Image courtesy: Canva
Tech

ഡിഗ്രിയില്ലെങ്കിലും വൻ വിജയം നേടാം; വാട്‌സ്ആപ്പ് സിഇഒ കുനാൽ ഷായുടെ നേട്ടത്തെ ആഘോഷിച്ച് ജെൻ സി

സാങ്കേതിക വിദ്യയിലും സംരംഭകത്വത്തിലും വിജയിക്കാൻ പ്രശസ്തമായ സ്ഥാപനങ്ങളിലെ പഠനം അനിവാര്യമാണെന്ന പരമ്പരാഗത കാഴ്ചപ്പാടിനെ കുനാൽ ഷായുടെ ജീവിതം വെല്ലുവിളിക്കുന്നു

Dhanam News Desk

ക്രെഡ് (CRED) സ്ഥാപകൻ കുനാൽ ഷാ വാട്‌സ്ആപ്പിന്റെ (WhatsApp) പുതിയ ആഗോള മേധാവിയായി നിയമിതനായ വാർത്ത ബിസിനസ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ബിസിനസ് നേട്ടങ്ങളേക്കാൾ ഉപരിയായി സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ജെൻ സി (Gen Z) വിഭാഗങ്ങൾക്കിടയിൽ വൈറലായത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പശ്ചാത്തലമാണ്. സാങ്കേതിക വിദ്യയിലും സംരംഭകത്വത്തിലും വിജയിക്കാൻ എഞ്ചിനീയറിംഗ് ബിരുദങ്ങളോ, ഐഐടി (IIT), ഐഐഎം (IIM) പോലുള്ള പ്രശസ്തമായ സ്ഥാപനങ്ങളിലെ പഠനമോ അനിവാര്യമാണെന്ന ഇന്ത്യയിലെ പരമ്പരാഗതമായ കാഴ്ചപ്പാടിനെ കുനാൽ ഷായുടെ ജീവിതം വെല്ലുവിളിക്കുന്നു.

വലിയ ആവേശം

അദ്ദേഹം ഒരു എഞ്ചിനീയറോ എംബിഎ ബിരുദധാരിയോ അല്ല. മുംബൈയിലെ വിൽസൺ കോളേജിൽ നിന്ന് ഫിലോസഫിയിൽ (Philosophy) ബിരുദം നേടിയ അദ്ദേഹം പിന്നീട് ഒരു എംബിഎ പ്രോഗ്രാമിന് ചേർന്നുവെങ്കിലും അത് പൂർത്തിയാക്കാതെ പഠനം ഉപേക്ഷിക്കുകയായിരുന്നു. യുവാക്കളായ പ്രൊഫഷണലുകൾക്കിടയിൽ കുനാൽ ഷായുടെ ഈ നേട്ടം വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

അക്കാദമിക് ലേബലുകളേക്കാൾ നൈപുണ്യത്തിനും (Skills), സർഗാത്മകതയ്ക്കും, പ്രശ്നപരിഹാര ശേഷിക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ജെൻ സി ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. 'അറിവ് ഒരു ബിരുദത്തിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് നിരന്തരമായ പഠനത്തിനും അന്വേഷണത്തിനുമുള്ള താല്പര്യമാണ് (Curiosity) മികച്ച ഫലങ്ങൾ നൽകുന്നത്' എന്നാണ് ഇതുസംബന്ധിച്ച സോഷ്യൽ മീഡിയയിലെ ചർച്ചകള്‍.

ഷായുടെ ഫിലോസഫി പശ്ചാത്തലം മനുഷ്യ സ്വഭാവത്തെക്കുറിച്ചും ഉപഭോക്തൃ മനഃശാസ്ത്രത്തെക്കുറിച്ചും ആഴത്തിലുള്ള ഉൾക്കാഴ്ച നൽകാൻ അദ്ദേഹത്തെ സഹായിച്ചുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഫ്രീചാർജ് (FreeCharge), ക്രെഡ് പോലുള്ള വമ്പൻ സംരംഭങ്ങൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് പ്ലാറ്റ്‌ഫോമിനെ നയിക്കാൻ അദ്ദേഹം എത്തുമ്പോൾ പാരമ്പര്യത്തേക്കാള്‍ പ്രധാനം പ്രവർത്തനമികവാണെന്ന് (Execution) തെളിയുകയാണ്. വിജയത്തിന് ഔദ്യോഗിക ബിരുദങ്ങളല്ല, മറിച്ച് നിരന്തരമായ പഠനവും പ്രായോഗിക അറിവുമാണ് പ്രധാനമെന്ന പാഠമാണ് കുനാൽ ഷായുടെ ഈ യാത്ര നൽകുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT