ്രതിസന്ധിയില്‍; പിഎച്ച്ഡി അഡ്മിഷന്‍ നിര്‍ത്തലാക്കി

സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ 60 ശതമാനം സര്‍വ്വകലാശാലകളും പ്രോഗ്രാമുകള്‍ റദ്ദാക്കുന്നു

Dhanam News Desk

സാമ്പത്തിക പ്രതിസന്ധി മൂലം അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ ഉപരി പഠനത്തിനുള്ള അഡ്മിഷന്‍ നിര്‍ത്തലാക്കി. പ്രമുഖ സര്‍വ്വകലാശാലകള്‍ ഉള്‍പ്പടെ പിഎച്ച്ഡി അഡ്മിഷന്‍ നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപേക്ഷ നല്‍കി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വകലാശാലകള്‍ മറുപടി നല്‍കുന്നില്ല. പ്രശസ്തമായ ബ്രിട്ടീഷ് ജേണല്‍ നേച്ചറാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പിഎച്ച്ഡി അപേക്ഷകരോട്, സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിച്ചാല്‍ മാത്രമേ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുവെന്ന മറുപടിയാണ് നല്‍കുന്നതെന്ന് നേച്ചര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും അമേരിക്കന്‍ പൗരന്‍മാരായ വിദ്യാര്‍ഥികളാണ് ഇത് മൂലം പ്രതിസന്ധി നേരിടുന്നത്.

യൂണിവേഴ്‌സിറ്റികള്‍ക്ക് ഫണ്ടില്ല

യുഎസിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പോലും മാസങ്ങളായി സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നില്ലെന്ന് പെനിസില്‍വാനിയയിലെ പ്രൊഫസര്‍ നേച്ചര്‍ ജേണലിനോട് പറഞ്ഞു. 4,700 കോടി ഡോളര്‍ വാര്‍ഷിക ബജറ്റുള്ള യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന് ഒരു മാസം മുമ്പ് ലഭിക്കേണ്ട ഫണ്ട് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പണം നല്‍കണമെന്ന് യുഎസ് ഫെഡറല്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ച ശേഷവും ഫണ്ട് ലഭിച്ചിട്ടില്ലെന്ന് പ്രൊഫസര്‍ വ്യക്തമാക്കി. ഒട്ടേറെ വിദ്യാര്‍ഥികളാണ് ഈ സ്ഥാപനത്തില്‍ ഉപരിപഠനത്തിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ചെലവുകള്‍ കുറക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്തിടെ സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു.

60 ശതമാനം യൂണിവേഴ്‌സിറ്റികളും പ്രതിസന്ധിയില്‍

അമേരിക്കയിലെ 60 ശതമാനം യൂണിവേഴ്‌സിറ്റികളും സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്‌സിറ്റി ഓഫ് ആമസേണില്‍ പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിച്ചവര്‍ക്ക്, അപേക്ഷ നിരസിക്കുന്നതായുള്ള ഇമെയില്‍ സന്ദേശമാണ് മറുപടിയായി ലഭിച്ചിട്ടുള്ളത്. ചില സര്‍വ്വകലാശാലകള്‍ തീരുമാനമെടുക്കാനാകാതെ പ്രോഗ്രാമുകള്‍ നീട്ടികൊണ്ടു പോകുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT