News & Views

നിരോധിച്ച് പുലിവാല് പിടിച്ച് യുട്യൂബും ഫേസ്ബുക്കും! ₹217 കോടി ട്രംപിന് നല്കി തലയൂരി!

ഒത്തുതീര്‍പ്പ് പ്രകാരം വൈറ്റ്ഹൗസില്‍ ട്രംപ് നിര്‍മിക്കുന്ന ബോള്‍റൂമിന്റെ നിര്‍മാണത്തിനായി ഈ തുക കൈമാറും

Dhanam News Desk

ജനപ്രിയ വീഡിയോ സ്ട്രീമിംഗ് കമ്പനിയായ യുട്യൂബ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള നിയമപോരാട്ടം ഒത്തുതീര്‍പ്പാക്കി. 2021ലെ യുഎസ് ക്യാപിറ്റോള്‍ ഹൗസ് കലാപത്തെ തുടര്‍ന്ന് ട്രംപിന്റെ അക്കൗണ്ട് യുട്യൂബ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരേ ട്രംപ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ട്രംപുമായി ഒത്തുതീര്‍പ്പിലെത്താന്‍ 24.5 മില്യണ്‍ ഡോളര്‍ (₹217 കോടി) യുട്യൂബ് ട്രംപിന് നല്കി തലയൂരിയത്.

2023ല്‍ ട്രംപിന്റെ അക്കൗണ്ടിന്റെ സസ്‌പെന്‍ഷന്‍ യുട്യൂബ് പിന്‍വലിച്ചിരുന്നു. എന്നാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ട്രംപ് തീരുമാനിക്കുകയായിരുന്നു. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ, എക്‌സ് (ട്വിറ്റര്‍) എന്നീ സോഷ്യല്‍മീഡിയ കമ്പനികള്‍ക്കെതിരെയും സമാനമായ നിയമയുദ്ധം ട്രംപ് നടത്തിയിരുന്നു.

വ്യക്തിസ്വാതന്ത്രവും അഭിപ്രായസ്വാതന്ത്രവും ഹനിക്കുന്ന നടപടികളാണ് സോഷ്യല്‍മീഡിയ കമ്പനികളില്‍ നിന്ന് ഉണ്ടായതെന്ന വാദമാണ് ട്രംപ് ഉയര്‍ത്തിയത്. ഈ കേസില്‍ ട്രംപിന് അനുകൂലമായ വിധി വരുമെന്ന് ഉറപ്പായിരിക്കെ മെറ്റയും എക്‌സും ട്രംപുമായി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. മെറ്റ 25 മില്യണ്‍ ഡോളറും എക്‌സ് 10 മില്യണ്‍ ഡോളറും നല്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഒക്‌ടോബര്‍ ആറിന് യുട്യൂബും ട്രംപും തമ്മിലുള്ള കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് ഒത്തുതീര്‍പ്പിലെത്തിയത്. ഒത്തുതീര്‍പ്പ് പ്രകാരം വൈറ്റ്ഹൗസില്‍ ട്രംപ് നിര്‍മിക്കുന്ന ബോള്‍റൂമിന്റെ നിര്‍മാണത്തിനായി ഈ തുക കൈമാറും. നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന ട്രസ്റ്റിനാകും യുട്യൂബ് ഈ തുക കൈമാറുക. 90,000 ചതുരശ്രയടി വിസ്തീര്‍ണം വരുന്ന ഈ സംവിധാനം ട്രംപിന്റെ കാലാവധി അവസാനിക്കും മുമ്പ് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

YouTube, Meta, and X settle lawsuits with Trump over social media bans, paying over ₹500 crore

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT