Guest Column

രൂപയുടെ മൂല്യം ഇനിയും ഉയരുമോ, അതോ താഴുമോ?

Dr Anil R Menon

Read the article in English

മൂലധന ചെലവിനെയും കോസ്റ്റിനെയും കുറിച്ച് ഞാന്‍ ഇതിനു മുമ്പെഴുതിയ ലേഖനത്തിന് വളരെ നല്ല പ്രതികരണമാണ് വായനക്കാരില്‍ നിന്ന് ലഭിച്ചത്. വായനക്കാര്‍ പല കാര്യങ്ങളും തിരക്കിയതിനിടയില്‍ പലരും ഡോളറിനെതിരെ രൂപയുടെ മൂല്യവര്‍ധന എന്തുകൊണ്ടെന്ന സംശയവും ചോദിച്ചിരുന്നു. പൊതുവായ പ്രവണതകള്‍ക്കെതിരെയാണെല്ലോ ഇതെന്ന് ഒരു വായനക്കാരി ചൂണ്ടിക്കാട്ടുകയും ചെയ്തു. പൊതുവേ നാം എല്ലാവരും ഡോളറിനെതിരെ രൂപയുടെ മൂല്യതകര്‍ച്ചയാണല്ലോ ശ്രദ്ധിക്കുക.

അതുകൊണ്ട് ഈ ലക്കത്തില്‍, അടുത്തിടെ ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യവര്‍ധനയെ കുറിച്ച് ചര്‍ച്ച ചെയ്യാം. ഫോറെക്‌സ് മാനേജ്‌മെന്റിന്റെ കാര്യത്തില്‍ ആര്‍ ബി ഐയുടെ പങ്കും സര്‍ക്കാരിന്റെ ഡെറ്റ് മാനേജര്‍ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തങ്ങളും നോക്കാം. ഒപ്പം ഫോറിന്‍ എക്‌സ്‌ചേഞ്ച് മൂവ്‌മെന്റിന് (ഫോറെക്‌സിന്) നമ്മുടെ ബിസിനസിലുള്ള സ്വാധീനത്തെയും ഹെഡ്ജിംഗ് നടത്തുമ്പോള്‍ സ്വീകരിക്കേണ്ട സ്ട്രാറ്റജിയെയും കുറിച്ച് ചര്‍ച്ച നടത്താം.

ഫോറെക്‌സ് മാര്‍ക്കറ്റില്‍ റിസര്‍വ് ബാങ്കിനെന്തുകാര്യം?

നമുക്കാദ്യം ഫോറെക്‌സ് മാര്‍ക്കറ്റില്‍ ആര്‍ ബി ഐയുടെ റോള്‍ എന്താണെന്ന് നോക്കാം. പൊതുവേ ആര്‍ ബി ഐ ഡോളര്‍ വിപണിയില്‍ നിന്ന് വാങ്ങുകയും അത് രൂപയുടെ ലിക്വിഡിറ്റി വര്‍ധിപ്പിക്കുകയും ചെയ്യും. രൂപയുടെ സപ്ലൈ കൂടുകയും അതിനനുസരിച്ച് ഡിമാന്റ് ഉയരാതിരിക്കുകയും ചെയ്താല്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിയും. അതുകൊണ്ട് ഡോളറിന്റെ വാങ്ങലും വില്‍ക്കലും വിപണിയില്‍ രൂപയുടെ ലഭ്യത കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനുള്ള ഒരു ഉപാധി മാത്രമാണ്.

ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ടുകളെ മത്സരാധിഷ്ഠിതമാക്കി നിര്‍ത്താന്‍ ആര്‍ ബി ഐ ഇങ്ങനെ വില്‍ക്കല്‍, വാങ്ങല്‍ തന്ത്രം പയറ്റാറുണ്ട്. കരുത്തുറ്റ വിദേശ നാണ്യ ശേഖരം ഉറപ്പാക്കാനും വിദേശ കേന്ദ്ര ബാങ്കുകളുടെ ചില നീക്കങ്ങള്‍ക്ക് തടയിടാനുമൊക്കെ കൂടിയും ഒക്കെയാണ് ആര്‍ ബി ഐ ഇത് ചെയ്യുന്നത്.

2020 മാര്‍ച്ചിനു ശേഷം ഇതുവരെ ആര്‍ ബി ഐ വാങ്ങിക്കൂട്ടിയത് 62 ബില്യണ്‍ യുഎസ് ഡോളറാണ്. മൊത്തം വിദേശനാണ്യ ശേഖരം 530 ബില്യണ്‍ ഡോളറായി. ഇത് ലോകത്തിലെ അഞ്ചാമത്തെ വലിയ വിദേശ നാണ്യശേഖരമാണ്. സമ്പദ് വ്യവസ്ഥയില്‍ ധനലഭ്യത ഉറപ്പാക്കാനും കോവിഡ് 19 മൂലമുണ്ടായിരിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കാനും വേണ്ടിയാണ് പ്രധാനമായും ഇപ്പോള്‍ ഇത് ആര്‍ ബി ഐ ചെയ്യുന്നത്. എന്നാല്‍ അതിനിടെ ഉയരുന്ന ഒരു സുപ്രധാനമായ ചോദ്യമുണ്ട്. എന്ന് ആര്‍ ബി ഐ രൂപയുടെ മേലുള്ള കടിഞ്ഞാള്‍ അഴിച്ചുതുടങ്ങും?

രൂപയുടെ മൂല്യം അടുത്തിടെ ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് പലരും ഈ ചോദ്യം ഉന്നയിക്കുന്നത്. വിദേശ പോര്‍ട്ട്‌ഫോളിയോകള്‍ വഴിയും മറ്റ് പല മാര്‍ഗ്ഗങ്ങളിലൂടെയും ഡോളര്‍ പ്രവഹിക്കുന്നതിനാല്‍ രൂപയുടെ ഡിമാന്റ് ഉയര്‍ന്നിട്ടുണ്ട്. ഇതാണ് ഡോളറിനെതിരെ രൂപയുടെ മൂല്യമുയര്‍ത്തിയത്. ഇതോടൊപ്പം, നാം മുന്‍ലക്കത്തില്‍ ചര്‍ച്ച ചെയ്തതുപോലെ ഉയരുന്ന നാണ്യപ്പെരുപ്പത്തില്‍ ആര്‍ ബി ഐയ്ക്ക് ആശങ്കയുണ്ട്. ധനലഭ്യത കൂടുമ്പോള്‍ നാണ്യപ്പെരുപ്പവും കൂടും. നാണ്യപ്പെരുപ്പവുമായി ബന്ധപ്പെട്ടുള്ള അവ്യക്തത ഉരുണ്ടുകൂടുമ്പോള്‍ ഡോളര്‍ വാങ്ങുന്നത് ആര്‍ ബി ഐ നിര്‍ത്തിയേക്കാം.

ഇറക്കുമതി ചെലവ് കുറയ്ക്കാനും സമീപ ഭാവിയില്‍ സപ്ലെ ചെയ്‌നിലുണ്ടായ ഡിസ്‌റപ്ഷനുകള്‍ മൂലമുണ്ടായ നാണ്യപ്പെരുപ്പത്തെയും മറ്റും പ്രതിരോധിക്കാനും ആര്‍ ബി ഐയ്ക്ക് ഇതില്‍ കടന്ന് മറ്റധികം കാര്യങ്ങള്‍ ചെയ്യാനില്ല. അതുകൊണ്ട് ഹ്രസ്വകാലത്തേക്ക് രൂപ ഡോളറിനെതിരെ നിലമെച്ചപ്പെടുത്താന്‍ തന്നെയാണ് സാധ്യതയെന്നാണ് ഞങ്ങളുടെ അനുമാനം. എന്നാല്‍ ദീര്‍ഘകാലത്തേക്ക് കയറ്റുമതിക്കാര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ രൂപയുടെ മൂല്യത്തില്‍ കുറവ് വരുത്താന്‍ തന്നെയാകും ആര്‍ ബി ഐ നീക്കം. എന്നാല്‍ അതെപ്പോള്‍ മുതലാകുമെന്ന് പറയാന്‍ സാധിക്കില്ല. ഭാവിയിലെ പ്രവണതകളും പ്രവചനാതീതമായി തുടരുകയാണ്.

ബിസിനസുകാര്‍ എന്തു ചെയ്യണം?

ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ സാന്നിധ്യമുള്ള ബിസിനസുകള്‍ ഇപ്പോള്‍ എന്തുചെയ്യണമെന്ന് നോക്കാം. കയറ്റുമതിക്കാര്‍ അവരുടെ ഫോറെക്‌സ് ഘട്ടം ഘട്ടമായോ അല്ലെങ്കില്‍ രൂപയുടെ മൂല്യം 74.5 മുകളില്‍ എത്തുവരെ വില്‍പ്പന നടത്താം. ഫോറെക്‌സ് എക്‌സ്‌പോഷറിന്റെ 70 ശതമാനത്തിനുമുകളില്‍ ഹെഡ്ജ് ചെയ്യുന്നതും നല്ലതാണ്. ഇംപോര്‍ട്ട് ബില്‍ ഉള്ള ബിസിനസുകള്‍, അവരുടെ ഫോറെക്‌സ് എക്‌സ്‌പോഷറിലും അവസരോചിതമായ നടപടികള്‍ സ്വീകരിക്കണം.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നടത്തുന്ന അനുമാനങ്ങളാണിതെല്ലാം. ഓരോ ബിസിനസുകാരനും അവരവരുടെ ബിസിനസുകളുടെ നിജസ്ഥിതി വിലയിരുത്തി തികച്ചും അനുയോജ്യമായ തീരുമാനമാണ് ഇപ്പോള്‍ കൈകൊള്ളേണ്ടത്. കോവിഡ് പോലുള്ള ഒരു ബ്ലാക്ക് സ്വാന്‍ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യത്തിന്റെ ഭാവി പ്രവണതകളെ കുറിച്ചുള്ള അനുമാനം അങ്ങേയറ്റം റിസ്‌കിയാണ്. കറന്‍സിയുടെ മൂല്യത്തിലുള്ള അസ്ഥിരത കണക്കിലെടുത്ത് ബിസിനസുകാര്‍ ഹെഡ്ജിംഗും മതിയായ പരിരക്ഷയും ഉറപ്പാക്കിയിരിക്കണം.

(ഈ ലേഖനമെഴുതാന്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കി സഹായിച്ച ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ് അഭയ് നായര്‍ക്ക് പ്രത്യേക നന്ദി പറയുന്നു.)

Read the article in English

Previous Articles in Malayalam:

Previous Articles in English:

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT