കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനി മെറ്റാ (Meta) കമ്പനി യുഎസ് സംസ്ഥാനങ്ങളുമായി 16.7 ബില്യൺ ഡോളറിന്റെ സുപ്രധാനമായ ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചു. കുട്ടികളെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ അമിതമായി അടിമപ്പെടുത്തുന്ന രീതിയിൽ മെറ്റാ ഫീച്ചറുകൾ രൂപകൽപ്പന ചെയ്‌തു എന്ന ആരോപണങ്ങൾ നേരിട്ട കേസിലാണ് ചരിത്രപരമായ നടപടി. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ കൗമാരക്കാർക്കായി കർശനമായ നിയന്ത്രണങ്ങളാണ് വരാൻ പോകുന്നത്.
രാത്രികാല നിയന്ത്രണങ്ങൾ: കരാർ ഒപ്പിട്ട് ആറ് മാസത്തിനുള്ളിൽ, കൗമാരക്കാരുടെ അക്കൗണ്ടുകൾ അർദ്ധരാത്രി മുതൽ രാവിലെ 6 മണി വരെ തനിയെ ബ്ലോക്ക് ചെയ്യപ്പെടും. ഈ സമയത്ത് പ്ലാറ്റ്‌ഫോമുകൾ പൂര്‍ണ തോതില്‍ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും പരിമിതമായ മെസേജിംഗും അക്കൗണ്ട് ക്രമീകരണങ്ങളും മാത്രമേ ലഭിക്കൂ. കൂടാതെ രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ പുഷ് നോട്ടിഫിക്കേഷനുകൾ ഓഫാക്കി വെക്കും.
സ്‌ക്രീൻ സമയ പരിധി: കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് പ്രതിദിനം രണ്ട് മണിക്കൂർ എന്ന ഡിഫോൾട്ട് പരിധി നിശ്ചയിക്കും. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് ഇത് മറികടക്കാൻ കഴിയില്ല.
സ്‌കൂൾ സമയത്തെ നിയന്ത്രണം: അദ്ധ്യയന വർഷത്തിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കും (Silence).
ഉപയോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് സ്വയം ക്രമീകരിക്കുന്ന 'പേഴ്സണലൈസ്ഡ് ഫീഡ്' നാല് മാസത്തിനുള്ളിൽ കൗമാരക്കാർക്ക് ഒഴിവാക്കും. കൂടാതെ മറ്റുള്ളവർക്ക് കാണാൻ സാധിക്കുന്ന ലൈക്ക് (Like) കൗണ്ടുകൾ ഡിഫോൾട്ടായി മറച്ചുപിടിക്കും. കുട്ടികളിൽ അനാവശ്യമായ സൗന്ദര്യ താരതമ്യങ്ങൾ ഉണ്ടാക്കാതിരിക്കാൻ ചില കോസ്മെറ്റിക് ഫിൽട്ടറുകൾക്ക് നിരോധനമുണ്ടാകും.
പ്രായ പരിശോധന: സുരക്ഷിതമായ പ്രായ പരിശോധനാ സംവിധാനം ഒരു വർഷത്തിനുള്ളിൽ മെറ്റാ നടപ്പിലാക്കും. 14 ദിവസത്തിനകം പ്രായം തെളിയിക്കാത്ത അക്കൗണ്ടുകൾ കൗമാരക്കാരുടേതായി കണക്കാക്കും. 13 വയസിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ കണ്ടെത്താൻ കർശന നടപടികൾ സ്വീകരിക്കും.
കൗമാരക്കാരുടെ മാനസികാരോഗ്യവും ഡിജിറ്റൽ സുരക്ഷയും സംരക്ഷിക്കുന്നതിൽ ഈ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ വലിയ മാറ്റം കൊണ്ടുവരുന്നമെന്നാണ് കമ്പനി കരുതുന്നത്.
യു.എസിലെ വിവിധ സംസ്ഥാനങ്ങളുമായി മെറ്റാ ഒപ്പുവെച്ച കൗമാര സുരക്ഷാ കരാറിന്റെ (Teen Safety Settlement) ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങൾ ഇന്ത്യയിലെ കൗമാരക്കാരെയും ബാധിക്കുമെന്നാണ് കരുതുന്നത്. കമ്പനിയുടെ ആഗോള സുരക്ഷാ നയങ്ങളുടെ ഭാഗമായി ഇത്തരം സുരക്ഷാ ഫീച്ചറുകൾ ലോകമെമ്പാടും നടപ്പിലാക്കുന്നതാണ് മെറ്റയുടെ രീതി.
Read DhanamOnline in English
Subscribe to Dhanam Magazine