Tech

എഐ തന്ത്രം അങ്ങ് ഏശിയില്ല, 8,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ 'തെറ്റുപറ്റി' എന്ന് സമ്മതിച്ച് സക്കര്‍ബര്‍ഗ്

ആഗോളതലത്തില്‍ 8,000 ജീവനക്കാരെ പിരിച്ചുവിടുകയും 7,000 പേരെ എഐ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍

Dhanam News Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി കമ്പനിയില്‍ നടത്തിയ വന്‍ അഴിച്ചുപണിയില്‍ പാളിച്ചകള്‍ സംഭവിച്ചതായി മെറ്റാ (Meta) സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഈ വര്‍ഷം ആദ്യം ആഗോളതലത്തില്‍ 8,000 ജീവനക്കാരെ (ഏകദേശം 10 ശതമാനം) പിരിച്ചുവിടുകയും 7,000 പേരെ എഐ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് കമ്പനി നേതൃത്വത്തിന് സമയക്രമീകരണത്തില്‍ 'കണക്കുകൂട്ടലുകള്‍ പിഴച്ചു' എന്ന് സക്കര്‍ബര്‍ഗ് ആഭ്യന്തര ടൗണ്‍ ഹാള്‍ മീറ്റിംഗില്‍ തുറന്നുസമ്മതിച്ചത്.

എഐ വളര്‍ച്ച പ്രതീക്ഷിച്ച വേഗത്തിലായില്ല

എഐ ഏജന്റുകളുടെ (AI Agents) വികസനം കമ്പനി വിചാരിച്ചത്ര വേഗത്തില്‍ മുന്നേറിയില്ലെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ആന്ത്രോപിക്കിന്റെ 'ക്ലോഡ് കോഡ്' (Claude Code) പോലുള്ള ടൂളുകളുടെ വരവോടെ വലിയ പ്രതീക്ഷയിലായിരുന്ന മെറ്റയ്ക്ക് എഐ പ്രൊജക്റ്റുകളില്‍ നിന്ന് പെട്ടെന്ന് ലാഭം കൊയ്യാനായില്ല.

2026-ല്‍ എഐ അടിസ്ഥാനസൗകര്യ വികസനത്തിനായി 145 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് മെറ്റാ ലക്ഷ്യമിടുന്നത്. എന്നാല്‍ നിക്ഷേപത്തിനൊത്ത വരുമാനം ഉടനടി ലഭ്യമാകാത്തത് നിക്ഷേപകര്‍ക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

പെട്ടെന്നുണ്ടായ പുനഃസംഘടനയും പുതിയ 'അപ്ലൈഡ് എഐ' (Applied AI) വിഭാഗത്തിന്റെ രൂപീകരണവും ജീവനക്കാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിനും അതൃപ്തിക്കും കാരണമായി. കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ (CTO) ആന്‍ഡ്രൂ ബോസ്വെര്‍ത്ത് ഈ മാറ്റങ്ങളെ 'അതിക്രമം' (Atrocious) എന്നാണ് ആഭ്യന്തര മെമ്മോയില്‍ വിശേഷിപ്പിച്ചത്.

ഇനി എന്ത്?

തുടക്കത്തിലെ പാളിച്ചകള്‍ സമ്മതിക്കുമ്പോഴും, അടുത്ത 3 മുതല്‍ 6 മാസത്തിനുള്ളില്‍ എഐ നിക്ഷേപങ്ങളില്‍ നിന്ന് കാര്യമായ നേട്ടങ്ങള്‍ കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയിലാണ് സക്കര്‍ബര്‍ഗ്. തല്‍ക്കാലം കമ്പനിയില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയ മെറ്റാ നേതൃത്വം, ജീവനക്കാരുടെ മനോവീര്യം വീണ്ടെടുക്കാന്‍ ഓഫീസ് ആനുകൂല്യങ്ങളും ടീം ബില്‍ഡിംഗ് ബഡ്ജറ്റുകളും വര്‍ദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Meta CEO Mark Zuckerberg acknowledges failures in the company's aggressive AI restructuring and massive layout strategy during an internal meeting.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT