Tax

എന്‍പിഎസില്‍ നിക്ഷേപിച്ച് എങ്ങനെ നികുതിയിളവ് നേടാം?

നികുതി ബാധ്യത കുറയ്ക്കാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ നോക്കുന്നവര്‍ക്ക് എന്‍പിഎസ് ഒരു മികച്ച മാര്‍ഗമാകുന്നതെങ്ങനെ? നിങ്ങള്‍ക്ക് അനുയോജ്യമായതാണോ? പരിശോധിക്കൂ.

Dhanam News Desk

ആദായ നികുതി നിയമത്തിലെ 1961 ലെ 80 സി, 80 ഡി, 80 ടിടിഎ പോലുള്ള നികുതി ലാഭിക്കല്‍ കിഴിവുകള്‍ നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ? നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കുന്നതിന് കൂടുതല്‍ മാര്‍ഗങ്ങള്‍ക്കായി നിങ്ങള്‍ നോക്കുകയാണോ? ഈ രണ്ട് ചോദ്യങ്ങള്‍ക്കും നിങ്ങള്‍ക്ക് അതെ എന്നാണ് ഉത്തരമെങ്കില്‍, ദേശീയ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) നിങ്ങളെ സഹായിക്കും (ചില നിബന്ധനകള്‍ക്ക് വിധേയമായി).

ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ എന്‍പിഎസ് നിങ്ങളെ അനുവദിക്കുന്നു. ഇത് നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കാന്‍ സഹായിക്കും. നികുതി ലാഭിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ എന്‍പിഎസില്‍ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാമെന്ന് നോക്കാം.

നികുതി ഇളവുകള്‍

1. പെന്‍ഷന്‍ അക്കൗണ്ടിലെ നിക്ഷേപത്തിനുള്ള ഇളവ്: നികുതി നല്‍കുന്ന വ്യക്തി ശന്പളക്കാരനാണെങ്കില്‍ പരമാവധി ശമ്പളത്തിന്റെ 10 ശതമാനമാണ് ഇളവ് അനുവദിക്കുക. സ്വയം തൊഴില്‍ ചെയ്യുന്ന ഒരു വ്യക്തിക്കും മൊത്തം വരുമാനത്തിന്റെ 10 ശതമാനമോ അല്ലെങ്കില്‍ 1.5 ലക്ഷം രൂപ ഇതില്‍ ഏതാണോ കുറവ് അത്രയും ഇളവാണ് ലഭിക്കുക.

2. 2015-16 വര്‍ഷം മുതല്‍ 80 സി നികുതി ലാഭ നിക്ഷേപത്തിനു പുറമേ 50000 രൂപവരെയുള്ള എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

3. തൊഴിലാളിയുടെ ബേസിക് + ഡിഎ യില്‍ 10 ശതമാനം എന്‍പിഎസിലേക്ക് നിക്ഷേപിച്ചാല്‍ അതിനും നികുതി നല്‍കേണ്ട വരുമാനത്തില്‍ നിന്നും ഇളവു ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്നന്‌പോള്‍ വരുമാനത്തിന്റെ 40 ശതമാനത്തിനു നികുതിയിളവുണ്ട്.

മറ്റ് സവിശേഷതകള്‍

1 . എന്‍പിഎസില്‍ രണ്ട് തരത്തിലുള്ള അക്കൗണ്ടുകളാണ് നല്‍കുന്നത്. ടയര്‍ -1, ടയര്‍-2 എന്നിവയാണത്.

2. ടയര്‍-1 അക്കൗണ്ട് നിര്‍ബന്ധമായും ഉപഭോക്താക്കള്‍ എടുക്കേണ്ട അക്കൗണ്ടാണ്. തുക പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങള്‍ എന്‍പിഎസില്‍ പറയുന്ന നിബന്ധനകള്‍ക്കനുസരിച്ചാണ്.

3. ടയര്‍-1 അക്കൗണ്ടുള്ള ഒരാള്‍ക്ക് അതിനോടൊപ്പം ആരംഭിക്കാവുന്ന അക്കൗണ്ടാണ് ടയര്‍-2 അക്കൗണ്ട്.

4. ടയര്‍-1 അക്കൗണ്ടിലെ നിക്ഷേപത്തിനനുസരിച്ചു മാത്രമേ നികുതി ഇളവുകള്‍ ലഭിക്കു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT