ആ നിമിഷം ഞാന്‍ ചരിത്രസ്മരണയില്‍ മുങ്ങിത്താഴ്ന്നു!

സിദാലിന്റെ അമ്മയുടെ പേര് അസ്‌റയെന്നും അനുജന്റെ പേര് കാഹില്‍ എന്നും അവര്‍ തന്നെ പറഞ്ഞു തന്നു.

കാഹില്‍ എന്നാല്‍ ടര്‍ക്കിഷില്‍ നിഷ്‌കളങ്കനെന്നാണര്‍ത്ഥം. അയാളുടെ മുഖഭാവവും സംസാരരീതിയും അങ്ങനെ തന്നെയായിരുന്നു. ഒരു ചിത്രകാരനായ അയാള്‍ വാസ്തുശില്‍പ കലയില്‍ (Architecture) അവസാന വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്.
അയാള്‍ പഠിച്ചിറങ്ങി പ്രാക്ടീസ് തുടങ്ങിയാല്‍ കുടുംബ ബിസിനസ് പല മടങ്ങ് വര്‍ധിക്കുമല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിലെ തമാശ ഉള്‍ക്കൊണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

അണ്‍ ഫെയിത്ഫുള്‍ എന്ന പ്രശസ്ത ഹോളിവുഡ് സിനിമയിലെ ഒലിവര്‍ മാര്‍ട്ടിനെസ് എന്ന നടനെ കാഹിലിന്റെ മുഖം എന്നെ ഓര്‍മ്മപ്പെടുത്തി.

ഞാനും സിദാലും ഒമറും ഗ്രാന്‍ഡ് ബസാറിലേക്ക് പോകാനിറങ്ങി.അടുത്ത ദിവസം ഫാക്ടറിയില്‍ പോകുമ്പോള്‍ കാണാമെന്ന് അസ്‌റയും കാഹിലും എന്നോട് പറഞ്ഞു.

ഒമര്‍ പതിവ് പോലെ വണ്ടി ഓടിക്കാന്‍ തുടങ്ങി.
'മഹത്തായ ചന്ത'സ്ഥിതി ചെയ്യുന്നത് സിദാലിന്റെ ഓഫീസിരിക്കുന്നിടത്ത് നിന്ന് മുക്കാല്‍ മണിക്കൂര്‍ കാറില്‍ യാത്ര ചെയ്യേണ്ട ദൂരത്തിലാണ്.
അയല്‍പക്ക പ്രദേശമായ സുല്‍ത്താന്‍മെട്ടിലാണ് ഇസ്താംബുളിന്റെ ചരിത്ര സിരാകേന്ദ്രം എന്ന് പറയാം. പ്രശസ്തമായ ഹഗിയ സോഫിയ, സുല്‍ത്താന്‍ അഹമ്മദ് മോസ്‌ക്, ടോപ് കാപി കൊട്ടാരം, സിസ്‌റ്റേണ്‍ ബസിലിക്ക തുടങ്ങിയവയൊക്കെ ചുറ്റുവട്ടത്താണ്.
സമയം കിട്ടുമെങ്കില്‍ പോവേണ്ട ഇടങ്ങളാണ്.

ഗ്രാന്റ് ബസാറിന്റെ പണി ആരംഭിച്ചത് 1456 ലാണെന്നാണ് പറയപ്പെടുന്നത്. അഞ്ഞൂറില്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുണിത്തരങ്ങള്‍ വില്‍ക്കാനുള്ള ഇടമായിത്തുടങ്ങിയതാണ് പിന്നീട് അറുപത് തെരുവുകളും അതിലെ നാലായിരത്തോളം കടകളുമായിത്തീര്‍ന്നത്.

ഒമര്‍, കാര്‍ കല്ലുകള്‍ പാകിയ വലിയ ചത്വരത്തില്‍ കൊണ്ട് വന്നു നിര്‍ത്തിയിട്ട് ഞങ്ങളോട് ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. ഇവിടെ നിര്‍ത്തിയിടാന്‍ പറ്റാത്തത് കൊണ്ട് കാര്‍ കുറച്ചു ദൂരെയൊരിടത്തിട്ട് അയാള്‍ നടന്ന് വരും. സമയം കളയാതിരിക്കാന്‍ ഞാനും സിദാലും ഇറങ്ങി നടക്കാന്‍ തുടങ്ങി. ചത്വരത്തിന് ചുറ്റുമായി ടെറാകോട്ട ഇഷ്ടിക കൊണ്ടുള്ള മതിലുകളും നിര്‍മ്മിതികളുമാണ്. മോസ്‌ക്കുകളുടെ മിനാരങ്ങള്‍ പലയിടങ്ങളിലായി ഉയര്‍ന്നു നില്‍ക്കുന്നതു കാണാം. വാങ്ക് വിളികള്‍ അവിടന്ന് ഉയര്‍ന്ന് കേള്‍ക്കുന്നു. ചത്വരത്തിന് നടുവില്‍ ഒരു മനോഹരമായ മനുഷ്യനിര്‍മ്മിത ജലധാര കണ്ണിനെ ആനന്ദിപ്പിച്ചു കൊണ്ട് ശബ്ദം പൊഴിക്കുന്നു. അതിനോട് ചേര്‍ന്ന് സന്ദര്‍ശകര്‍ക്കിരിക്കാനുള്ള മര ബഞ്ചുകള്‍. അതില്‍ സുഖകരമായ തണുപ്പാസ്വദിച്ചിരിക്കുന്ന വിദേശികളും സ്വദേശികളും. പലരും ചുറ്റുപാടും ഫോട്ടോകളെടുക്കുന്നുണ്ട്. അങ്ങിങ്ങായി വളര്‍ന്ന കുറ്റിച്ചെടികളെ അനുസ്മരിപ്പിക്കുന്ന ചെറുമരങ്ങള്‍ തണലേകി നില്‍ക്കുന്നുണ്ട്. ജലധാരയുടെ എതിര്‍വശത്തായി വെളുത്ത ടെന്‍സൈല്‍ തുണിയുടെ മേല്‍ക്കൂരയുള്ള ഒരു വലിയ കഫേ കാണാം. വിദേശികളാണ് ഉള്ളില്‍ കൂടുതലും എന്ന് തോന്നി. ചത്വരത്തില്‍ സഞ്ചാരികളുമായുള്ള വെളുത്ത നിറമുള്ള ആധുനിക ബസുകള്‍ വന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു.

ഇതിനെല്ലാമിടയിലൂടെ ഇരമ്പി നടക്കുന്ന ആളുകളുണ്ടെങ്കിലും ആകപ്പാടെ പരിസരം നല്ല വൃത്തിയുണ്ട്.
വാഹനങ്ങള്‍ കയറ്റാതിരിക്കാന്‍ നടപ്പാതയുടെ ഇരുവശത്തും നാട്ടിയിരിക്കുന്ന കുറ്റികള്‍ക്കിടയിലൂടെ ഞങ്ങള്‍ ബസാറിലേക്ക് നടന്നു.
സുഖകരമായ കുളിര്‍ ഞങ്ങളെ പൊതിഞ്ഞു....
കരിങ്കല്ല് പാകിയ നടപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ചിലര്‍ പതിയെ ഓടിക്കുന്നുന്നത് കണ്ടു.
ഞങ്ങള്‍ നടക്കുന്ന വഴിയുടെ ഒരു വശം മുഴുവന്‍ കഫേകളും റെസ്റ്ററന്റുകളുമാണ്. എവിടെ നോക്കുമ്പോഴും ഭംഗിയും വൃത്തിയുമുള്ള തെരുവുകളും നടപ്പാതകളും.
ഇരുവശത്തുമിട്ടിരിക്കുന്ന ഭംഗിയാര്‍ന്ന മരബഞ്ചുകളില്‍ മാര്‍ക്കറ്റിലൂടെ നടന്ന് ക്ഷീണിച്ച സ്ത്രീകളും പുരുഷന്മാരും ഇരിക്കുന്നു. നടവഴിയിലൂടെ വലിയ ട്രേയില്‍ ഭക്ഷണ പഥാര്‍ത്ഥങ്ങളുമായി യൂണിഫോംധാരികളായ ഹോട്ടല്‍ ജീവനക്കാരെന്നു തോന്നുന്നവര്‍ ഞങ്ങളെക്കടന്നു പോയി. തെരുവിലെ കടകളിലേക്ക് ഭക്ഷണം കൊണ്ടു പോകുകയാകണം.
നടപ്പാതയുടെ ഇരുവശത്തും ഭംഗിയുള്ള ജാക്കറ്റുകളും ഷര്‍ട്ടുകളും നിരത്തി വച്ചിരിക്കുന്നു. തെരുവിന്റെ മുകള്‍ ഭാഗത്ത് രണ്ട് കെട്ടിടങ്ങള്‍ക്ക് നടുവില്‍ ഏറ്റവും ഉയരത്തിലായി വെളിച്ചം കടക്കാവുന്ന മേല്‍ക്കൂരയുണ്ട്.
ഞങ്ങള്‍ നടക്കുന്ന റോഡിന്റെ എതിര്‍ ഭാഗത്ത് പഴങ്ങളുടെ ജ്യൂസ് വില്‍ക്കുന്ന ഒരു കുഞ്ഞുകട കണ്ടു.

ഓറഞ്ചും ആപ്പിളും പൈനാപ്പിളും അനാറും ഭംഗിയായി മുറിച്ച് നിരത്തി വച്ചിരിക്കുന്നു. ഞങ്ങള്‍ അനാര്‍ ജ്യൂസ് വാങ്ങിക്കാനായി നില്‍ക്കുമ്പോള്‍ ഒമര്‍ ഓടിക്കിതച്ചെത്തി. അയാള്‍ കാര്‍ പാര്‍ക്ക് ചെയ്ത് വരികയാണ്. അര മണിക്കൂറായിക്കാണും അയാള്‍ ഞങ്ങളെ ഇറക്കി പോയിട്ട്. മൂന്ന് പേരും ജ്യൂസ് കുടിച്ച് ഒമ്പത് ടര്‍ക്കിഷ് ലിറ കൊടുത്തു. പഴച്ചാറ് ഒന്നാന്തരം. മൂന്ന് പേര്‍ക്ക് ആകെ തൊണ്ണൂറ് രൂപ. യൂറോപ്പല്ല ഏഷ്യന്‍ നിലവാരത്തില്‍പ്പോലും ലാഭം തന്നെ!

കുറെകൂടെ നടന്ന് വന്ന് മുന്നിലേക്ക് നോക്കുമ്പോള്‍ ആധുനിക രീതിയില്‍ കണ്ട കടകള്‍ പൊടുന്നനെ ഇല്ലാതായി. മുന്നില്‍ പ്രാചീനമായ കല്ലുകൊണ്ടുള്ള പ്രവേശന കവാടം കണ്ടു. ആര്‍ച്ചില്‍ ഗ്രാന്റ് ബസാര്‍ എന്ന് ഇംഗ്ലീഷിലും ടര്‍ക്കിഷിലും എഴുതി വെച്ചിരിക്കുന്നു.
അതോടെ എന്റെ ഉള്ളം തുള്ളാന്‍ തുടങ്ങി....
ഞങ്ങള്‍ മൂവരും ബസാറില്‍ കാലെടുത്തു വെച്ച നിമിഷം..
ഞാന്‍ ചരിത്രത്തിന്റെ ഗന്ധം നുകരാന്‍ തുടങ്ങി... നൂറ്റാണ്ടുകളുടെ ചരിത്ര സ്മരണകളില്‍ ഞാന്‍ മുങ്ങിത്താണു.

അഞ്ഞൂറില്‍പ്പരം വര്‍ഷങ്ങളില്‍ എത്രയെത്ര ദേശക്കാര്‍ ഇവിടെ നടന്നിട്ടുണ്ടാവും. ചരക്കുകള്‍ വാങ്ങി പത്തേമാരിയിലും പിന്നെ നൂറ്റാണ്ടുകള്‍ക്കിപ്പുറം ആവിക്കപ്പലുകളിലും പിന്നെ വിമാനത്തിലും കൊണ്ടു പോയിക്കാണും...
നല്ല വീതിയില്‍ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഇടനാഴികളില്‍കൂടി അല്‍പം നടന്നപ്പോഴേക്ക് പല കൈവഴികള്‍ പിരിഞ്ഞു പോകുന്നത് കണ്ടു. ഞങ്ങള്‍ ഒരു മറ്റൊരു ഇടനാഴി കയറി നടന്നു തുടങ്ങി. തുടക്കവും ഒടുക്കവുമറിയാത്ത ഒരു രാവണന്‍ കോട്ട പോലെ ബസാര്‍ ഞങ്ങള്‍ക്ക് ചുറ്റും പരന്നു കിടന്നു.
തുടക്കത്തിലെ തെരുവില്‍ ഇരുവശത്തും പല തരത്തിലുള്ള ആഭരണങ്ങള്‍ കൂറ്റന്‍ ചില്ലലമാരകളില്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഏതൊരു ആധുനിക മാളിനോടും കിടപിടിക്കുന്ന വിധത്തില്‍. ഈ ഭാഗത്ത് തറയില്‍ ഭംഗിയുള്ള മാര്‍ബിള്‍ പാകിയിട്ടുണ്ട്. മുകളിലേക്ക് നോക്കിയപ്പോള്‍ മനോഹരമായ മാതൃകകള്‍ പെയിന്റ് ചെയ്ത സീലിംഗ് കണ്ടു.
ഓരോ നൂറടി കഴിയുമ്പോള്‍ ഇടക്കിടെ ടര്‍ക്കിയുടെ ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്ത ചുവന്ന പതാകകള്‍ ഒറ്റയ്ക്കും കൂട്ടമായും മുകളില്‍ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്.
എതിരെ വന്ന ഒരാള്‍ കയ്യില്‍ തൂക്കിപ്പിടിക്കാവുന്ന ട്രേയില്‍ ചെറു കപ്പുകളില്‍ കാപ്പിക്കഷായവും പഞ്ചസാര ക്യൂബുകളുമായി നടന്ന് നീങ്ങുന്നു. ബസാറിലെ കടക്കാര്‍ക്ക് വേണ്ടിയാവണം.
നടന്നു നീങ്ങുമ്പോള്‍ ഇരുവശത്തും വില്‍പ്പനച്ചരക്കുകള്‍ മാറി മാറി വന്നു.
സൂക്ഷ്മമായ കൊത്തുപണി ചെയ്ത ലോഹ പാത്രങ്ങള്‍, കൂജകള്‍, ബാഗുകള്‍. പാദരക്ഷകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, പെയിന്റിംഗുകള്‍, പരവതാനികള്‍, തുണിത്തരങ്ങള്‍, ഉണക്കപ്പഴങ്ങള്‍, ബദാം പോലെ ഉണങ്ങിയ കായകള്‍ എന്നിങ്ങനെ അവിടെയില്ലാത്ത ഒന്നും ലോകത്തുണ്ടാകാന്‍ വഴിയില്ല എന്ന് തോന്നിപ്പോയി.
ഒരു ഇടനാഴിയില്‍ നടന്ന് ചെന്നപ്പോള്‍ കടകളുടെ ഇടയില്‍ മരത്തിന്റെ പഴകിയ ഗോവണി മുകളിലേക്ക് പോകുന്നത് കണ്ടു. ഒരു പക്ഷെ കട നടത്തുന്നവര്‍ താമസിക്കുന്ന ഇടങ്ങളാകാം.ഒരു പൂച്ച കയറിപ്പോകുന്നത് അതിന്റെ യജമാനന്റെയടുത്തേക്കാകാം!
ആള്‍ തിരക്കിനിടയില്‍ ഒരു ആറരയടിക്കാരന്‍ ഒരു കൂറ്റന്‍ തോക്കുമായി നടന്ന് ഞങ്ങളെക്കടന്നു പോയി. ഞങ്ങളെ ഒന്ന് നോക്കിയ അയാളുടെ മുഖത്ത് ഒരു മന്ദഹാസമുണ്ടായിരുന്നു.
യൂണിഫോമില്ലാത്ത ടര്‍ക്കിഷ് പോലീസുകാരന്റെ കവാത്ത് ആണെന്ന് സിദാല്‍ പറഞ്ഞു.
നേരെ മുന്നിലെ മറ്റൊരു കടയില്‍ ഒരു വര്‍ണ്ണ വിസ്മയമാണ് കണ്ടത്.
വിവിധ നിറങ്ങളില്‍ കൂമ്പാരം കൂട്ടി വെച്ചിരിക്കുന്ന മുളക്, മല്ലി, മഞ്ഞള്‍, മസാലപ്പൊടികള്‍ ഉത്തരേന്ത്യയിലെ ഹോളിയെ ഓര്‍മ്മിപ്പിച്ചു...

കൂറ്റന്‍ തൂണുകളും ഉയര്‍ന്ന മേല്‍ക്കൂരയും താഴെ പാകിയിട്ടുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള കല്ലുകളും പിന്നിട്ട് അവസാനമില്ലാത്ത തെരുവുകളിലൂടെ ഞങ്ങള്‍ നടന്നു കൊണ്ടേയിരുന്നു....

തുടരും...


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it