Personal Finance

പി.പി.എഫ് പലിശ നിരക്ക് 46 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്

Dhanam News Desk

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം ക്രമമായി ഇടിഞ്ഞുവരുന്ന സാഹചര്യത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 46 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്കു താഴ്ത്താന്‍ കേന്ദ്ര ധനമന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മറ്റ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും കുറയ്ക്കുമെന്നാണു സൂചന.

സമാന കാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പലിശ നിരക്ക് കണക്കിലെടുത്താണ് കാലാകാലങ്ങളില്‍ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായത്തില്‍ കാര്യമായ ഇടിവാണുണ്ടായിട്ടുള്ളത്. ഇക്കാരണത്താല്‍ 1974 നുശേഷം ഇതാദ്യമായി പിപിഎഫിന്റെ പലിശ ഏഴ് ശതമാനത്തിന് താഴെയെത്തും.മൂന്നു മാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്. ഇതുപ്രകാരം ജൂലായ് ആദ്യവാരത്തില്‍ പലിശ നിരക്കില്‍ സര്‍ക്കാര്‍ മാറ്റം വരുത്തും.

ഏപ്രില്‍ പാദത്തില്‍ പിപിഎഫിന്റെ പലിശ 7.9 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായാണ് കുറച്ചത്. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റെ പലിശ 8.6 ശതമാനത്തില്‍ നിന്ന് 7.4 ശതമാനമായും കുറച്ചു. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ 6.8 ശതമാനമായി. സുകന്യ സമൃദ്ധിയുടേത് 8.4 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായും കിസാന്‍ വികാസ് പത്രയുടേത് 6.9 ശതമാനമായും കുറഞ്ഞു.

10 വര്‍ഷ കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം അടിസ്ഥാനമാക്കിയാണ് പിപിഎഫിന്റെ പലിശ നിശ്ചയിക്കുന്നത്. മുന്‍ പാദത്തിലെ ബോണ്ടിന്റെ ആദായത്തിന്റെ ശരാശരിയെടുത്ത്് തുടര്‍ന്നുവരുന്ന പാദത്തിലെ സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കും പരിഷ്‌കരിക്കുന്നു. ഏപ്രില്‍ ഒന്നിനുശേഷമാണ് ബോണ്ടില്‍ നിന്നുള്ള ആദായത്തില്‍ കാര്യമായ കുറവുണ്ടായത്. 5.85 ശതമാനമാണ് നിലവിലെ ആദായം. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുമെന്ന കാര്യത്തില്‍ ഇത് വ്യക്തമായ സൂചന നല്‍കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT