Image Courtesy : Porinju Veliyath/FB 
Tech

തട്ടിപ്പിനെതിരെ വീണ്ടും മുന്നറിയിപ്പുമായി പൊറിഞ്ചു വെളിയത്ത്; ട്രേഡിംഗ് ടിപ്പുകളോ ഉപദേശങ്ങളോ നല്‍കുന്നില്ല

പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകം

Dhanam News Desk

സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് സൈബര്‍ ക്രിമിനലുകള്‍ വ്യാപകമായി തട്ടിപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് വീണ്ടും മുന്നറിയപ്പ് നല്‍കി പ്രമുഖ നിക്ഷേപകനും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാകനുമായ പൊറിഞ്ചു വെളിയത്ത്. ഒരു ഡസനോളം വ്യാജ പരസ്യങ്ങള്‍ ഇത്തരത്തില്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നിക്ഷേപകര്‍ ശ്രദ്ധിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍  പൊറിഞ്ചു വെളിയത്ത് കുറിച്ചു. തട്ടിപ്പു പരസ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ട്രേഡിംഗ് ടിപ്പുകളോ അഡ്വൈസറി സേവനങ്ങളോ നിക്ഷേപകര്‍ക്ക് നല്‍കുന്നില്ലെന്നും പൊറിഞ്ചു വെളിയത്ത് വ്യക്തമാക്കി.

അന്വേഷണം നടക്കുന്നതിനിടെ

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്. ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ വഴി നിക്ഷേപകരെ വഞ്ചിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ പൊറിഞ്ചു വെളിയത്ത് സൈബര്‍ സെല്ലിനും പൊലീസിനും പരാതി നല്‍കിയിരുന്നു. തട്ടിപ്പില്‍പെട്ട നൂറുകണക്കിന് നിക്ഷേപകര്‍ പൊറിഞ്ചു വെളിയത്തിനെയും കമ്പനിയെയും സമീപിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇതിന് മുമ്പ് തട്ടിപ്പു പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഡിസംബറില്‍ സൂമൂഹ്യമാധ്യമങ്ങള്‍ വഴി പൊറിഞ്ചു വെളിയത്ത് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കേരളം കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ആലുവ സ്വദേശിക്ക് 30 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിരുന്നു. വ്യാജപരസ്യങ്ങള്‍ നല്‍കി ആകര്‍ഷിച്ച ശേഷം ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിലൂടെ നിക്ഷേപ നിര്‍ദേശങ്ങളും മറ്റും നല്‍കി പണം തട്ടുന്ന രീതിയാണ് പിന്തുടരുന്നത്.

2,200 കോടിയുടെ ആസ്തി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ്, സെബി നിയന്ത്രിത പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ് (പി.എം.എസ്), ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എ.ഐ.എഫ്) എന്നീ സേവനങ്ങളാണ് നല്‍കി വരുന്നത്. അതല്ലാതെ നിക്ഷേപ ഉപദേശങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ കമ്പനി നല്‍കുന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT