canva
News & Views

ഗള്‍ഫിലൊരു വിലക്കുറവ്! ഇന്ത്യന്‍ ഭക്ഷ്യ സാധനങ്ങള്‍ക്കും മറ്റും വില കുറഞ്ഞത് 15 ശതമാനം വരെ; കാരണം ഇതാണ്

ഗള്‍ഫ് കറന്‍സികള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ കരുത്ത്

Dhanam News Desk

രൂപയുടെ വിലയിടിവ് തുടരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില കുറവിന് കാരണമാകുന്നു. ഇന്ത്യന്‍ രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തു വര്‍ധിപ്പിക്കുന്നത് ഇറക്കുമതി ചെലവുകള്‍ കുറക്കുകയാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളിലാണ് വിലക്കുറവ് പ്രധാനമായും പ്രതിഫലിക്കുന്നതെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി കമ്പനികള്‍ക്കും ഈ സാഹചര്യം ഗുണകരമാകുന്നുണ്ട്.

കരുത്ത് നേടുന്ന ഗള്‍ഫ് കറന്‍സികള്‍

ഡോളറിന്റെ മൂല്യവര്‍ധന ഇന്ത്യന്‍ കറന്‍സിയെ വലിയ തോതിലാണ് ക്ഷീണിപ്പിച്ചത്. യുഎഇ ദിര്‍ഹം ഉള്‍പ്പടെയുള്ള ഗള്‍ഫ് കറന്‍സികളും ഇന്ത്യന്‍ കറന്‍സിയുമായുള്ള വിനിമയത്തില്‍ മൂല്യം കൂട്ടി. ഒരു ദിര്‍ഹത്തിന് 23.74 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒന്നര രൂപയോളമാണ് ഇടിഞ്ഞത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇപ്പോള്‍ കുറഞ്ഞ വിദേശ കറന്‍സി നല്‍കിയാല്‍ മതി. ഡോളര്‍ കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ ഒരു ദിര്‍ഹത്തിന് 26 രൂപ വരെയെത്തുമെന്നും വിലയിരുത്തലുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന വ്യാപാരികള്‍, ലോജിസ്റ്റിക്‌സ് കമ്പനികള്‍ തുടങ്ങി വിവിധ മേഖലകളില്‍ വിനിമയ നിരക്കിന്റെ ആനൂകൂല്യം ലഭിക്കുന്നുണ്ട്.

15 ശതമാനം വരെ വിലക്കുറവ്

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളിലും മറ്റ് കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളിലും 15 ശതമാനം വരെ വിലക്കുറവാണ് ഉണ്ടാകുന്നതെന്ന് യുഎഇയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ ആദില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌സിന്റെ ചെയര്‍മാന്‍ ഡോ.ധനഞ്ജയ് ദത്താര്‍ പറയുന്നു. അല്‍ ആദില്‍ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് 10,000 ല്‍ അധികം ഇനം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ കൂടുതല്‍ കണ്ടയ്‌നര്‍ ഷിപ്പുകള്‍ ലഭ്യമാകുന്നതിനാല്‍ ലോജിസ്റ്റിക്‌സ് ചെലവുകളും കുറഞ്ഞിട്ടുണ്ടെന്നും ഡോ. ധനഞ്ജയ് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT