Image courtesy: Canva
Insurance

മുതിർന്നവർക്കായി ഇൻഷുറൻസ് പ്ലാനുകളുടെ പെരുമഴ! കെണിയിൽ വീഴാതിരിക്കാൻ പോളിസി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കൂ

പോളിസിയിലെ നിബന്ധനകൾ കൃത്യമായി ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്നതിൽ പലപ്പോഴും വിപണനക്കാർ പരാജയപ്പെടുന്നു. ഡോക്ടറോട് അസുഖ വിവരങ്ങൾ തുറന്നുപറയുകയും ഇൻഷുറൻസ് കമ്പനിയോട് പറയാതിരിക്കുകയും ചെയ്യുമ്പോൾ മെഡിക്കൽ റെക്കോർഡുകളിൽ അത് മിസ്മാച്ച് ആയി രേഖപ്പെടുത്തപ്പെടുന്നു

Sutheesh Hariharan

നിര്‍ബന്ധിത ആരോഗ്യ ഇൻഷുറൻസ് അധിഷ്ഠിത ചികിത്സാ രീതിയെ തെല്ലൊരു ആശങ്കയോടെ കാണണമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്കയിലെ ആരോഗ്യ പ്രതിസന്ധി ഇതിന് പ്രധാന ഉദാഹരണമാണ്. അവിടെ ഇൻഷുറൻസ് ഇല്ലാത്ത എട്ടു കോടിയോളം ജനങ്ങൾക്ക് മതിയായ ചികിത്സ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ഇൻഷുറൻസ് നിർബന്ധമാകുന്നതോടെ ചികിത്സയുടെ നിയന്ത്രണം ഡോക്ടർമാരിൽ നിന്ന് ഇൻഷുറൻസ് കമ്പനികളിലേക്ക് മാറുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ ഭീഷണി.

സമീപകാലത്തായി വയോജനങ്ങൾക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് പരസ്യങ്ങൾ മാധ്യമങ്ങളിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ആശുപത്രി ബില്ലുകൾ ബോധപൂർവം ഉയർത്തി ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുന്ന പ്രവണതയും കണ്ടു വരുന്നു. എന്ത് ചികിത്സ നൽകണം, രോഗിയെ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഡോക്ടർമാർക്ക് പകരം ഇൻഷുറൻസ് കമ്പനി പ്രതിനിധികളാകുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് പലപ്പോഴും രോഗിയുടെ ആരോഗ്യത്തേക്കാൾ കമ്പനിയുടെ ലാഭത്തിന് മുൻഗണന നൽകാൻ കാരണമാകും.

എന്തുകൊണ്ട് സീനിയർ സിറ്റിസൺ പോളിസികള്‍ക്ക് പ്രചാരം വര്‍ധിക്കുന്നു?

മുൻകാലങ്ങളിൽ സീനിയർ സിറ്റിസൺ പോളിസികളിൽ നിബന്ധനകൾ കൂടുതലും ഇൻഷുറൻസ് തുക (Sum Insured) കുറവുമായിരുന്നു. എന്നാൽ ഇന്ന് ഇൻഷുറൻസ് രംഗത്ത് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പഴയകാലത്തെ സ്റ്റാൻഡേർഡ് പോളിസികളിൽ നിന്നും വ്യത്യസ്തമായി, ഇന്ന് ആരോഗ്യമുള്ള ഒരാൾക്ക് 100 വയസിൽ പോലും ഇൻഷുറൻസ് പോളിസി ലഭ്യമാണ്.

പഴയ പോളിസികളിൽ നിലനിന്നിരുന്ന കോ-പെയ്‌മെന്റ് (Co-payment), സബ് ലിമിറ്റ് (Sub-limit) തുടങ്ങിയ കർശനമായ നിബന്ധനകൾ ഇല്ലാത്ത പോളിസികളും ഇന്ന് വിപണിയിലുണ്ട്. പ്രത്യേകിച്ച്, 60 വയസിന് മുൻപ് എടുത്ത ഒരു പോളിസി കൃത്യമായി പുതുക്കി വരികയാണെങ്കിൽ, അതിലെ എല്ലാ ആനുകൂല്യങ്ങളും ആജീവനാന്തം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധനും എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ വിശ്വനാഥന്‍ ഒടാട്ട് ചൂണ്ടിക്കാട്ടുന്നു.

ജീവിതശൈലി രോഗങ്ങളും ഇൻഷുറൻസും

ആരോഗ്യമുള്ളവർക്ക് ഏത് പ്രായത്തിലും നല്ല പോളിസികൾ ലഭിക്കുമെന്നതാണ് വയോജന ഇൻഷുറൻസ് വിപണിയുടെ ഇപ്പോഴത്തെ പ്രത്യേകത. ആസ്മ, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരെപ്പോലും അക്കമഡേറ്റ് ചെയ്യുന്ന പോളിസികൾ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികൾ നൽകുന്നുണ്ട്. അസുഖങ്ങൾ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ അവ കൃത്യമായി വെളിപ്പെടുത്തിയാൽ കമ്പനികൾ പോളിസി അനുവദിക്കാറുണ്ട്. എന്നാൽ രോഗം വളരെ ഗുരുതരാവസ്ഥയിൽ (Chronic stage) ആണെങ്കിൽ മാത്രമേ പോളിസി നൽകാതിരിക്കുകയോ കർശന നിബന്ധനകൾ ഏർപ്പെടുത്തുകയോ ചെയ്യുകയുള്ളൂ.

വിരമിക്കൽ കാലത്തെ പ്ലാനിംഗ്: ജോലിയിലായിരിക്കുന്ന സമയത്ത് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികളുള്ളവർ വിരമിക്കുന്നതിന് മുൻപ് കൃത്യമായ പ്ലാനിംഗ് നടത്തേണ്ടതുണ്ട്. എന്നാല്‍ പലരും ഇത് ചെയ്യാറില്ല. ഗ്രൂപ്പ് പോളിസികളിൽ നിന്ന് അതേ കമ്പനിയുടെ തന്നെ വ്യക്തിഗത പോളിസികളിലേക്ക് മാറാൻ പലപ്പോഴും സാധിക്കും. ഇത് മുൻപുള്ള അസുഖങ്ങൾക്ക് (Pre-existing diseases) കവറേജ് ലഭിക്കാൻ സഹായിക്കും.

ദീർഘകാല ചികിത്സ ആവശ്യമുള്ള അല്ലെങ്കിൽ വൻ ചെലവ് വരുന്ന രോഗങ്ങളുള്ളവരെ (ഉദാഹരണത്തിന് എസ്.എം.എ അല്ലെങ്കിൽ ചിലതരം ക്യാൻസർ) ലാഭനഷ്ടങ്ങൾ കണക്കിലെടുത്ത് ഇൻഷുറൻസ് കമ്പനികൾ കവറേജിൽ നിന്ന് പതുക്കെ ഒഴിവാക്കാൻ സാധ്യതയുണ്ട്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ല് പോലുള്ള കർശന നിയമങ്ങൾ മൂലം സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ചെറിയ പ്രാദേശിക ആശുപത്രികൾക്ക് നിലനിൽക്കാൻ കഴിയാതെ വരുന്നതും, പകരം കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന വലിയ കേന്ദ്രങ്ങൾ മാത്രം നിലനിൽക്കുന്നതും സാധാരണക്കാരന്റെ ചികിത്സാ ചെലവ് വർദ്ധിപ്പിക്കും.

മിസ് സെല്ലിംഗും ക്ലെയിം നിഷേധവും

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 'മിസ് സെല്ലിംഗ്' (Misselling) ആണ്. പോളിസിയിലെ നിബന്ധനകൾ കൃത്യമായി ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്നതിൽ പലപ്പോഴും വിപണനക്കാർ പരാജയപ്പെടുന്നു. ഡോക്ടറോട് അസുഖ വിവരങ്ങൾ തുറന്നുപറയുകയും ഇൻഷുറൻസ് കമ്പനിയോട് പറയാതിരിക്കുകയും ചെയ്യുമ്പോൾ മെഡിക്കൽ റെക്കോർഡുകളിൽ അത് മിസ്മാച്ച് (Mismatch) ആയി രേഖപ്പെടുത്തപ്പെടുന്നു. ഇത് പിന്നീട് ഇൻഷുറൻസ് ക്ലെയിം നിഷേധിക്കാൻ കമ്പനികൾക്ക് കാരണമാകുന്നു. കൂടാതെ, ആശുപത്രി ചികിത്സ അത്യാവശ്യമാണോ എന്ന് നിശ്ചയിക്കുന്നത് പലപ്പോഴും ഡോക്ടർമാരേക്കാൾ ഉപരി ടിപിഎ (TPA) കമ്പനികളോ ഇൻഷുറൻസ് കമ്പനികളോ നിയോഗിക്കുന്ന ഡോക്ടർമാരാണെന്നതും ശ്രദ്ധേയമാണ്.

വയോജന ഇൻഷുറൻസ് എടുക്കുമ്പോൾ സത്യസന്ധമായ വിവരങ്ങൾ നൽകുന്നതും ആവശ്യമെങ്കില്‍ പ്രൊഫഷണലിന്റെ ഉപദേശം തേടുന്നതും ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സയില്ല എന്ന സാഹചര്യം വന്നാൽ അത് നമ്മുടെ നാടിന്റെ ആരോഗ്യ നേട്ടങ്ങളെ തകർക്കുമെന്ന വാദവും ശക്തമാകുന്നുണ്ട്. ഈ പ്രവണതയെ പ്രതിരോധിക്കാൻ സർക്കാർ ആശുപത്രികളും പ്രാദേശിക ആശുപത്രികളും കൂടുതൽ ശാക്തീകരിക്കുകയും ഇൻഷുറൻസ് എന്ന നിബന്ധനയില്ലാതെ തന്നെ ഗുണമേന്മയുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT