ഇസ്താംബുളിലെ പെണ്‍കുട്ടി

രണ്ടായിരത്തി പതിനാലിലെ ഒരു പ്രവൃത്തി ദിവസം.

അന്നും ടര്‍ക്കിയില്‍ നിന്ന് സിദാലിന്റെ മെസ്സേജ് ഫോണില്‍ വന്നു. ഇത്തവണ അത് പ്രലോഭിപ്പിക്കുന്നതായിരുന്നു.

മിസ്റ്റര്‍ അഭയ്, ഞങ്ങള്‍ നിങ്ങളുടെ വരവ് കാത്തിരിക്കുകയാണ്. എപ്പോഴാണ് വരിക? ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ വേണ്ടിയാണ്. ദയവായി തിയതി നേരത്തേ അറിയിക്കുമല്ലോ?
സ്‌നേഹാദരങ്ങള്‍. സിദാല്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി അയാള്‍ എന്നെ ഫോണില്‍ പിന്തുടരുകയാണ്.
കൂടുതലും എഴുതിയ സന്ദേശമായും ഇടയ്ക്ക് ശബ്ദമായും.
ടര്‍ക്കിയില്‍ നിന്നുള്ള ഒരു ഉല്‍പ്പന്ന നിര്‍മാതാവാണയാള്‍. കുടുംബ ബിസിനസ് ആണെന്നും അയാളുടെ അമ്മയും ഇളയ സഹോദരനും അതില്‍ പങ്കാളികളാണെന്നുള്ള കാര്യമൊക്കെ കഴിഞ്ഞ മാസങ്ങളിലെ സന്ദേശങ്ങളില്‍ നിന്ന് മനസ്സിലായിരുന്നു. ഞാന്‍ നയിക്കുന്ന കമ്പനിയായ ട്രയം പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും വിപണനവും ചെയ്യുന്ന പ്രവര്‍ത്തനത്തിലാണ്. അതിലൊന്ന് ടെറാക്കോട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്ക് ഊര്‍ജ്ജ സംരക്ഷണവും ഭംഗിയും നല്‍കുകയാണ്. നല്ല ഗുണനിലവാരത്തില്‍ എന്നാല്‍ വളരെ കൂടുതലല്ലാത്ത വിലയ്ക്ക് ഉല്‍പ്പന്നം തരാമെന്നാണയാള്‍ പറയുന്നത്. പക്ഷെ, നേരിട്ട് പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്താതെ അത് വിശ്വസിക്കാന്‍ പറ്റില്ല. പണം മുന്‍കൂര്‍ അയയ്ക്കണം എന്നും അയാള്‍ പറയുന്നു.
അറിയാത്ത കമ്പനിയിലേക്ക് പൈസ നേരിട്ട് അയച്ച് കൊടുത്ത് റിസ്‌ക് എടുക്കാന്‍ പറ്റില്ലല്ലോ?
രണ്ട് കൂട്ടര്‍ക്കും സുരക്ഷിതമായ ലെറ്റര്‍ ഓഫ് ക്രെഡിറ്റിനെക്കുറിച്ച് അയാള്‍ക്കറിയില്ല. ഇതു വരെ പുറം രാജ്യത്തേക്ക് അയച്ചിട്ടുള്ളതൊക്കെ മുന്‍കൂര്‍ പണം വാങ്ങിയിട്ടാണത്രേ!
അങ്ങനെയാണ് കമ്പനിയും അയാളെയും നേരില്‍ക്കാണാന്‍ ഞാന്‍ പോകാന്‍ തീരുമാനിച്ചത്.

അയാള്‍ സ്വന്തം കമ്പനിയുടെ വക ഒരു ക്ഷണപത്രം എനിക്കയച്ചു തന്നു. ഞാന്‍ അവിടെയെത്തിക്കഴിഞ്ഞാല്‍ എന്റെ സകല ഉത്തരവാദിത്തവും ചെലവുകളും അയാളുടെ കമ്പനി വഹിച്ചു കൊളളാമെന്ന് അതില്‍ എഴുതിയിട്ടുണ്ട്. അത് കാണിച്ച് ഞാന്‍ വിസയ്ക്കപേക്ഷിച്ചു. ഒരാഴ്ചക്കകം വിസ വന്നു.
കൊച്ചിയില്‍ നിന്ന് മസ്‌കറ്റ് വഴിയുള്ള വിമാനമാണ് എടുത്തത്. ഏകദേശം പന്ത്രണ്ട് മണിക്കൂര്‍ യാത്രാ സമയം.
നോക്കിയതില്‍ ഏറ്റവും സമയം കുറവതായിരുന്നു. ടിക്കറ്റ് വിലയും സഹനീയം.
വിമാനത്തില്‍ ഞാന്‍ തെരഞ്ഞെടുത്തത് പുറകിലുള്ള ഒരു ഐല്‍ സീറ്റായിരുന്നു. ഇടയ്ക്ക് എഴുന്നേറ്റ് നടക്കാനുള്ള സൗകര്യം ദീര്‍ഘദൂര യാത്രയില്‍ പ്രധാനമാണ്. വിമാനത്തില്‍ പൊതുവേ ഞാന്‍ കുറച്ചേ ഉറങ്ങാറുള്ളു. വായനയും സിനിമയുമാണ് സമയം കൊല്ലികള്‍.
കയറിയ ഉടനെ സ്‌ക്രീന്‍ ഓണ്‍ ചെയ്ത് സിനിമകള്‍ തപ്പി. ഏറ്റവും പുതിയ സിനിമകളില്‍ ഇന്റര്‍സ്‌റ്റെല്ലാര്‍ കാണാന്‍ തീരുമാനിച്ചു. ക്രിസ്റ്റഫര്‍ നോലന്‍ നിരാശപ്പെടുത്തിയില്ല. സാധാരണ ബഹിരാകാശ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി മനസില്‍ തട്ടുന്ന ഒരു അച്ഛന്‍ മകള്‍ ബന്ധം ഇണക്കിച്ചേര്‍ത്തത് അതീവ ഹൃദ്യമായി തോന്നി. ബഹിരാകാശത്തിലെ വ്യത്യസ്ത സമയ മേഖലയില്‍പ്പെട്ടു പോയ അച്ഛനെക്കാളും ഏറെ പ്രായമായിപ്പോയ ഭൂമിയിലെ മകളുടെ സങ്കടം നമ്മുടേതുമാകുന്ന സിനിമ.
അവസാന സീനുകള്‍ കണ്ണും മനസും നിറച്ചു. അത്താഴത്തിന് ശേഷമുള്ള കോഞ്ഞാക് സുഖനിദ്ര തന്നു.

മസ്‌കറ്റില്‍ നിന്നുള്ള കണക്ഷന്‍ വിമാനം പറന്നുയരാന്‍ വൈകിയതിനാല്‍ ടര്‍ക്കി അത്താത്തുര്‍ക്ക് വിമാനത്താവളത്തില്‍ ഒരു മണിക്കൂര്‍ വൈകിയാണ് നിലം തൊട്ടത്. രാവിലെ ആറ് മണിയായിക്കാണണം. വിമാനത്തില്‍ നിന്ന് ഇറങ്ങിയതും സിദാല്‍ ഫോണില്‍ വിളിച്ചു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ ഒരു ടര്‍ക്കിഷ് സിം വാങ്ങിയിട്ടത് ഭാഗ്യമായി. നമ്പര്‍ അയാള്‍ക്ക് മെസ്സേജ് ചെയ്തിരുന്നു താനും. പെട്ടിയൊക്കെ എടുത്ത് എക്‌സിറ്റില്‍ വന്നപ്പോള്‍ എന്റെ പേരെഴുതിയ ഒരു പ്ലക്കാര്‍ഡും പിടിച്ച് അയാള്‍ നില്‍പ്പുണ്ടായിരുന്നു.
പ്രായം മുപ്പതുകളിലുള്ള ഒരു യുവതുര്‍ക്കിയാണ് സിദാല്‍ എന്ന് ഞാന്‍ കണ്ടു. ഞാന്‍ വന്ന വിമാനം വൈകിയതുകൊണ്ട് അയാള്‍ അല്‍പ്പം അസ്വസ്ഥനായിരുന്നതു പോലെ തോന്നി. മുഖത്ത് ഉറക്കച്ചടവു കണ്ട് വൈകിയതിന് ഞാന്‍ ക്ഷമ ചോദിച്ചു. വിമാനം വൈകിയത് നിങ്ങളുടെ തെറ്റല്ലല്ലോ എന്നു പറഞ്ഞ് അയാള്‍ എന്നെ സമാധാനിപ്പിച്ചു.
അസ്വസ്ഥനായിരുന്നത് മറ്റു ചില ബിസിനസ് കാര്യങ്ങളാലാണ് എന്നും പറഞ്ഞു.
അയാള്‍ ഫോണില്‍ വിളിച്ചപ്പോള്‍ പാര്‍ക്കിംഗില്‍ നിന്ന് കാറുമായി കൂട്ടാളി എത്തി. ഒരു കറുത്ത ബി.എം ഡബ്ല്യു ത്രീ സീരീസ് കാര്‍. അടുത്ത ദിവസങ്ങളില്‍ എന്റെ ഇസ്താംബുള്‍ യാത്രകള്‍ അതിലായിരുന്നു. വണ്ടി ഓടിച്ചിരുന്ന കൂട്ടാളിയുടെ പേര് ഒമെറെന്ന് സിദാല്‍ പരിചയപ്പെടുത്തി. മുറി പറഞ്ഞിരുന്ന ഹോട്ടലിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. ഹോട്ടലിന്റെ പേര് രസകമായിത്തോന്നി. 'ടൈറ്റാനിക്ക് ' റിസപ്ഷനില്‍ നില്‍ക്കുന്ന കോട്ടും സൂട്ടുമിട്ട ചെറുപ്പക്കാരനെ കണ്ട് ഞെട്ടിപ്പോയി. ശരിക്കും ലിയോനഡ് ഡീകാപ്‌റിയോ തന്നെ! ഞാന്‍ കണ്ണു ചിമ്മി വീണ്ടും നോക്കി. ഞാന്‍ ഈ അത്ഭുതസാമ്യം പറഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്‍ എനിക്ക് നന്ദി പറഞ്ഞു. ഞാന്‍ അയാളുടെ കൂടെ നിന്ന് ഒരു ഫോട്ടോയുമെടുത്തു. എന്നെ അല്‍പ നേരം മുറിയില്‍ വിശ്രമിക്കാന്‍ വിട്ടു സിദാല്‍ പോയി.
നല്ലൊരു പ്രാതല്‍ കഴിച്ച് രണ്ട് മണിക്കൂര്‍ ഉറങ്ങിയപ്പോഴേയ്ക്കും സിദാലും കൂട്ടാളിയും കാറുമായെത്തി. ഹോട്ടലിന്റെ മുന്നിലുള്ള പ്രധാന വഴിയിലേക്ക് ഒമര്‍ കാര്‍ ഇറക്കി.
വഴിയുടെ ഇരുവശത്തുമുള്ള പുരാതന ഭംഗിയുള്ള കെട്ടിടങ്ങള്‍ നോക്കി ഞാന്‍ കാറിലിരുന്നു. പരന്നു കിടക്കുന്ന നഗരത്തിന്റെ മറ്റൊരറ്റത്തുള്ള ഷോറൂമിലേക്കാണ് എന്നെ ആദ്യം കൊണ്ട് പോകുന്നത്. അടുത്ത ദിവസം കുറച്ച് ദൂരെയുള്ള നിര്‍മ്മാണ ശാലയിലേക്ക് പോകാമെന്നു പറഞ്ഞിട്ടുണ്ട്.

ഞങ്ങള്‍ അപ്പോള്‍ പോകുന്ന റോഡിന്റെ ഒത്ത നടുവില്‍ കൂടി ബസ് അതിവേഗത്തിലോടിച്ചു പോകാവുന്ന ഒരു സമര്‍പ്പിത പാതയുണ്ട്. പാതയുടെ രണ്ട് വശവും കമ്പി വലയിട്ട് അടച്ചിരിക്കുന്നു.പൊതു ഗതാഗതത്തിന്റെ ഒരു നല്ല ഉദാഹരണമാണിത്. എവിടെയും തടസമില്ലാതെ ബസുകള്‍ക്ക് നേരെ ഓടിച്ച് പോകാം. വേഗം ലക്ഷ്യത്തിലെത്താം. സ്വകാര്യ വാഹനങ്ങള്‍ക്കില്ലാത്ത ഒരു സൗകര്യം!
ഒരു സിഗ്‌നലില്‍ നിന്ന് കാര്‍ പതിയെ നീങ്ങിത്തുടങ്ങിയ ഉടനെ രണ്ടു കുട്ടികള്‍ കാറിന്റെ ഇരുവശത്തുമായി ഓടി വരുന്നതു കണ്ടു. നല്ല ഓമനത്തമുള്ള ഒരാണ്‍കുട്ടിയും മറ്റേത് പെണ്‍കുട്ടിയും. പത്ത് പന്ത്രണ്ട് വയസ് കാണും. സ്വതവേ നല്ല വെളുത്ത മുഖങ്ങള്‍ ചുകന്നു വിയര്‍ത്തിരിക്കുന്നു.
വില്‍ക്കാന്‍ കയ്യില്‍ കുറച്ചു കുടിവെള്ളത്തിന്റെ ചെറിയ കുപ്പികളുണ്ട്. കുരുക്കില്‍ വണ്ടി വേഗം കുറഞ്ഞപ്പോള്‍ ആണ്‍ കുട്ടിയാണാദ്യമെത്തിയത്. അവന്റെയടുത്ത് നിന്ന് രണ്ടു കുപ്പി വെള്ളം മേടിച്ച് പൈസ കൊടുത്തപ്പോഴേക്ക് വണ്ടിയുടെ വേഗം കൂടി. അപ്പോഴുണ്ട് പെണ്‍കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് കാറിന്റെ പുറകെ ഓടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആതിഥേയനോട് ചോദിച്ചപ്പോഴാണ് കഥ ചുരുളഴിഞ്ഞത്.
സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ പെട്ടവരാണ് കുട്ടികള്‍. സ്വന്തം രാജ്യത്തെ പ്രസിഡണ്ട് തന്നെ ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച രാജ്യമാണല്ലോ സിറിയ. ടര്‍ക്കി ഗവണ്‍മെന്റ് അനധികൃത കുടിയേറ്റക്കാര്‍ക്കായി വാതിലുകള്‍ തുറന്നിട്ടു. പക്ഷെ തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ഇതിഷ്ടമായില്ല. സിദാല്‍ പറയുന്നത് സിറിയക്കാര്‍ക്ക് ജോലി കൊടുത്താലും അവര്‍ മുടങ്ങാതെ വരില്ലെന്നും ചെറിയ മോഷണമൊക്കെ നടത്തും എന്നൊക്കെയാണ്. ആ അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍ പെട്ട കുട്ടികളാണവര്‍. വേറെ വേറെ കുടുംബങ്ങളിലെയായിരിക്കാമെന്നുമയാള്‍ പറഞ്ഞു. യുദ്ധത്തില്‍ ഏറെപ്പേര്‍ കൊല്ലപ്പെടുകയോ അംഗഭംഗം വരുകയോ ചെയ്തിട്ടുണ്ട്.
മിക്കവാറും ഗൃഹനാഥന്‍ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട വീടുകളിലെ കുട്ടികളാകാം. ഇവിടങ്ങളിലെ ചെറിയ പെണ്‍കുട്ടികള്‍ സാധാരണയായി റോഡില്‍ വില്‍പ്പന പോലുള്ള ജോലിക്ക് ഇറങ്ങാറില്ല.
പെണ്‍കുട്ടി എനിക്ക് വെള്ളം വില്‍ക്കാനാവാതെ വന്നതിന്റെ നിരാശയിലാണ് കരഞ്ഞുകൊണ്ട് പുറകെ ഓടുന്നത്. ആണ്‍കുട്ടിയുടെ മിടുക്ക് കൊണ്ട് അവന്‍ ആദ്യം എത്തിയല്ലോ?
വീട്ടില്‍ അവളുടെ അമ്മ ഏതാനും ടര്‍ക്കിഷ് ലിറയ്ക്ക് കാത്തിരിക്കുന്നുണ്ടാവാം എന്ന് ഞാനോര്‍ത്തു.
പറഞ്ഞു തീരുമ്പോഴേക്ക് വീണ്ടും ട്രാഫിക്കില്‍ വേഗം കുറഞ്ഞ കാറിന്റെ ജനലിലേക്ക് ആ പെണ്‍കുട്ടി കിതച്ചു വിയര്‍ത്ത് ഓടിയെത്തി. എത്തിപ്പിടിക്കാന്‍ കുറെ ദൂരം അവള്‍ ഓടിയിട്ടുണ്ടാകണം. കഥ കേട്ട് സ്തബ്ധനായ ഞാന്‍ അവളുടെ കയ്യിലുണ്ടായിരുന്ന അഞ്ചാറ് വെള്ളക്കുപ്പികള്‍ വാങ്ങി കാറിലിട്ടു. നമ്മുടെ ആയിരം രൂപയ്ക്ക് തുല്യമായ നൂറ് ലിറ നോട്ടെടുത്തു കൈയില്‍ വെച്ചു കൊടുത്ത് ഉള്ളം നീറി കണ്ണടച്ചു സീറ്റില്‍ ചാരിയിരുന്നു.
ഇത്രയ്ക്ക് കാശ് കൊടുത്തതെന്തിനെന്ന് സിദാല്‍ ചോദിക്കുമ്പോഴേക്ക് ട്രാഫിക് വേഗമാര്‍ജിച്ചു കഴിഞ്ഞിരുന്നു. കണ്ണാടിയില്‍ നോക്കുമ്പോള്‍ വലിയ വളവ് തിരിയുന്നതു വരെ ആ കൊച്ചുപെണ്‍കുട്ടി ഞങ്ങളുടെ കാറിനെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുന്നതു കാണാമായിരുന്നു...

അയ്യായിരം കിലോമീറ്റര്‍ ദൂരെ ഇതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഇപ്പോള്‍ അച്ഛനെവിടെയെന്ന് ചോദിച്ച് അമ്മയോട് വഴക്കിടുന്നുണ്ടാകും എന്നോര്‍ത്ത് മനം പിടഞ്ഞു.

തുടരും...


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it