Image courtesy: Canva
Tech

ഭീതിയിലായി AI തലപ്പത്തുള്ളവർ! സാം ആൾട്ട്മാനും ആന്ത്രോപിക്കിനും നേരെ ഭീഷണികൾ ഉയരുന്നു; പിന്നിൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയോ?

എഐ എക്സിക്യൂട്ടീവുകൾക്കും ഡാറ്റാ സെന്ററുകൾക്കും നേരെയുള്ള ഓൺലൈൻ ഭീഷണികൾ ഏഴിരട്ടിയായി വർദ്ധിച്ചു

Dhanam News Desk

ലോകത്തെ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനികളുടെ മേധാവികൾ കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോർട്ടുകൾ. എഐ സാങ്കേതികവിദ്യ മൂലം ജോലി നഷ്ടപ്പെടുമെന്ന ഭീതിയും, ഈ സാങ്കേതികവിദ്യ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അമർഷവുമാണ് ഈ ഭീഷണിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ.

ഗൗരവതരമായ ആക്രമണ ശ്രമങ്ങൾ

സാം ആൾട്ട്മാൻ (OpenAI), ആന്ത്രോപിക് (Anthropic) ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അടുത്തിടെ വധശ്രമങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. സാം ആൾട്ട്മാന്റെ വീടിന് നേരെ ബോംബെറിയാൻ ശ്രമിച്ച വ്യക്തിയിൽ നിന്ന് എഐ സിഇഒമാരെയും നിക്ഷേപകരെയും വധിക്കാൻ ആഹ്വാനം ചെയ്യുന്ന മാനിഫെസ്റ്റോ പോലീസ് കണ്ടെടുത്തു. ആന്ത്രോപിക് ഓഫീസിൽ അതിക്രമിച്ചു കയറിയ ഒരാൾ ഒരു മുതിർന്ന എക്സിക്യൂട്ടീവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. കൂടാതെ, സേവനങ്ങളിലെ അതൃപ്തിയെത്തുടർന്ന് തോക്കുപയോഗിച്ചും, ജീവനക്കാരുടെ കുട്ടികളെ ഉപദ്രവിക്കുമെന്നും ഭീഷണികൾ ഉയർന്നിട്ടുളളതായി ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

വർദ്ധിച്ചുവരുന്ന ഭീതിയും പ്രതിരോധവും

ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങൾക്കിടയിൽ എഐ എക്സിക്യൂട്ടീവുകൾക്കും ഡാറ്റാ സെന്ററുകൾക്കും നേരെയുള്ള ഓൺലൈൻ ഭീഷണികൾ ഏഴിരട്ടിയായി വർദ്ധിച്ചു. "നിങ്ങളുടെ ജോലി ഇല്ലാതാകാൻ പോകുന്നു" എന്ന് കേൾക്കുമ്പോൾ ആളുകൾ അക്രമാസക്തരാകുന്നത് സ്വാഭാവികമാണെന്ന് പാലാന്റിർ (Palantir Technologies) സിഇഒ അലക്സ് കാർപ് മുന്നറിയിപ്പ് നൽകി. 55 ശതമാനം അമേരിക്കക്കാരും എഐ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നവരാണ്.

ഈ സാഹചര്യം നേരിടാൻ കമ്പനികൾ തങ്ങളുടെ സുരക്ഷാ ബഡ്ജറ്റ് വൻതോതിൽ വർദ്ധിപ്പിച്ചു. ഒറാക്കിൾ 5.6 മില്യൺ ഡോളറും സെയിൽസ്‌ഫോഴ്‌സ് 4 മില്യൺ ഡോളറുമാണ് സുരക്ഷയ്ക്കായി ചെലവിടുന്നത്. പല കമ്പനികളും തങ്ങളുടെ ആശയവിനിമയ രീതികൾ പുനഃപരിശോധിക്കാനും എക്സിക്യൂട്ടീവുകൾക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കാനും നിർബന്ധിതരായിരിക്കുകയാണ്. എഐയുടെ ദ്രുതഗതിയിലുള്ള വളർച്ച അതിന്റെ സ്രഷ്ടാക്കളുടെ ജീവന് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT