16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താനുളള നടപടികളുമായി യുണൈറ്റഡ് കിംഗ്ഡം. ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ബ്രിട്ടനും ഈ കടുത്ത തീരുമാനമെടുത്തത്. കുട്ടികൾക്ക് അവരുടെ 'കുട്ടിക്കാലം തിരിച്ചുനൽകുക' എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പറഞ്ഞു.
സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന തിരിച്ചറിവാണ് ഇത്തരമൊരു നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്. ഈ വിലക്ക് കുട്ടികളെ കൂടുതൽ സുരക്ഷിതരും സന്തോഷവാന്മാരുമാക്കുമെന്നും അവർക്ക് വളരാൻ കൂടുതൽ സമയം നൽകുമെന്നും സ്റ്റാർമർ അഭിപ്രായപ്പെട്ടു. സ്നാപ്ചാറ്റ്, ടിക് ടോക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കെല്ലാം ഈ വിലക്ക് ബാധകമായിരിക്കും. കൂടാതെ, അപരിചിതർക്ക് കുട്ടികളുമായി ആശയവിനിമയം നടത്താൻ സൗകര്യമുള്ള ഗെയിമിംഗ് സൈറ്റുകൾക്കും ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണമുണ്ടാകും. എന്നാൽ വാട്സ്ആപ്പ്, സിഗ്നൽ തുടങ്ങിയ മെസേജിംഗ് സേവനങ്ങളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആഗോള പ്രവണത: ഓസ്‌ട്രേലിയ കഴിഞ്ഞ ഡിസംബറിൽ നടപ്പിലാക്കിയ മാതൃകയാണ് യു.കെ പിന്തുടരുന്നത്. ഈ വർഷം അവസാനത്തോടെ ആവശ്യമായ നിയമനിർമ്മാണങ്ങൾ പൂർത്തിയാക്കുമെന്നും അടുത്ത വർഷം മാര്‍ച്ച്-മെയ് മാസത്തോടെ (Next Spring) വിലക്ക് പൂർണമായി പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ സോഷ്യല്‍ മീഡിയ കമ്പനികൾക്ക് പ്രായം പരിശോധിക്കുന്നതിനുള്ള കർശനമായ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
നിലവിൽ ബ്രസീൽ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും കുട്ടികൾക്കായി സമാനമായ കർശനമായ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഫ്രാൻസും ഡെൻമാർക്കും ഡിജിറ്റൽ ഉപയോഗത്തിനുളള പ്രായപരിധി 15 വയസായി നിശ്ചയിച്ചിരിക്കുകയാണ്.
കുട്ടികളിലെ സ്ക്രീന്‍ ആസക്തി, സൈബര്‍ ഭീഷണികള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ നിരോധിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യയില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പൂര്‍ണമായി നിരോധിക്കാനുള്ള സാധ്യത കുറവാണ്, പകരം പ്രായത്തിനനുസരിച്ചുള്ള കടുത്ത നിയന്ത്രണങ്ങള്‍ (Graded Restrictions) കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ ലോഗിന്‍ ചെയ്യുന്നതിന് വിലക്കോ അല്ലെങ്കില്‍ ദിവസം ഒരു നിശ്ചിത സമയം മാത്രം ഉപയോഗിക്കാനുള്ള അനുമതിയോ നല്‍കാനാണ് കേന്ദ്ര നീക്കം.
Read DhanamOnline in English
Subscribe to Dhanam Magazine