Tech

ജിയോ ഫൈബര്‍ കണക്ഷനൊപ്പം സെറ്റ്ടോപ്പ് ബോക്സ് നല്‍കുന്നത് സൗജന്യമായെന്ന് റിലയന്‍സ്

Dhanam News Desk

ജിയോഫൈബര്‍ കണക്ഷനൊപ്പം നല്‍കുന്ന സെറ്റ് ടോപ്പ് ബോക്സ് തികച്ചും സൗജന്യമാണെന്ന് കമ്പനി. സെറ്റ് ടോപ്പ് ബോക്സിനു നിലവില്‍ വില ഈടാക്കുന്നില്ലെന്നും വ്യത്യസ്തമായ മറ്റു സേവനങ്ങള്‍ക്കായാണ് ഉപയോക്താക്കളില്‍ നിന്നും ചാര്‍ജുകള്‍ ഈടാക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തോടു റിലയന്‍സ് വ്യക്തമാക്കി.

നിലവില്‍ വിപണിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഉപകരണങ്ങളിലൊന്നാണ് ജിയോ സെറ്റ്ടോപ്പ് ബോക്സ്. കമ്പനിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍, നിരവധി ഉപയോക്താക്കള്‍ക്ക് ഇതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ജിയോ ഗിഗാഫൈബര്‍ പ്രഖ്യാപിച്ച സമയത്ത്, ഉപകരണം ഉപയോഗിച്ച് സെറ്റ്ടോപ്പ് ബോക്സ് സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍, ബ്രോഡ്ബാന്‍ഡ് പൈലറ്റ് റണ്‍ സമയത്ത് ജിയോ സെറ്റ്ടോപ്പ് ബോക്സ് നല്‍കാത്തതിനാല്‍ സൗജന്യത്തിന്റെ കാര്യത്തില്‍ സംശയം കൂടി.

ഈ സാഹചര്യത്തിലാണ് ജിയോ സെറ്റ്ടോപ്പ് ബോക്സ് ജിയോ ഫൈബര്‍ കണക്ഷനോടൊപ്പം സൗജന്യമായി നല്‍കുന്നതായുള്ള വിശദീകരണം. ഉപയോക്താക്കള്‍ ഉപകരണത്തിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ജിയോ ഫൈബര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കമ്പനി 2500 രൂപ ഈടാക്കുന്നു. അതില്‍ 1000 രൂപ ഇന്‍സ്റ്റലേഷന്‍ ചാര്‍ജാണ്. ബാക്കി 1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റാണ്. പരമ്പരാഗത സെറ്റ്ടോപ്പ് ബോക്സില്‍ നിന്ന് വ്യത്യസ്തമാണ് ജിയോ സെറ്റ്ടോപ്പ് ബോക്സ്. ഇത് സാധാരണ ടിവിയെ സ്മാര്‍ട്ട് ടിവിയാക്കി മാറ്റുന്നു.

ഏത് പ്ലാന്‍ തിരഞ്ഞെടുത്താലും, സെറ്റ്ടോപ്പ് ബോക്സ് സൗജന്യമായി വരും. ബ്രോണ്‍സ്, സില്‍വര്‍ പ്ലാനുകള്‍ക്ക് 3 മാസത്തെ സാധുതയുണ്ട്. ശേഷിച്ച പ്ലാനുകള്‍ വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ബ്രോണ്‍സ് പ്ലാന്‍ ഉപയോഗിച്ച് ജിയോസിനിമ, ജിയോ സാവന്‍ അപ്ലിക്കേഷനുകളിലേക്ക് മാത്രം പ്രവേശനം ലഭിക്കും. സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം പ്ലാനുകളില്‍ ഒറ്റിറ്റി ആപ്ലിക്കേഷനുകളുടെ സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. സെറ്റ്ടോപ്പ് ബോക്സ് വഴി ജിയോ ടിവി ആപ്ലിക്കേഷനുകളിലേക്ക് പ്രവേശിക്കാനാകില്ല. സാധാരണ ടെലിവിഷന്‍ ചാനലുകളായ സീ, സോണി എന്നിവയിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക കേബിള്‍ കണക്ഷന്‍ വേണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT