ലാന്‍ക്‌സസ് എന്നെ പഠിപ്പിച്ച ബിസിനസ് പാഠം

ഫാക്ടറിയുടെ ഭീമന്‍ യന്ത്രവല്‍കൃത ഗേറ്റുകള്‍ ഹാരി വണ്ടിയിലിരുന്ന് തന്നെ റിമോട്ട് ഉപയോഗിച്ച് തുറന്നു. യൂണിഫോമിട്ട കാവല്‍ക്കാര്‍ ഞങ്ങള്‍ക്ക് സുപ്രഭാതം നേര്‍ന്നു.

അടഞ്ഞ ഗേറ്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ വണ്ടി ഓടിച്ചപ്പോഴാണ് ഓഫീസ് കെട്ടിടമെത്തിയത്. നേരെ ഹാരിയുടെ കാബിനിലേക്ക് കൊണ്ടുപോയപ്പോള്‍ അവിടെ ലാന്‍ക്‌സസില്‍ ദക്ഷിണേന്ത്യയുടെ വിപണന ചുമതലയുള്ള ഷംസുദ്ദീന്‍ എന്ന തമിഴ്‌നാട്ടുകാരന്‍ ഇരിക്കുന്നു. അയാള്‍ കമ്പനിയുടെ വാര്‍ഷിക മീറ്റിംഗിന് വന്നതാണ്. ഞങ്ങളുടെ കേരളത്തിലെ ഓഫീസില്‍ അയാള്‍ ഒരു തവണ വന്നിട്ടുണ്ട്. ഞങ്ങള്‍ ഇവിടെ വരുന്ന വിവരം അയാള്‍ക്കറിയാം.
ഹാരി ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും വൈദ്യുത കെറ്റിലില്‍ കാപ്പിയുണ്ടാക്കി.കാബിനില്‍ പുറത്തെക്കാള്‍ അല്‍പ്പം തണുപ്പു കുറവുണ്ടെന്നേയുള്ളൂ. ചൂട് കാപ്പി തണുപ്പിനെ ചെറുക്കാന്‍ പ്രയോജനപ്പെട്ടു.

ഹാരി കമ്പനിയില്‍ ചേര്‍ന്നിട്ട് മുപ്പത് കൊല്ലമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, അമേരിക്കയടക്കം ജോലി ചെയ്തിട്ടുണ്ട്.
ജര്‍മ്മനിയില്‍ കുടുംബവുമൊത്ത് വന്നിട്ട് വര്‍ഷങ്ങളായി. സന്തുഷ്ടനും ശാന്തനുമായ ഒരു മനുഷ്യന്‍.

ലാന്‍ക്‌സസ് എന്ന കമ്പനി ജര്‍മ്മനി കേന്ദ്രീകരിച്ചുള്ള ഒരു അന്താരാഷ്ട്ര ഭീമനാണ്. സവിശേഷ രാസവസ്തുക്കളുടെ ഉല്‍പ്പന്ന വൈവിധ്യമുള്ള ലോകത്തിലെത്തന്നെ അഞ്ചു വലിയ കമ്പനികളിലൊന്നാണ്.
അവര്‍ക്ക് അത്തരം നൂറ് കണക്കിനുല്‍പ്പന്നങ്ങളുണ്ട്.
ഞങ്ങള്‍ അവരുടെ അജൈവ ചായക്കൂട്ട് അഥവാ inorganic pigments ന്റെ ഉപഭോക്താക്കളാണ്. അതാണ് ഞങ്ങളുടെ ഉല്‍പ്പന്നത്തിന് നീണ്ടു നില്‍ക്കുന്ന വര്‍ണ്ണ വൈവിധ്യം നല്‍കുന്നത്.
പതിനാലായിരത്തോളം ജോലിക്കാര്‍ മുപ്പത് രാജ്യങ്ങളിലായി ജോലി ചെയ്യുന്ന ആറര ബില്യന്‍ യൂറോ (അമ്പതിനായിരം കോടി ഇന്ത്യന്‍ രൂപ ) വാര്‍ഷിക വില്‍പ്പനയുള്ള കമ്പനിയാണിത്. 'രസതന്ത്രത്തെ ചൈതന്യവത്താക്കുക '' എന്നാണവരുടെ മുദ്രാവാക്യം തന്നെ.

റൈന്‍ നദിയുടെ തീരത്ത് രാസവസ്തു നിര്‍മ്മാണശാലയെന്നത് ഒരു വിരോധാഭാസമാണ്. എന്നാല്‍ ഒരു തുള്ളി മാലിന്യം പോലും പുറത്തേക്ക് പോകുന്നില്ല എന്നും എങ്ങനെ അത് സാധ്യമാകുന്നു എന്നത് ഞങ്ങളെ കാട്ടിത്തരാമെന്നും ഹാരി പറഞ്ഞു.
പരിസ്ഥിതിയെ നോവിക്കാത്ത ഒരു സ്ഥാപനമാണിതെന്നും അയാള്‍ പറഞ്ഞു.

പറഞ്ഞത് പോലെ ഞങ്ങളുടെ മുന്നില്‍ ഹാരി നടന്നു തുടങ്ങി. ഓരോ വാതിലെത്തുമ്പോഴും അയാളത് ഞങ്ങള്‍ക്കായി തുറന്ന് പിടിക്കും. ഞങ്ങള്‍ കയറിക്കഴിഞ്ഞാല്‍ അതടച്ച് വീണ്ടും മുന്നില്‍ നടക്കും. മുഖത്തെപ്പോഴും ചെറുപുഞ്ചിരിയുണ്ടാവും. സത്യത്തില്‍ ഞങ്ങള്‍ കമ്പനിയെ സംബന്ധിച്ച് അത്രയൊന്നും വലിയ ഉപഭോക്താക്കളല്ല. പക്ഷെ അയാള്‍ ഞങ്ങള്‍ക്ക് തന്ന പ്രാധാന്യവും ബഹുമാനവും ഞങ്ങളെ അതിശയിപ്പിച്ചു. അത് എനിക്ക് പില്‍ക്കാലത്തേക്കുള്ള ഒരു ബിസിനസ് പാഠവുമായിരുന്നു.
കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ക്കിടയിലൂടെ ഞങ്ങളെ കൊണ്ട് നടന്ന് അവിടുത്തെ ഏതാണ്ടെല്ലാ പ്രവര്‍ത്തനങ്ങളും ഹാരി കാണിച്ച് വിശദീകരിച്ചു തന്നു.
അതില്‍ ഏറ്റവും അതിശയിപ്പിച്ചത് അവസാന ഭാഗമായ മാലിന്യ ശുദ്ധീകരണ ശാലയായിരുന്നു. ഒരു പക്ഷെ അത്ര നേരം കണ്ട മറ്റു ഭാഗങ്ങളിലേക്കും ഏറ്റവും വലുതും സങ്കീര്‍ണ്ണവുമായിരുന്നു ഈ വിഭാഗം.
പ്രവര്‍ത്തന ശേഷം അതിഭീകരമാം വിധം മാലിന്യം കലര്‍ന്ന വെള്ളത്തിനെ വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച് കുടി വെള്ളത്തിന് തുല്യമാക്കി വീണ്ടും അവര്‍ നദിയിലേക്കൊഴുക്കുന്നു!
നദിയിലെ വെള്ളം എടുക്കുന്നതിന്റെ ഒരു പ്രായശ്ചിത്തം പോലെ.
വളരെ വലിയ നിക്ഷേപമാണ് ശുദ്ധീകരണത്തിനായി കമ്പനി നടത്തിയിരിക്കുന്നത്. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്ന് ഹാരി പറഞ്ഞു. ഒരു ചെറിയ പിഴവിന് വളരെ വലിയ ശിക്ഷയാണ്. ഉത്തരവാദികള്‍ക്ക് പിഴയും തടവും കൂടാതെ ഫാക്ടറി അടച്ചു പോവാനും മതി.

ആ നിമിഷം നമ്മുടെ നാട്ടിലെ നദികളുടെയും ജലാശയങ്ങളുടെയും സ്ഥിതി ഓര്‍ത്ത് ഞാന്‍ ഉള്ളില്‍ കരഞ്ഞു. വ്യവസായ ശാലകളില്‍ നിന്നൊഴുക്കുന്ന മാലിന്യം നമ്മുടെ പുഴകളെ എത്രയോ കാലമായി കൊന്നു കൊണ്ടിരിക്കുന്നു.
പണം വാങ്ങി സ്വന്തം കുടിവെള്ളത്തില്‍ വിഷം കലക്കുന്നതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെയാണല്ലോ നമ്മള്‍ കൂടുതലും കണ്ടിട്ടുള്ളത്. മത്സ്യങ്ങളും മനുഷ്യരും അതിന്റെ ദുരന്തഫലങ്ങള്‍ എന്നും ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു.
ശുദ്ധീകരണത്തിനുള്ള നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമായിട്ടും അത് ഉപയോഗപ്പെടുത്താത്ത വ്യവസായങ്ങള്‍ നമ്മുടെ നാട്ടില്‍ സുലഭമാണല്ലോ. മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ വെറും നോക്കുകുത്തികള്‍ മാത്രം.

ഉച്ചഭക്ഷണത്തിന് ഹാരി ഞങ്ങളെ കാന്റീനിലേക്ക് നയിച്ചു. നദിക്ക് അഭിമുഖമായ തുറസ്സായ സ്ഥലത്തുള്ള ഒരു റെസ്റ്ററന്റ് തന്നെയാണത്.
ഒരു നീളന്‍ മേശ നിറയെ പല തരം സാലഡുകള്‍ തന്നെയുണ്ട്. ഒരു പ്ലേറ്റ് കയ്യില്‍ത്തന്ന് ഇഷ്ടമുള്ളതെടുത്ത് ഒരു ചെറിയ ത്രാസില്‍ തൂക്കിയെടുത്ത് നമ്മുടെ മേശയിലേക്ക് കൊണ്ട് പോകാം. തൂക്കത്തിനാണ് വില. ഞങ്ങള്‍ അതിഥികളായത് കൊണ്ട് അത് ഹാരിയുടെ കണക്കിലാണ്.
മറ്റൊരു മേശയില്‍ മാംസ വിഭവങ്ങള്‍ നിരത്തിയിട്ടുണ്ട്. ഹാരി ഓരോന്നായി ഞങ്ങളെ പരിചയപ്പെടുത്തി. തനത് ജര്‍മ്മന്‍ വിഭവങ്ങള്‍.
ഉരുളക്കിഴങ്ങ് വേവിച്ചത് നിറച്ച കൊഴുക്കട്ട പോലെയുള്ളത്, കിഴങ്ങ് കൊണ്ടു തന്നെയുള്ള പാന്‍ കേക്ക്, മൊരിച്ച സോസേജ്, ബീഫ് റോള്‍സ്, ബീഫ് സ്റ്റ്യൂ ,പോര്‍ക്കിന്റെ കാല്‍മുട്ട് ഭാഗത്തെ മാംസം പാചകം ചെയ്തത് തുടങ്ങിയവ.
ജര്‍മ്മനിയിലാണെങ്കിലും എനിക്ക് വി.കെ.എന്നിന്റെ പുസ്തകങ്ങളിലെ ഭക്ഷണ വിവരണങ്ങള്‍ ഓര്‍മ്മ വന്നു.
പയ്യന്‍സ് ഉണ്ടെങ്കില്‍ എല്ലാം മൃഷ്ടാന്നം ഭുജിച്ചേനെ!
എന്തായാലും ഞങ്ങള്‍ ഹാരിയെ പിന്തുടര്‍ന്ന് പലവിധ സാലഡുകള്‍ കൂടുതല്‍ കഴിച്ചു.
മറ്റുള്ളതൊക്കെ ചെറുതായിതൊട്ടു നോക്കിയതേയുള്ളൂ. ബിയര്‍ അവിടെയും വെള്ളത്തിനൊപ്പം വെച്ചിട്ടുണ്ടായിരുന്നു. പക്ഷെ ആരും ഒരു ടിന്നില്‍ കൂടുതല്‍ എടുത്ത് കണ്ടില്ല.
ഞങ്ങളും ഓരോന്നെടുത്തു.
ജര്‍മ്മനിയിലെ ബിയര്‍ ലഭ്യതയും വിലയുമറിഞ്ഞാല്‍ ഒരു വിമാനം തന്നെ ചാര്‍ട്ടര്‍ ചെയ്ത് കേരളത്തില്‍ നിന്ന് ആള്‍ക്കാര്‍ അങ്ങോട്ട് പോയിക്കളയുമെന്ന് ഞാന്‍ ഉള്ളിലോര്‍ത്തു. ആയിരത്തി മുന്നൂറ് ബ്രൂവറികളും അയ്യായിരം ബ്രാന്‍ഡുകളും ജര്‍മ്മനിയില്‍ നിങ്ങളെ കാത്തിരിക്കുന്നു!

ഞങ്ങളുടെ മുന്നില്‍ റൈന്‍ നദി ഇളം വെയിലില്‍ സ്ഫടികം പോലെ തിളങ്ങി.
നദിയില്‍ നിന്ന് നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു.
മുകളില്‍ തെളിഞ്ഞ ആകാശവും താഴെ തെളിഞ്ഞ പുഴയും.
രാസവസ്തുക്കളുണ്ടാക്കുന്ന ഒരു വ്യവസായശാലയിലിരുന്നു കൊണ്ട്
കാണാന്‍ പറ്റുമെന്ന് വിചാരിക്കാത്ത കാഴ്ചകള്‍ മുന്നില്‍ക്കണ്ടു.
തെളിഞ്ഞ ജലത്തിലൂടെ പതിയെ ഒഴുകുന്ന ബോട്ടുകളിലും, തുഴയുന്ന വഞ്ചികളിലുമിരുന്ന് വെയില്‍ കായുന്ന സഞ്ചാരികള്‍ നിറഞ്ഞ ആഹ്‌ളാദത്തിലായിരുന്നു.

സ്വറ്റ്‌സര്‍ലണ്ടിലെ ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ നിന്നുത്ഭവിച്ച് ഹോളണ്ടിലെത്തുന്ന റൈന്‍ നദി യൂറോപ്യന്‍ സംസ്‌കാരത്തിന്റെയും ഭൂപ്രകൃതിയുടെയും ഒരു സങ്കലനമാണ്.
രണ്ടായിരം വര്‍ഷം മുമ്പ് നദിയുടെ വടക്ക് ഭാഗം റോമന്‍ സാമ്രാജ്യത്തിന്റെ ജലാശയ അതിര്‍ത്തിയായി ഏതൊരു മതിലിനെക്കാളും ഭംഗിയായി കുടിയേറ്റക്കാരെ തടഞ്ഞു.
യൂറോപ്പിന്റെ ഹൈവേക്ക് തുല്യമായി വ്യാപാരത്തെയും ചരക്ക് നീക്കത്തെയും അഭിവൃദ്ധിപ്പെടുത്തി. അതൊഴുകിയ സ്ഥലങ്ങളിലെയൊക്കെയും ചരിത്രത്തിലെ പ്രധാന പങ്കു വഹിച്ചു. ആര്‍ക്കൊക്കെയോ എത്രയോ സമ്പത്തുണ്ടാക്കി കൊടുത്തു.
എന്നിട്ട് ചരിത്രത്തിന് ദൃക്‌സാക്ഷിയായി ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ലോകത്തിലെ എല്ലാ നദികളും ഏകദേശം ഇങ്ങനെയൊക്കെത്തന്നെയായിരിക്കും ജനജീവിതത്തിന്റെ ഭാഗമാകുക.

നമ്മള്‍ പക്ഷെ അതൊന്നു മോര്‍ക്കുന്നില്ല പക്ഷേ ഇവരോര്‍ക്കുന്നു എന്നതാണ് വ്യത്യാസം.
അത് കൊണ്ട് നദികളെ അവര്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു..

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നതിന്റെ പ്രസക്തി ഓര്‍മ്മിച്ചു പോയി!

തുടരും...


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it