നിര്‍മ്മിത ബുദ്ധി മേഖലയിലെ തങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി ഈ വർഷം മാത്രം ഏകദേശം 185 ബില്യൺ ഡോളർ മൂലധനച്ചെലവ് (capex) നടത്താനാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന് പദ്ധതിയുളളത്. കഴിഞ്ഞ മൂന്ന് വർഷത്തെ കമ്പനിയുടെ ആകെ ചെലവിനേക്കാൾ അധികമാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
ഈ വമ്പിച്ച നിക്ഷേപങ്ങൾക്കിടയിലും എ.ഐ സാങ്കേതികവിദ്യ തങ്ങളുടെ പ്രധാന വരുമാന സ്രോതസായ പരസ്യ മേഖലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ കടുത്ത ആശങ്കയിലാണ് കമ്പനി. തങ്ങളുടെ എ.ഐ (AI) പദ്ധതികൾക്കായി ഏകദേശം 20 ബില്യൺ ഡോളറിന്റെ വമ്പിച്ച ബോണ്ട് വിൽപനയാണ് ആൽഫബെറ്റ് നടത്തിയത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡോളർ ബോണ്ട് വിൽപനയാണിത്.
ഗൂഗിളിന്റെ തന്നെ എ.ഐ ഉൽപ്പന്നമായ ജെമിനി (Gemini AI) ഗൂഗിൾ സെർച്ചിന്റെ (Search) ഉപയോഗം കുറയ്ക്കുമോ എന്നും അതുവഴി പരസ്യ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമോ എന്നതുമാണ് കമ്പനി നേരിടുന്ന ഒരു ഭീഷണി. മാറുന്ന പരസ്യ ഫോർമാറ്റുകളോട് ഫലപ്രദമായി പൊരുത്തപ്പെടാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കമ്പനി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (SEC) നൽകിയ റിപ്പോർട്ടിൽ പറയുന്നു.
എ.ഐ പരിശീലനത്തിനും മറ്റ് സേവനങ്ങൾക്കുമായി ആവശ്യമായ 'കംപ്യൂട്ട് കപ്പാസിറ്റി' (compute capacity) കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി. വൈദ്യുതിയുടെ ലഭ്യത, ഭൂമി, വിതരണ ശൃംഖലയിലെ തടസങ്ങൾ എന്നിവയാണ് പ്രധാന വെല്ലുവിളികൾ. എ.ഐ ആവശ്യങ്ങൾക്കായി മൂന്നാം കക്ഷി ഓപ്പറേറ്റർമാരുമായി വലിയ തോതിലുള്ള ലീസിംഗ് കരാറുകളിൽ ഏർപ്പെടുന്നത് പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കാനും സങ്കീർണതകൾക്കും കാരണമായേക്കാം.
കൂടാതെ, ഇത്ര വലിയ തോതിലുള്ള നിക്ഷേപങ്ങൾ ഭാവിയിൽ കമ്പനിക്ക് 'അമിത ശേഷി' (excess capacity) ഉണ്ടാക്കിയേക്കാമെന്നും ആൽഫബെറ്റ് ഭയപ്പെടുന്നു. എങ്കിലും, എ.ഐ സാങ്കേതികവിദ്യ നിലവിൽ സെർച്ച് വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നും കഴിഞ്ഞ പാദത്തിൽ പരസ്യ വരുമാനം 13.5 ശതമാനം വർദ്ധിച്ച് 82.28 ബില്യൺ ഡോളറിലെത്തിയെന്നും കമ്പനി വ്യക്തമാക്കി.
Google faces revenue uncertainty as AI investments rise and Gemini threatens core ad business.
Read DhanamOnline in English
Subscribe to Dhanam Magazine