വിരമിക്കൽ കാലത്തെ സാമ്പത്തിക സമ്മർദം പലപ്പോഴും മോശം ഭാഗ്യം കൊണ്ടല്ല, മറിച്ച് നമ്മൾ മുൻകൂട്ടി കരുതിയ ചില കാര്യങ്ങൾ തെറ്റുന്നത് കൊണ്ടാണ് ഉണ്ടാകുന്നത്. സമാധാനപരമായ ഒരു വിശ്രമജീവിതം ആഗ്രഹിക്കുന്നവർ പലപ്പോഴും വരുത്തുന്ന, എന്നാൽ വളരെ വൈകി മാത്രം തിരിച്ചറിയുന്ന പ്രധാന തെറ്റുകളാണ് ഇവിടെ പരിശോധിക്കുന്നത്.
1. ആസൂത്രണം വൈകിപ്പിക്കുക: വീട് വാങ്ങുകയോ മക്കളുടെ വിദ്യാഭ്യാസം നോക്കുകയോ പോലുള്ള തിരക്കുകൾക്കിടയിൽ പലരും വിരമിക്കൽ പ്ലാനിംഗ് മാറ്റിവെക്കുന്നു. ഇത് 'കോമ്പൗണ്ടിംഗിന്റെ' (Compounding) വലിയ ഗുണം നഷ്ടപ്പെടുത്താൻ കാരണമാകുന്നു. വൈകി തുടങ്ങുമ്പോൾ ലക്ഷ്യത്തിലെത്താൻ പിന്നീട് വലിയ തുക ഓരോ മാസവും മാറ്റിവെക്കേണ്ടി വരുന്നു.
2. ചെലവ് കുറയുമെന്ന തെറ്റായ ധാരണ: വിരമിച്ചാൽ ചെലവ് ഗണ്യമായി കുറയുമെന്ന് പലരും കരുതുന്നു, എന്നാൽ ഇത് പലപ്പോഴും സംഭവിക്കാറില്ല. ജോലി ഇല്ലാതായാലും നാണയപ്പെരുപ്പം (Inflation) തുടരും. കൂടാതെ, പ്രായമാകുമ്പോൾ ആരോഗ്യ സംരക്ഷണത്തിനായുള്ള ചെലവുകളും ഇൻഷുറൻസ് തുകകളും വർദ്ധിക്കുന്നു. വിശ്രമവേളകളിൽ യാത്രകൾക്കും മറ്റും കൂടുതൽ സമയം ലഭിക്കുന്നതും ചെലവ് വർദ്ധിപ്പിച്ചേക്കാം.
3. ഒരു വരുമാന മാർഗത്തെ മാത്രം ആശ്രയിക്കുക: ഒരു പെൻഷൻ പദ്ധതിയെയോ, ഒരു വാടക വരുമാനത്തെയോ അല്ലെങ്കിൽ ബിസിനസിനെയോ മാത്രം വിശ്വസിച്ച് വിരമിക്കൽ കാലം പ്ലാൻ ചെയ്യുന്നത് അപകടകരമാണ്. അപ്രതീക്ഷിതമായ സംഭവ വികാസങ്ങളോ ബിസിനസ് തകർച്ചയോ ഉണ്ടായാൽ ഇത് നിങ്ങളുടെ മുഴുവൻ സാമ്പത്തിക അടിത്തറയെയും ബാധിക്കും. വരുമാന സ്രോതസുകൾ വൈവിധ്യവൽക്കരിക്കുന്നത് ഇത്തരം റിസ്കുകള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
4. അമിത ജാഗ്രത നേരത്തെ കാണിക്കുന്നത്: വിരമിക്കലിന് മുൻപേ തന്നെ പണം വളർച്ചയില്ലാത്ത അതീവ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറ്റുന്നത് പണത്തിന്റെ മൂല്യം ചോർത്തിക്കളയും. വിരമിച്ച ശേഷവും 20-30 വർഷം കൂടി പണ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്.
5. ആയുർദൈർഘ്യം കുറച്ചു കാണുക: മുൻതലമുറയേക്കാൾ കൂടുതൽ കാലം നാം ജീവിക്കാൻ സാധ്യതയുണ്ട്. 85 വയസ് വരെ ജീവിക്കുമെന്ന് കണക്കാക്കി നിക്ഷേപം പ്ലാൻ ചെയ്തില്ലെങ്കിൽ വല്ലാത്ത സാമ്പത്തിക സമ്മർദം നേരിടേണ്ടി വരും.
സാഹചര്യങ്ങൾക്കനുസരിച്ച് നാം മാറിക്കൊള്ളാം എന്ന ചിന്തയാണ് പലരെയും ചതിക്കുന്നത്. ചെറിയ മാറ്റങ്ങൾ നേരത്തെ വരുത്തുന്നത് വിരമിക്കൽ കാലത്തെ വലിയ സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് ഓര്‍ക്കുക.
Avoid these common retirement planning mistakes to ensure financial stability and peace of mind post-retirement.
Read DhanamOnline in English
Subscribe to Dhanam Magazine