Tax

ബോണസ് ഷെയറുകൾക്ക് നികുതി നൽകേണ്ടതില്ല: കർണാടക ഹൈക്കോടതി

ബോണസ് ഓഹരികൾ മറ്റുള്ള വരുമാനസ്രോതസ്സുകളെ പോലെ കണക്കാക്കി നികുതി ചുമത്തേണ്ടതില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി.

Dhanam News Desk

ബോണസ് ഷെയറുകൾക്ക് നികുതി ചുമത്തേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി. ബോണസ് ഓഹരികൾ മറ്റുള്ള വരുമാനസ്രോതസ്സുകളെ പോലെ കണക്കാക്കി നികുതി ചുമത്തേണ്ടതില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വകാര്യ കമ്പനി ഒരു വ്യക്തിക്ക് 10 ദശലക്ഷം ബോണസ് ഷെയറുകൾ വിലയൊന്നുമില്ലാതെ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി വിധിയെന്ന് ഇത് സംബന്ധിച്ച ഒരു കുറിപ്പിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർസ് (പി ഡബ്ല്യുസി) കുറിപ്പിനെ അടിസ്ഥാനമാക്കി മിന്റ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ബോണസ് ഓഹരികൾക്ക് നികുതി നിയമത്തിലെ സെക്ഷൻ 56(2)(VII) പ്രകാരം നികുതി ചെലുത്തേണ്ടി വരുമെന്ന് ബന്ധപ്പെട്ട നികുതി ഉദ്യോഗസ്ഥൻവിലയിരുത്തി നികുതി ചുമത്തി. ബോണസ് ഷെയറുകളുടെ മൂല്യത്തിനെ മറ്റു വരുമാന സ്രോതസ്സായി കണക്കാക്കി ആണ് നികുതി ചുമത്തിയത്.

ഇതിനെതിരെ നികുതി ചുമത്തപ്പെട്ട വ്യക്തി ആദായനികുതി ട്രൈബ്യൂണലിൽ (ഐടിഎടി) അപ്പീൽ പോവുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ട്രിബുണൽ വിധിക്കെതിരെ നികുതി വകുപ്പ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആദായനികുതി ട്രൈബ്യൂണലിൻ്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

പിഡബ്ല്യുസി പുറത്തുവിട്ട കുറിപ്പ് പ്രകാരം, ഷെയറുകൾ അനുവദിക്കുന്നതിന് ശേഷം, ഒറിജിനൽ ഷെയറുകളുടെയും ബോണസ് ഷെയറുകളുടെയും മൂല്യം ബോണസ് ഷെയറുകൾ അനുവദിക്കുന്നതിന് മുൻപുള്ള ഒറിജിനൽ ഷെയറിൻ്റെ മൂല്യത്തിന് തുല്യമായിരിക്കും. അതിനാൽ ബോണസ് ഷെയറുകളുടെ രസീതിൽ നിന്ന് നികുതിദായകർ നേടുന്ന ഏത് ലാഭവും കൈവശംവെച്ചിരിക്കുന്ന ഓഹരികളുടെ മൂല്യത്തിൽ വരുന്ന ശോഷണം വഴി ക്രമീകരിക്കപ്പെടുന്നു.

ഒരു കമ്പനി ബോണസ് ഓഹരികൾ നൽകുമ്പോൾ മൂലധന ഘടന അതേപടി തുടരുമെന്ന് നികുതി വിദഗ്ധരും പറഞ്ഞു. "അലോട്ട്മെൻറിൽ, നികുതിയിളവ് ഉണ്ടാകരുത്. എന്നിരുന്നാലും, വ്യക്തി ആ ഓഹരികൾ കൈമാറുകയോ വിൽക്കുകയോ ചെയ്യുമ്പോൾ,നേട്ടങ്ങൾക്ക് നികുതി നൽകേണ്ടിവരും," ഒരു നികുതി വിദഗ്ദ്ധൻ പറഞ്ഞു.

ആദായനികുതി സെക്ഷൻ 56(2)(VII) പ്രകാരം, നികുതി ഒഴിവാക്കാനുള്ള ലക്ഷ്യത്തോടെയാണ് ബോണസ് ഓഹരികൾ അനുവദിച്ചതെന്നു സാക്ഷ്യപ്പെടുത്താൻ തെളിവുകൾ ഒന്നും തന്നെ ഹാജരാക്കുവാൻ നികുതി വകുപ്പിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബോണസ് ഷെയറുകൾ വിൽക്കുന്ന ഘട്ടത്തിൽ, വാങ്ങൽ വില കണക്കാക്കാത്തതിനാൽ ഷെയറുകളുടെ വില്പനവില മുഴുവനായും ലാഭമായി പരിഗണിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT