Tech

കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് യൂട്യൂബ് ചാനലുകാര്‍ക്ക് കമ്പനി നല്‍കിയത് 3000 കോടി ഡോളര്‍

കണ്ടന്റ് ക്രിയേറ്റര്‍മാര്‍, കലാകാരന്മാര്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവരടങ്ങുന്ന ചാനല്‍ ഉടമകള്‍ക്ക് 30 ബില്യണ്‍ ഡോളറാണ് നല്‍കിയതെന്ന് യൂ ട്യൂബ് സിഇഒ സൂസന്‍ വോജ്സിക്കി. യൂട്യൂബിലേക്ക് കഴിഞ്ഞവര്‍ഷം എത്തിയവര്‍ ഇരട്ടിയായി. വിശദാംശങ്ങളറിയാം.

Dhanam News Desk

ഗൂഗ്‌ളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും കലാകാരന്മാര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും മറ്റുമായി നല്‍കിയത് 30 ബില്യണ്‍ ഡോളറിലധികം രൂപ. അതായത് 3000 കോടി രൂപയിലേറെ. യൂ ട്യൂബ് സിഇഒ സൂസന്‍ വോജ്സിക്കി പ്രസിദ്ധീകരിച്ച പുതിയ ലെറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കണ്ടന്റ് ക്രിയേറ്റര്‍മാരെ അഭിസംഭോധന ചെയ്തു കൊണ്ടുള്ള 2021 ലെ ആദ്യ കത്തിലാണ് സിഇഒ ഇക്കാര്യം കുറിച്ചത്.

കമ്പനിയുടെ പങ്കാളിത്ത പ്രോഗ്രാമില്‍ ചേര്‍ന്ന പുതിയ ചാനലുകളുടെ എണ്ണം 2020 ല്‍ ഇരട്ടിയായതായും അവര്‍ വ്യക്തമാക്കി. കാഴ്ചക്കാരും വര്‍ധിച്ചു. പരസ്യ വരുമാനം നേടാനും ക്രിയേറ്റേഴ്‌സിന് ഇത് അവസരമൊരുക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് '2019 ല്‍ യൂട്യൂബ് യുഎസ് ജിഡിപിക്ക് ഏകദേശം 16 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കി, 345,000 മുഴുവന്‍ സമയ ജോലികള്‍ക്ക് തുല്യമായ പിന്തുണയും യൂട്യൂബ് നല്‍കുന്നു,'' വോജ്‌സിക്കി ചൂണ്ടികാണിക്കുന്നു.

കണ്ടന്റുകള്‍ക്കു മേലുള്ള പരസ്യ വരുമാനം സംബന്ധിച്ച് സുതാര്യത കാത്തു സൂക്ഷിക്കാന്‍ യൂട്യൂബ് ശ്രദ്ധിക്കുന്നതായും കത്തില്‍ പരാമര്‍ശിക്കുന്നു. ഇതിനായി ഇപ്പോഴും പരിശ്രമങ്ങള്‍ തുടരുന്നുമുണ്ട്. 'ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്‌കെയിലില്‍, കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാറ്റുന്നത് സ്രഷ്ടാക്കള്‍ക്ക് പ്രയാസമാണ്'' എന്ന് വോജ്സിക്കി അഭിപ്രായപ്പെട്ടു. അതായത് കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് മൂന്നുമാസം/ 90 ദിവസത്തിനകം ചാനല്‍ തന്നെ നഷ്ടമായേക്കാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍.

2020 വര്‍ഷം യൂട്യൂബ് ഗെയിമിംഗിന്റെ ഏറ്റവും വലിയ വര്‍ഷമായിരുന്നു, 100 ബില്ല്യണ്‍ മണിക്കൂറിലധികം ഗെയിമിംഗ് ഉള്ളടക്കം പ്ലാറ്റ്‌ഫോമുകളില്‍ ജനങ്ങള്‍ കണ്ടു. 2020 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, മൊത്തം ദൈനംദിന ലൈവ് സ്ട്രീമുകള്‍ 45 ശതമാനം വര്‍ധിച്ചു. ലിവിംഗ് റൂമുകളില്‍ പ്രകടനം നടത്തുന്ന കലാകാരന്മാര്‍ മുതല്‍ തങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി മാറ്റുന്ന ആരാധനലയങ്ങള്‍ വരെ, 2020 ല്‍ അരലക്ഷത്തിലധികം ചാനലുകള്‍ ആദ്യമായി തത്സമയം സംപ്രേഷണവും ചെയ്തു ''അവര്‍ വ്യക്തമാക്കി. 

വോജ്സിക്കിയുടെ കത്തിന്റെ മറ്റൊരു രസകരമായ ഭാഗം റെഗുലേറ്ററി മാര്‍ഗങ്ങളെക്കുറിച്ചായിരുന്നു. ടെക് പോളിസി സര്‍ക്കിളുകളിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം സെക്ഷന്‍ 230 ന്റെ പരിഷ്‌കരണമാണ്, ഇത് ആളുകള്‍ പോസ്റ്റുചെയ്യുന്ന ഉള്ളടക്കത്തിന് ബാധ്യതയില്ലാതെ പ്രവര്‍ത്തിക്കാന്‍ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ അനുവദിക്കുന്നു എന്നതാണ്. ഇത് യൂട്യൂബില്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയ്ക്കാണ് വഴി വച്ചിട്ടുള്ളത്. എന്നിരുന്നാലും കൃത്യമായ ഉള്ളടക്കങ്ങള്‍ ഉറപ്പുവരുത്താനുള്ള യൂട്യൂബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇവര്‍ വ്യക്തമാക്കുന്നു.

ഇമിഗ്രേഷന്‍, വിദ്യാഭ്യാസം, ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യ സംരക്ഷണം എന്നിവ പോലുള്ള ബിസിനസ്സിനെയും തൊഴില്‍ രംഗത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നയനിര്‍മ്മാതാക്കളുമായി തങ്ങള്‍ തുടര്‍ന്നും പങ്കാളികളാകുമെന്നും യൂട്യൂബ് സിഇഓ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT