പ്രതീകാത്മക ചിത്രം AI Generated Image
Personal Finance

ഗൾഫ് വിട്ട് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസിയാണോ? ഇൻകം ടാക്സ് റിട്ടേൺ സമർപ്പിച്ചോ? RNOR അറിയില്ലെങ്കിൽ പണി കിട്ടും!

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരികെ എത്തിയവർ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ: RNOR ആനുകൂല്യം, വിദേശ ആസ്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ഒഴിവാക്കാനും ഒക്കെ മനസ്സിലാക്കിയിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം

Pintu Prakash

ദീർഘകാലം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലേക്ക് സ്ഥിരമായി മടങ്ങിയെത്തുന്ന മലയാളികൾക്ക് RNOR പദവി, റെസിഡൻഷ്യൽ സ്റ്റാറ്റസ്, ITR ഫോം തിരഞ്ഞെടുപ്പ് എന്നിവയിൽ വലിയ ആശയക്കുഴപ്പമാണ്. RNOR കാലയളവിൽ വിദേശ ശമ്പളവും പലിശയും ഇന്ത്യയിൽ നികുതിയില്ലെങ്കിലും ROR ആകുന്ന നിമിഷം മുതൽ ഗ്ലോബൽ ഇൻകം മുഴുവൻ നികുതി വിധേയമാകുകയും ഷെഡ്യൂൾ FAയിൽ വിദേശ ആസ്തികൾ വെളിപ്പെടുത്തേണ്ടതുമാണ്.

പതിനെട്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് 2024 ജൂണിൽ കൊച്ചിയിൽ തിരിച്ചെത്തിയ രവി മേനോൻ (ശരിയായ പേരല്ല) കരുതിയത്, നാട്ടിൽ വിമാനമിറങ്ങിയ അന്നുമുതൽ താൻ സാധാരണ 'റെസിഡന്റ്' (ROR - Resident and Ordinarily Resident) നികുതിദായകനായി മാറി എന്നാണ്. എന്നാൽ, തനിക്ക് ഇപ്പോഴും 'ആർ.എൻ.ഒ.ആർ' (RNOR - Resident but Not Ordinarily Resident) പദവിക്ക് അർഹതയുണ്ടെന്നും സാധാരണ ശമ്പളക്കാരെപ്പോലെ ITR-1 ഫോമിൽ റിട്ടേൺ ഫയൽ ചെയ്താൽ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാമെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് ചൂണ്ടിക്കാണിച്ചപ്പോഴാണ് അദ്ദേഹത്തിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.

2026-27 അസസ്‌മെന്റ് വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ (ITR) സമർപ്പിക്കുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികൾ നേരിടുന്ന പ്രധാന സംശയങ്ങളിലൊന്നാണിത്. വിസ റദ്ദാക്കുന്നതുമായോ ഫെമ (FEMA) നിയമങ്ങളുമായോ ആദായനികുതി നിയമത്തിലെ 'റെസിഡൻഷ്യൽ സ്റ്റാറ്റസിന്' യാതൊരു ബന്ധവുമില്ലെന്നതാണ് യഥാർത്ഥ വസ്തുതയെന്ന് നികുതി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് RNOR? റെസിഡന്റ് ആയാലും നികുതി ഇളവ്

1961-ലെ ആദായ നികുതി നിയമപ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ തങ്ങിയാൽ വ്യക്തികൾ 'റെസിഡന്റ്' പദവിയുടെ കീഴിലാകും. എന്നാൽ ദീർഘകാലം വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തുന്നവർ ഉടൻ തന്നെ പൂർണ നികുതി ബാധ്യതയുള്ള 'ആർ.ഒ.ആർ' (Resident and Ordinarily Resident) ആയി മാറില്ല. നാട്ടിൽ സ്ഥിരമാക്കുന്നതിന് മുൻപുള്ള 10 വർഷത്തെ വിദേശവാസ കണക്കുകൾ അടിസ്ഥാനമാക്കി, പിന്നീടുള്ള 2 മുതൽ 3 സാമ്പത്തിക വർഷത്തേക്ക് വരെ (729 ദിവസം വരെ) ഇവർക്ക് ആർ.എൻ.ഒ.ആർ പദവി ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

ആർ.എൻ.ഒ.ആർ കാലയളവിൽ വിദേശത്ത് നിന്ന് ലഭിക്കുന്ന ശമ്പളം, വിദേശ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പലിശ, വിദേശത്തെ വാടക വരുമാനം എന്നിവയ്ക്ക് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല. എഫ്.സി.എൻ.ആർ നിക്ഷേപങ്ങളുടെ പലിശയ്ക്കും ഇളവുണ്ട്. എന്നാൽ ഒരിക്കൽ ആർ.ഒ.ആർ പദവിയിലേക്ക് മാറിക്കഴിഞ്ഞാൽ, ലോകത്ത് എവിടെ നിന്നുള്ള വരുമാനമായാലും (Global Income) ഇന്ത്യയിൽ നികുതി നൽകേണ്ടി വരും. ഒപ്പം വിദേശത്തുള്ള മുഴുവൻ ആസ്തികളുടെയും വിവരങ്ങൾ റിട്ടേണിലെ 'ഷെഡ്യൂൾ എഫ്.എ' (Schedule FA) വഴി വെളിപ്പെടുത്തുകയും വേണം.

മടങ്ങിവരവിന്റെ സമയക്രമം പ്രധാനം

നിങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തുന്ന മാസം നികുതി കണക്കാക്കുന്നതിൽ നിർണ്ണായകമാണ്. ഏപ്രിൽ അല്ലെങ്കിൽ മേയ് മാസങ്ങളിൽ മടങ്ങിയെത്തുന്നവർക്ക് ആ സാമ്പത്തിക വർഷം ഇന്ത്യയിൽ കഴിയുന്ന ദിവസങ്ങൾ കൂടുതലായിരിക്കും. എന്നാൽ ജനുവരിയിലോ ഫെബ്രുവരിയിലോ എത്തുന്നവർക്ക് ഇത് കുറവായിരിക്കും. പാസ്‌പോർട്ടിലെ സീലുകൾ നോക്കി ഇന്ത്യയിലുണ്ടായിരുന്ന ദിവസങ്ങളുടെ കൃത്യമായ ലോഗ് സൂക്ഷിക്കുന്നത് ഭാവിയിലെ പരിശോധനകൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ മു​ഗ്ധ & അസോസിയേറ്റ്സിന്റെ സ്ഥാപകയും സി.എ പ്രൊഫഷണലുമായ മു​ഗ്ധ മോഹൻരാജ് ധനം ഓൺലൈനോട് പറഞ്ഞു.

ഇൻകം ടാക്സിന്റെ നോട്ടീസ് ക്ഷണിച്ചുവരുത്തുന്ന 4 പിഴവുകൾ

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയവർ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പൊതുവായി വരുത്തുന്ന ചില തെറ്റുകൾ കാരണം ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാനും കനത്ത പിഴയ്ക്കും വഴിതെളിക്കാറുണ്ട്. ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങളെ കുറിച്ച് സി.എ മു​ഗ്ധ മോഹൻരാജ് വിശ​ദീകരിച്ചത് ഇപ്രകാരമാണ്.

  • ഐടിആർ (ITR) ഫോം തിരഞ്ഞെടുപ്പിലെ അശ്രദ്ധ: എൻ.ആർ.ഒ (NRO) അക്കൗണ്ടുകളിൽ നിന്നുള്ള പലിശ വരുമാനമോ വിദേശത്ത് നിക്ഷേപങ്ങളോ/ആസ്തികളോ ഉള്ളവർ ITR-1 ഫോമിന് പകരം, നിയമപരമായി നിർബന്ധമാക്കിയിട്ടുള്ള ITR-2 തന്നെ തിരഞ്ഞെടുക്കണം. ഫോം മാറിയാൽ റിട്ടേൺ അസാധുവാകാം.

  • ഷെഡ്യൂൾ എഫ്.എ ഒഴിവാക്കൽ: റസിഡന്റ് പദവിയിലേക്ക് (ROR) മാറിയ ശേഷവും വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, ഇൻഷുറൻസ് എന്നിവ റിട്ടേണിലെ 'ഷെഡ്യൂൾ എഫ്.എ'യിൽ വെളിപ്പെടുത്തിയില്ലെങ്കിൽ കള്ളപ്പണ നിരോധന നിയമപ്രകാരം ഓരോ ആസ്തിക്കും പ്രതിവർഷം 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.

  • എഐഎസ് (AIS), 26-AS വിവരങ്ങളിലെ വ്യത്യാസം: എൻ.ആർ.ഒ അക്കൗണ്ടിലെ പലിശ, നാട്ടിലെ വാടക വരുമാനം, ഭൂമി വിൽപ്പന എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഈ വിവരങ്ങൾ ആദായ നികുതി വകുപ്പിന്റെ എ.ഐ.എസ് (Annual Information Statement), ഫോം 26-AS എന്നിവയുമായി ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

  • ബാങ്ക് കെ.വൈ.സി (KYC) പുതുക്കാതിരിക്കൽ: പ്രവാസി പദവി മാറി നാട്ടിൽ സ്ഥിരതാമസമാക്കിയാൽ പാൻ (PAN) കാർഡിലെ സ്റ്റാറ്റസും ബാങ്ക് അക്കൗണ്ടുകളും 'റസിഡന്റ്' പദവിയിലേക്ക് മാറ്റാൻ വൈകരുത്. അല്ലാത്തപക്ഷം ഇത് വലിയ സാങ്കേതിക പ്രശ്നങ്ങൾക്ക് വഴിവെക്കും.

അതേസമയം ഓഡിറ്റിം​ഗ് ആവശ്യമില്ലാത്ത ITR-3, ITR-4 ഫോമുകളിൽ റിട്ടേൺ സമർപ്പിക്കുന്നവർക്ക് 2026 ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും. എന്നാൽ സാധാരണ ശമ്പളക്കാരും മറ്റ് വരുമാനക്കാരുമായ ITR-1, ITR-2 ഉപയോക്താക്കൾക്ക് ജൂലൈ 31 തന്നെയാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി.

റിട്ടേൺ ഫയൽ ചെയ്യും മുൻപ് ശ്രദ്ധിക്കുക

പാസ്‌പോർട്ട് പ്രകാരം ഇന്ത്യയിൽ തങ്ങിയ ദിവസങ്ങൾ കൃത്യമായി കണക്കാക്കി നിങ്ങളുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് (NRI/RNOR/ROR) ഉറപ്പാക്കുക. പഴയതും പുതിയതുമായ നികുതി രീതികൾ (Old vs New Tax Regime) താരതമ്യം ചെയ്ത് അനുയോജ്യമായത് തിരഞ്ഞെടുക്കുക. ആർ.ഒ.ആർ പദവിയിലുള്ള വ്യക്തികൾ തങ്ങളുടെ മുഴുവൻ വിദേശ ആസ്തി വിവരങ്ങളും ശേഖരിച്ചു വെയ്ക്കുക.

അതേസമയം പ്രവാസകാലത്തെ വിദേശ ബാങ്ക് അക്കൗണ്ടുകൾ, ഇ.എസ്.ഒ.പി (ESOP), നിക്ഷേപങ്ങൾ എന്നിവ വെളിപ്പെടുത്താൻ മറന്നുപോയതും എന്നാൽ മടങ്ങിയെത്തി നാട്ടിൽ സ്ഥിരമാക്കിയവർക്കായി 2026-ലെ കേന്ദ്ര ബജറ്റിൽ 'ഫാസ്റ്റ്-ഡി.എസ്' (FAST-DS - Foreign Assets of Small Taxpayers Disclosure Scheme) എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഈ പദ്ധതിയുടെ 6 മാസത്തെ കാലാവധി ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത ശേഷമായിരിക്കും ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT