amit sha website
News & Views

സര്‍ക്കാരുകള്‍ക്ക് നഷ്ടം ₹80,000 കോടി, ജി.എസ്.ടിയില്‍ മാറ്റം വരുന്നു, 12% സ്ലാബ് ഒഴിവാക്കിയേക്കും, ചര്‍ച്ച നയിക്കാന്‍ നേരിട്ടിറങ്ങി അമിത് ഷാ

നികുതി ഘടനയെ എളുപ്പമാക്കുമെങ്കിലും 70,000 മുതല്‍ 80,000 കോടി രൂപ വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി വരുമാനത്തില്‍ നഷ്ടമുണ്ടാക്കും

Dhanam News Desk

ചരക്ക് സേവന നികുതി (ജി.എസ്.ടി) ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായും കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തും. നിലവിലുള്ള ജി.എസ്.ടി ഘടനയില്‍ മാറ്റം വരുത്താനും 12% നികുതി സ്ലാബ് ഒഴിവാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എളുപ്പമല്ല കാര്യങ്ങള്‍

നിലവിലുള്ള 12% നികുതി സ്ലാബില്‍ മാറ്റം വരുത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതായത് ഈ സ്ലാബിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും 5 ശതമാനത്തിലേക്ക് താഴ്ത്തുകയോ 18 ശതമാനത്തിലേക്ക് ഉയര്‍ത്തുകയോ വേണം. ഇത് നികുതി ഘടനയെ എളുപ്പമാക്കുമെങ്കിലും 70,000 മുതല്‍ 80,000 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി വരുമാനത്തില്‍ നഷ്ടമുണ്ടാക്കും. ഇക്കാരണത്താല്‍ ബി.ജെ.പി ഭരണമുള്ളത് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രനീക്കത്തെ എതിര്‍ക്കുമെന്ന് ഉറപ്പാണ്. തുടര്‍ന്നാണ് സമവായ ചര്‍ച്ചകള്‍ക്ക് അമിത്ഷായെ തന്നെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയതെന്നാണ് കരുതുന്നത്. ഇതിനോടകം തന്നെ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയെന്നാണ് കരുതുന്നത്.

ജി.എസ്.ടിക്കെന്താ പ്രശ്‌നം

പരോക്ഷ നികുതികളെ ഏകീകരിക്കാനായി 2017 ജൂലൈയിലാണ് ജി.എസ്.ടി നടപ്പിലാക്കുന്നത്. 0,5,12,18,28 എന്നിങ്ങനെ അഞ്ച് നികുതി സ്ലാബുകളാണുള്ളത്. ഇതിനൊപ്പം സെസുകളും ചില ചാര്‍ജുകളും നല്‍കേണ്ടി വരും. ജി.എസ്.ടി നികുതി ഘടന സങ്കീര്‍ണമാണെന്നും നികുതി സ്ലാബുകളുടെ എണ്ണം കുറക്കണമെന്നും ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ നികുതി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കണമെന്നും പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

12 ശതമാനം ഒഴിവാക്കുന്നതെന്തിന്?

2023-24ലെ കണക്ക് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ 70-75 ശതമാനം വരുമാനവും 18 ശതമാനം സ്ലാബില്‍ നിന്നാണ് ലഭിക്കുന്നത്. 12 ശതമാനം സ്ലാബിലൂടെ ലഭിക്കുന്നത് വെറും 5-6 ശതമാനം മാത്രമാണിത്. എന്നാല്‍ 12 ശതമാനം നികുതി സ്ലാബ് ഒഴിവാക്കി അവക്ക് 5 ശതമാനം നികുതി ഈടാക്കിയാല്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും. പാക്കേജ്ഡ് ഫുഡ്, ഫര്‍ണിച്ചര്‍, വീട്ടുസാധനങ്ങള്‍ എന്നിവക്ക് വില കുറയും. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT