ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍ക്കും പ്രവാസി നിക്ഷേപങ്ങളെ ആശ്രയിക്കുന്ന കേരളത്തിലെ ബാങ്കിംഗ് മേഖലയ്ക്കും വലിയ ആശ്വാസമേകുന്നതാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പുതിയ പ്രഖ്യാപനം. പ്രവാസികള്‍ക്കായുള്ള എഫ്.സി.എന്‍.ആര്‍ (FCNR-B) നിക്ഷേപങ്ങളുടെ ഹെഡ്ജിംഗ് ചെലവ് (Hedging Cost) പൂര്‍ണമായും ആര്‍.ബി.ഐ വഹിക്കും. സെപ്റ്റംബര്‍ 30 വരെ ലഭ്യമാകുന്ന ഈ പ്രത്യേക ഇളവ് പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നിരക്ക് ലഭിക്കാന്‍ വഴിയൊരുക്കും.
വിദേശത്തുണ്ടാക്കുന്ന സമ്പാദ്യം രൂപയിലേക്ക് മാറ്റാതെ, വിദേശ കറന്‍സിയില്‍ തന്നെ ഇന്ത്യയിലെ ബാങ്കുകളില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് (FD) ആയി സൂക്ഷിക്കാന്‍ പ്രവാസികളെ സഹായിക്കുന്ന അക്കൗണ്ടുകളാണ് ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് അഥവാ എഫ്.സി.എന്‍.ആര്‍ (B) അക്കൗണ്ടുകള്‍.
എൻ.ആർ.ഐകൾക്ക് (NRIs) ഇന്ത്യയിൽ ഡോളർ, പൗണ്ട്, യൂറോ തുടങ്ങിയ വിദേശ നാണയങ്ങളിൽ ഫിക്സഡ് ഡെപ്പോസിറ്റുകൾ (സ്ഥിരനിക്ഷേപങ്ങൾ) സൂക്ഷിക്കാൻ FCNR സൗകര്യം നൽകുന്നു. ഇതിലൂടെ വിദേശ കറൻസികൾക്കെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞാലും നിക്ഷേപകരെ അത് ദോഷകരമായി ബാധിക്കില്ല. ബാങ്കുകൾക്ക് ഈ ഫണ്ടുകൾ ലഭിക്കുമ്പോൾ, അവരത് രൂപയിലേക്ക് മാറ്റി ആഭ്യന്തരമായി വായ്പ നൽകുന്നു. ഈ നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാകുമ്പോൾ, ബാങ്ക് ഇവ വീണ്ടും വിദേശ കറൻസിയിലേക്ക് മാറ്റി എൻ.ആർ.ഐ നിക്ഷേപകന് തിരികെ നൽകുന്നു. കറൻസി മൂല്യത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ മൂലമുള്ള നഷ്ടസാധ്യത (currency risk) ഒഴിവാക്കാൻ ബാങ്കുകൾക്ക് ഹെഡ്ജിംഗ് (hedging) ചെയ്യേണ്ടി വന്നിരുന്നു, ഇത് ബാങ്കുകളുടെ ചെലവ് വർദ്ധിപ്പിച്ചു. ഇതാണ് ഇപ്പോൾ കേന്ദ്ര ബാങ്ക് ഒഴിവാക്കി നൽകുന്നത്.
ഹെഡ്ജിംഗ് ചെലവ് റിസര്‍വ് ബാങ്ക് വഹിക്കുന്നതോടെ ബാങ്കുകളുടെ ഫണ്ട് സമാഹരണ ചെലവ് ഗണ്യമായി കുറയും. ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയതുപോലെ, ബാങ്കുകള്‍ക്കുണ്ടാകുന്ന ഈ ലാഭം അവര്‍ പ്രവാസി നിക്ഷേപകര്‍ക്ക് കൈമാറും.
നിലവില്‍ എഫ്.സി.എന്‍.ആര്‍ (ബി) അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന ശരാശരി പലിശ നിരക്ക് വെറും 3.3% മുതല്‍ 3.4% വരെ മാത്രമാണ്. വിദേശ കറന്‍സി രൂപയിലേക്ക് മാറ്റുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് വരുന്ന ഹെഡ്ജിംഗ് ചെലവ് (Forex Risk Cover) ഏകദേശം 3% മുതല്‍ 3.5% വരെയായിരുന്നു.
ഈ ഫോറെക്‌സ് റിസ്‌ക് (Forex Risk) പൂര്‍ണമായും ആര്‍.ബി.ഐ ഏറ്റെടുക്കുന്നതോടെ ബാങ്കുകളുടെ വലിയൊരു ബാധ്യതയാണ് ഒഴിവാകുന്നത്. ഇതിന്റെ ഫലമായി ബാങ്കുകള്‍ക്ക് പ്രവാസികള്‍ക്ക് 5.5% മുതല്‍ 6.5% വരെ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെന്ന് പ്രമുഖ മാര്‍ക്കറ്റ് വിദഗ്ധന്‍ സന്ദീപ് സബര്‍വാള്‍ വ്യക്തമാക്കുന്നു.
പലിശ നിരക്കിലുണ്ടാകുന്ന ഈ വന്‍ വര്‍ധന വഴി വിദേശത്ത് നിന്ന് വന്‍തോതില്‍ നിക്ഷേപം (Leveraged funded flows) ഇന്ത്യന്‍ ബാങ്കുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിപണിയിലെ നിക്ഷേപകർ മറ്റ് മാർക്കറ്റ് ലിങ്ക്ഡ് പദ്ധതികളിലേക്ക് മാറിയതോടെ ഇന്ത്യയിലെ എഫ്.സി.എൻ.ആർ (B) നിക്ഷേപങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷത്തിൽ 7.076 ബില്യൺ ഡോളറായിരുന്ന നിക്ഷേപം, 2026 സാമ്പത്തിക വർഷത്തിൽ 87 ശതമാനം ഇടിഞ്ഞ് വെറും 946 മില്യൺ ഡോളറായി ചുരുങ്ങി. ഈ വലിയ പ്രതിസന്ധി പരിഹരിക്കാനും രാജ്യത്തേക്ക് ഡോളറിന്റെ ഒഴുക്ക് വർധിപ്പിക്കാനുമാണ് ആർ.ബി.ഐ രംഗത്തിറങ്ങിയിരിക്കുന്നത്.
ശക്തമായ എന്‍.ആര്‍.ഐ ഉപഭോക്തൃ അടിത്തറയുള്ള ബാങ്കുകള്‍ക്ക്, എഫ്.സി.എന്‍.ആര്‍ (ബി) നിക്ഷേപ ഇളവ് ഫണ്ട് സമാഹരണത്തിനും ലിക്വിഡിറ്റി മാനേജ്‌മെന്റിനും വലിയ സഹായമാകും.വിനോദ് ഫ്രാന്‍സിസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്
വിപണിയിലെ കറന്‍സി ഉയര്‍ച്ചതാഴ്ചകള്‍ ബാധിക്കാതെ പ്രവാസികള്‍ക്ക് സുരക്ഷിതമായി ഉയര്‍ന്ന റിട്ടേണ്‍ നേടാം എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കുകളില്‍ പ്രവാസി നിക്ഷേപങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ബാങ്കുകളില്‍ പൊതുവെ ഡിപ്പോസിറ്റുകള്‍ കുറയുകയും ഡോളര്‍ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍, കൈവശമുള്ള വിദേശ കറന്‍സി സുരക്ഷിതമായി നിക്ഷേപിച്ച് ഉയര്‍ന്ന ലാഭം കൊയ്യാന്‍ മലയാളി പ്രവാസികള്‍ക്ക് ലഭിക്കുന്ന മികച്ചൊരു സുവര്‍ണാവസരമാണിത്.
RBI takes over hedging costs on FCNR-B deposits until September 30, a move set to increase interest rates for non-resident Indians.
Read DhanamOnline in English
Subscribe to Dhanam Magazine