ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ആദായനികുതി നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരികയാണ്. നികുതിദായകർക്ക് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും നികുതി ചട്ടക്കൂട് ആധുനികവൽക്കരിക്കുന്നതിനുമായി 2026 ലെ കേന്ദ്ര ബജറ്റിലാണ് ഈ നിർദേശങ്ങൾ അവതരിപ്പിച്ചത്.
പുതിയ ആദായനികുതി നിയമം- 2025: നിലവിലുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരം ആദായനികുതി നിയമം- 2025 നിലവിൽ വരും. എന്നാൽ 2026-27 സാമ്പത്തിക വർഷത്തേക്ക് നികുതി സ്ലാബുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഐടിആർ (ITR) ഫയലിംഗ്: ഓഡിറ്റിംഗ് ആവശ്യമില്ലാത്ത നികുതിദായകർക്ക് (ITR-3, ITR-4) റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെയാക്കി നീട്ടി. പരിഷ്കരിച്ച റിട്ടേണുകൾ (Revised ITR) ഫയൽ ചെയ്യാനുള്ള തീയതി ഡിസംബർ 31 ൽ നിന്ന് മാർച്ച് 31 ലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഡിസംബറിന് ശേഷം അധിക ഫീസ് നൽകേണ്ടി വരും.
ടിസിഎസ് (TCS) നിരക്കുകൾ: മദ്യം, സ്ക്രാപ്പ്, ധാതുക്കൾ (കൽക്കരി, ഇരുമ്പയിര്) എന്നിവയുടെ വിൽപനയ്ക്കുള്ള ടിസിഎസ് നിരക്ക് 1 ശതമാനത്തിൽ നിന്ന് 2 ശതമാനമായി ഉയർത്തി. വിദേശ യാത്രകൾക്കും പഠന/ചികിത്സാ ആവശ്യങ്ങൾക്കുമായി എൽആർഎസ് (LRS) വഴി അയക്കുന്ന തുകയുടെ ടിസിഎസ് നിരക്ക് 2 ശതമാനമായി ഏകീകരിച്ചു.
എസ്ടിടി (STT) വർദ്ധനവ്: ഓഹരി വിപണിയിലെ എഫ് ആൻഡ് ഒ (F&O) വ്യാപാരികൾക്ക് കനത്ത തിരിച്ചടിയായി സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർദ്ധിപ്പിച്ചു. ഫ്യൂച്ചേഴ്സിന് 0.05 ശതമാനവും ഓപ്ഷനുകൾക്ക് 0.15 ശതമാനവുമാണ് പുതിയ നിരക്ക്.
ബൈബാക്ക് ടാക്സ്: ഷെയർ ബൈബാക്കിലൂടെ ലഭിക്കുന്ന തുക ഇനിമുതൽ ക്യാപിറ്റൽ ഗെയിൻസ് ആയി കണക്കാക്കി നികുതി ഈടാക്കും. കൂടാതെ ഡിവിഡന്റ് വരുമാനത്തിൽ നിന്ന് പലിശ ചെലവുകൾ (Interest expenses) കുറയ്ക്കാൻ ഇനി മുതൽ നികുതിദായകർക്ക് അനുവാദമുണ്ടായിരിക്കില്ല.
India will implement new income tax rules from April 1, including the Income Tax Act 2025, revised ITR deadlines, higher TCS and STT rates, and changes in share buyback taxation.
Read DhanamOnline in English
Subscribe to Dhanam Magazine