Image courtesy: Canva
Tech

എഐ ഉപയോക്താക്കൾക്ക് ഇരുട്ടടി! ഓപ്പൺഎഐയും ആന്ത്രോപിക്കും നൽകിയത് ₹14 കോടിയുടെ അധിക ബിൽ

2026 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ 60 കമ്പനികളിൽ നിന്നുള്ള എഐ ഇൻവോയ്‌സുകൾ വോഡിറ്റ് സ്റ്റാർട്ടപ്പ് പരിശോധിച്ചപ്പോഴാണ് ഈ വലിയ തുകയുടെ പിഴവ് കണ്ടെത്തിയത്

Dhanam News Desk

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് ബില്ലിംഗിലെ പിഴവുകൾ കാരണം ഏകദേശം 1.7 മില്യൺ ഡോളർ (ഏകദേശം 14 കോടി രൂപ) അധിക ബാധ്യത. ഓപ്പൺഎഐ (OpenAI), ആന്ത്രോപിക് (Anthropic) തുടങ്ങിയ മുൻനിര കമ്പനികളുടെ എഐ മോഡലുകളും സേവനങ്ങളും ഉപയോഗിക്കുന്നവർക്കാണ് ഈ അധിക ചാർജ് നേരിടേണ്ടി വന്നത്. വോഡിറ്റ് (Vaudit) എന്ന സ്റ്റാർട്ടപ്പാണ് ഈ ബില്ലിംഗ് ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത്. 2026 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ 60 കമ്പനികളിൽ നിന്നുള്ള 34 മില്യൺ ഡോളറിന്റെ എഐ ഇൻവോയ്‌സുകൾ പരിശോധിച്ചപ്പോഴാണ് ഈ വലിയ തുകയുടെ പിഴവ് കണ്ടെത്തിയത്.

എന്തുകൊണ്ട് പിഴവുകൾ

ഇതിൽ പ്രധാനമായും ആന്ത്രോപിക്കിന്റെ 'ക്ലോഡ് കോഡ്' (Claude Code) സംബന്ധിച്ച ബില്ലുകളിലാണ് കൂടുതൽ പ്രശ്നങ്ങൾ കണ്ടതെങ്കിലും ഓപ്പൺഎഐ ഇൻവോയ്‌സുകളിലും സമാനമായ പിഴവുകൾ ഉണ്ടായിരുന്നു. പാനസോണിക്, എച്ച്പി (HP), ഹോണ്ട തുടങ്ങിയ വമ്പൻ കമ്പനികൾ വോഡിറ്റിന്റെ സേവനം ഉപയോഗിക്കുന്നവരാണ്.

എന്തുകൊണ്ടാണ് ഇത്തരം പിഴവുകൾ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വിദഗ്ദ്ധർ നൽകുന്ന വിശദീകരണം ശ്രദ്ധേയമാണ്. ഒരു എഐ ഏജന്റ് തനിക്ക് നൽകിയ ജോലി തെറ്റായി ചെയ്യുകയും, അത് ശരിയാക്കാൻ ഉപഭോക്താവ് അറിയാതെ തന്നെ ആ ജോലി വീണ്ടും വീണ്ടും ആവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടോക്കൺ ഉപയോഗം, എപിഐ (API) കോളുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തരം സേവനങ്ങൾക്ക് ബിൽ ഈടാക്കുന്നത് എന്നതിനാൽ, ഇത്തരം ആവർത്തനങ്ങൾ ബില്ലുകൾ കുതിച്ചുയരാൻ കാരണമാകുന്നു.

അതേസമയം ആന്ത്രോപിക്, ഓപ്പൺഎഐ കമ്പനികൾ തങ്ങളുടെ ബില്ലിംഗ് സംവിധാനത്തിൽ പിഴവുകളുണ്ടെന്ന വാദം നിഷേധിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആന്ത്രോപിക്, ഓപ്പൺഎഐ എന്നിവയുൾപ്പെടെയുള്ള എഐ ദാതാക്കൾ തർക്കത്തിലുള്ള തുകയുടെ 80 ശതമാനത്തോളം തിരികെ നൽകിയതായും (Refund) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഐ സേവനങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ സുതാര്യവും കൃത്യവുമായ ബില്ലിംഗ് സംവിധാനം ആവശ്യമാണെന്ന് തെളിയിക്കുന്നതാണ് സംഭവം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT