Image courtesy: Canva
News & Views

Explainer: അപൂര്‍വ ധാതു ഇടനാഴി എന്തുകൊണ്ട്? കേരളത്തിന് ഇടം ലഭിച്ചത് എങ്ങനെ? സാധ്യതകള്‍ എന്ത്?

റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ ഇന്ന് ആഗോള തലത്തില്‍ ഒരു ആയുധം പോലെയാണ്. ആരാണ് ഇവ നിയന്ത്രിക്കുന്നത് എന്നത് ഭാവിയിലെ ടെക്നോളജി, ഊര്‍ജം, പ്രതിരോധം എന്നിവയെ നിയന്ത്രിക്കുന്നതിനു തുല്യമാണ്

Dhanam News Desk

ഒഡീഷ, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് അപൂര്‍വ ധാതു ഇടനാഴി (Rare Earth Corridors) രൂപീകരിക്കാനുള്ള പദ്ധതി ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. എന്താണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പ്രേരകം? എന്താണ് സാധ്യതകള്‍? പരിശോധിക്കാം.

എന്താണ് അപൂര്‍വ ധാതുക്കള്‍?

റെയര്‍ എര്‍ത്ത് എലമെന്റുകള്‍ (Rare Earth Elements - REEs) എന്ന് പറയുന്നത് 17 അപൂര്‍വ ലോഹങ്ങളുടെ കൂട്ടമാണ്. ഇവയില്ലാതെ ഇന്ന് ഇലക്ട്രിക് വാഹനങ്ങള്‍, കാറ്റാടികള്‍, സോളാര്‍ സാങ്കേതികവിദ്യ, സെമികണ്ടക്ടറുകള്‍, പ്രതിരോധ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ ഹൈടെക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനാവില്ല. അതേസമയം, ലോകത്ത് ഈ ലോഹങ്ങളുടെ ഖനനം, ശുദ്ധീകരണം, സംസ്‌കരണം എന്നിവയില്‍ ചൈനക്കാണ് ആധിപത്യം. ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ തന്ത്രപ്രധാന ദൗര്‍ബല്യമാണ്.

ഇടനാഴി, വല്ല റോഡുമാണോ?

റെയര്‍ എര്‍ത്ത് കൊറിഡോര്‍ എന്നത് ഒരു റോഡോ ഹൈവേയോ അല്ല. ഇത് ഖനനം, പ്രോസസിങ്, ശുദ്ധീകരണം, അന്തിമ ഉല്‍പന്ന നിര്‍മ്മാണം എന്നിങ്ങനെ മുഴുവന്‍ മൂല്യശൃംഖലയും (value chain) ഒരിടത്ത് കൂട്ടിച്ചേര്‍ക്കുന്ന വ്യവസായ ഇക്കോസിസ്റ്റമാണ്. ഈ നാലു സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന് പരിശോധിക്കാം.

  • ഈ നാല് സംസ്ഥാനങ്ങളിലെയും തീരപ്രദേശങ്ങളില്‍ മോണസൈറ്റ് (Monazite) അടക്കമുള്ള റെയര്‍ എര്‍ത്ത് ധാതുക്കള്‍ ധാരാളമായി ലഭ്യമാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന റെയര്‍ എര്‍ത്ത് സ്രോതസുകളുടെ വലിയൊരു പങ്കും ഇവിടങ്ങളിലാണ്.

  • കേരളം, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് (IREL) പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൊറിഡോറുകള്‍ വികസിപ്പിക്കാന്‍ ശക്തമായ അടിത്തറ നല്‍കുന്നു.

  • ഈ സംസ്ഥാനങ്ങള്‍ തീരദേശ സംസ്ഥാനങ്ങളായതിനാല്‍ തുറമുഖങ്ങളിലൂടെ ഖനിജങ്ങള്‍ കൈകാര്യം ചെയ്യാനും കയറ്റുമതി നടത്താനും എളുപ്പമാണ്.

  • ആഗോള സപ്ലൈ ചെയിനുമായി ബന്ധിപ്പിക്കാനും ഇത് സഹായിക്കും.

  • ഖനനം മാത്രമല്ല, ഗവേഷണ കേന്ദ്രങ്ങള്‍, പ്രോസസ്സിങ് യൂണിറ്റുകള്‍, നിര്‍മ്മാണ പ്ലാന്റുകള്‍ എന്നിവയും വരുന്നതോടെ തൊഴില്‍ സൃഷ്ടിയും വ്യവസായ വളര്‍ച്ചയും ഈ മേഖലകളില്‍ വേഗത്തിലാകും.

കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെ?

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക. ഇന്ന് ഇന്ത്യ ഉപയോഗിക്കുന്ന പല റെയര്‍ എര്‍ത്ത് ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. കൊറിഡോറുകള്‍ വഴി ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഈ ആശ്രയം കുറയ്ക്കാനാണ് ശ്രമം.

  • ഇലക്ട്രിക് വാഹന-ഗ്രീന്‍ എനര്‍ജി രംഗം ശക്തമാക്കുക. EV മോട്ടോറുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, ബാറ്ററി സാങ്കേതികവിദ്യ എന്നിവയ്ക്ക് റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ അനിവാര്യമാണ്. കൊറിഡോറുകള്‍ ഇന്ത്യയുടെ ഗ്രീന്‍ ട്രാന്‍സിഷന്‍ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കും.

  • പ്രതിരോധ-സെമികണ്ടക്ടര്‍ മേഖലയുടെ സ്വയംപര്യാപ്തത. മിസൈല്‍ സിസ്റ്റങ്ങള്‍, റഡാറുകള്‍, പ്രതിരോധ ഇലക്ട്രോണിക്സ് എന്നിവയില്‍ റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

  • ഇതുവരെ ഇന്ത്യ ഖനിജങ്ങള്‍ പുറത്തെടുത്ത് കയറ്റുമതി ചെയ്യുന്നതില്‍ ഒതുങ്ങിയിരുന്നു. ഇനി ലക്ഷ്യം അന്തിമ ഉല്‍പ്പന്ന നിര്‍മ്മാണം വരെ ഇന്ത്യയില്‍ തന്നെ നടത്തുക എന്നതാണ്.

രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സുരക്ഷ

റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ ഇന്ന് ആഗോള തലത്തില്‍ ഒരു ആയുധം പോലെയാണ്. ആരാണ് ഇവ നിയന്ത്രിക്കുന്നത് എന്നത് ഭാവിയിലെ ടെക്നോളജി, ഊര്‍ജം, പ്രതിരോധം എന്നിവയെ നിയന്ത്രിക്കുന്നതിനു തുല്യമാണ്.

ഒഡീഷ, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ റെയര്‍ എര്‍ത്ത് കൊറിഡോറുകള്‍ ഇന്ത്യയെ ഖനിജ വിതരണക്കാരനില്‍ നിന്ന് ഹൈടെക് നിര്‍മ്മാതാവിലേക്ക് മാറ്റാനുള്ള നീക്കമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT