അനിശ്ചിതത്വം തുടരുന്നു, വില്‍പന സമ്മര്‍ദത്തില്‍ അയവില്ല, വിദേശ സൂചനകള്‍ പോസിറ്റീവ്, റിസല്‍ട്ട് സീസണ്‍ തുടങ്ങുന്നു

കമ്പനികളുടെ ഒന്നാം പാദ റിസല്‍ട്ടുകള്‍, ചില്ലറ വിലക്കയറ്റം, ഫെഡ് നയം-ഇവയെപ്പറ്റിയുള്ള അവ്യക്തത മൂലം ദിശാബോധം കിട്ടാതെയാണു വിപണികള്‍ നീങ്ങുന്നത്. ഇന്ത്യയില്‍ ഇനിയും കാത്തിരുന്നിട്ടു കാര്യമില്ല എന്ന വിലയിരുത്തലില്‍ വിറ്റു ലാഭമെടുത്തു മാറുന്നവരുടെ തിരക്ക് കൂടി. ഇന്നലെ താഴ്ചയില്‍ നിന്നു നൂറു പോയിന്റിലധികം കയറിയത് ബുള്ളുകളില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.

റെയില്‍വേ, പ്രതിരോധ, രാസവള ഓഹരികള്‍ ഇന്നലെയും കുതിച്ചു കയറി. കപ്പല്‍ നിര്‍മാണശാലകള്‍ ലാഭമെടുക്കലില്‍ ഇടിഞ്ഞു. ജനങ്ങളുടെ ക്രയശേഷി കൂട്ടാവുന്ന വിധം കാര്‍ഷിക മേഖല വളരുമെന്നു കാലവര്‍ഷത്തിന്റെ മികച്ച മുന്നേറ്റം കണ്ടു വിപണി വിലയിരുത്തി. ഇത് എഫ്എംസിജി കമ്പനികളുടെ വില ഗണ്യമായി ഉയര്‍ത്തി. ഓയില്‍-ഗ്യാസ് മേഖലയും കയറി. ബാങ്കുകള്‍, ധനകാര്യ കമ്പനികള്‍, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ തുടങ്ങിയവ താഴ്ന്നു.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,380ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,390 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്ന് ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ഭിന്നദിശകളിലായി. ഇടതു സഖ്യത്തിന്റെ വിജയത്തെ തുടര്‍ന്നു ഫ്രഞ്ചു വിപണി ചാഞ്ചാടിയ ശേഷം താഴ്ന്നു. യു.എസ് വിപണികള്‍ തിങ്കളാഴ്ചയും ഭിന്ന ദിശകളില്‍ നീങ്ങി. ഡൗ ജോണ്‍സ് ചെറുതായി താഴ്ന്നു. മറ്റു സൂചികകള്‍ ഉയര്‍ന്നു റെക്കോഡ് കുറിച്ചു ക്ലോസ് ചെയ്തു. ഇന്നു സെനറ്റിലും നാളെ ജനപ്രതിനിധി സഭയിലും യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തുന്ന പ്രസ്താവനകളെയാണു വിപണി ഉറ്റുനോക്കുന്നത്. വ്യാഴാഴ്ച ചില്ലറവിലക്കയറ്റ കണക്കും വരും. ഇവയും കമ്പനികളുടെ റിസല്‍ട്ടുമാണു വിപണിക്കു ദിശാബോധം നല്‍കുക.

ഡൗ ജോണ്‍സ് സൂചിക 31.08 പോയിന്റ് (0.08%) താഴ്ന്ന് 39,344.79 ല്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 5.66 പോയിന്റ് (0.10%) ഉയര്‍ന്ന് 5572.85ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 50.98 പോയിന്റ് (0.28%) നേട്ടത്തില്‍ 18,403.74ല്‍ വ്യാപാരം അവസാനിപ്പിച്ചു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.14, എസ്ആന്‍ഡ്പി 0.20, നാസ്ഡാക് 0.35 ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.

മിക്ക ഏഷ്യന്‍ വിപണികളും ഇന്നു തുടക്കത്തില്‍ ഉയര്‍ന്നു. ജപ്പാനില്‍ നിക്കൈ ഒരു ശതമാനം കയറി.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി തിങ്കളാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതല്‍ താഴ്ന്നു ചാഞ്ചാട്ടത്തിലായി. ഒടുവില്‍ നല്ല കുതിപ്പ് നടത്തിയെങ്കിലും പ്രധാന സൂചികകള്‍ നാമമാത്ര നഷ്ടത്തില്‍ അവസാനിച്ചു.

സെന്‍സെക്‌സ് 36.22 പോയിന്റ് (0.05%) താഴ്ന്ന് 79,960.38ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 3.30 പോയിന്റ് (0.01%) കുറഞ്ഞ് 24,320.55ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.45% (234.55 പോയിന്റ്) താഴ്ന്ന് 52,425.80ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.35 ശതമാനം കുറഞ്ഞ് 56,888.20ലും സ്‌മോള്‍ ക്യാപ് സൂചിക 0.17% താഴ്ന്ന് 18,908.40ലും ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 60.98 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2866.79 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വില്‍പന സമ്മര്‍ദത്തില്‍ വിപണി നാമമാത്രമായി താഴ്‌ന്നെങ്കിലും അന്തര്‍ധാര ബുള്ളിഷ് ആണെന്നു നിക്ഷേപകര്‍ കരുതുന്നു. നിഫ്റ്റി തുടര്‍ച്ചയായ മൂന്നു ദിവസം 24,300നു മുകളില്‍ ക്ലോസ് ചെയ്തത് അവര്‍ക്കു പ്രതീക്ഷ നല്‍കുന്നു. 24,400-24,500 മേഖല കടക്കാന്‍ ശക്തമായ തടസം ഉണ്ടാകും എന്നാണു വിദഗ്ധര്‍ കരുതുന്നത്.

ഇന്നു സൂചികയ്ക്ക് 24,260 ലും 24,240 ലും പിന്തുണ ഉണ്ട്. 24,345ലും 24,400ലും തടസം ഉണ്ടാകാം.

റിലയന്‍സ് ജിയോ ഐപിഒ ഈ വര്‍ഷമെന്ന് അഭ്യൂഹം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി ഇന്നലെ 40 രൂപ ഉയര്‍ന്ന് 3,217.60 രൂപയില്‍ റെക്കോര്‍ഡ് കുറിച്ചു. ക്ലോസിംഗില്‍ വിപണിമൂല്യം 21.65 ലക്ഷം കോടി രൂപയായി. റിലയന്‍സ് ജിയോ ഈ വര്‍ഷം തന്നെ ഐ.പി.ഒ നടത്തും എന്ന സൂചനയാണ് ഓഹരിയുടെ കുതിപ്പിനു പിന്നില്‍. ഓഗസ്റ്റില്‍ റിലയന്‍സ് ഓഹരി ഉടമകളുടെ വാര്‍ഷികയോഗത്തില്‍ ഇതിന്റെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആകും ജിയോയുടേത് എന്നു പലരും കണക്കാക്കുന്നു.

ഇപ്പോള്‍ ജിയോയ്ക്ക് 11.11 ലക്ഷം കോടി രൂപയാണു വിദേശ ബ്രോക്കറേജ് ജെഫറീസ് കണക്കാക്കുന്ന വില. ഇതിന്റെ അഞ്ചു ശതമാനം ഓഹരി ഐ.പി.ഒയില്‍ നല്‍കിയാല്‍ 55,000 കോടി രൂപയുടേതാകും ഇഷ്യു. എല്‍.ഐ.സിയുടെ 20,000 കോടിയേക്കാള്‍ ഇരട്ടിയിലധികം വരും ഇത്. ഹ്യൂണ്ടായി മോട്ടോര്‍സ് 25, 000 കോടി രൂപയുടെ ഐ.പി.ഒ നടത്താന്‍ ഒരുങ്ങുകയാണ്.

കമ്പനികള്‍, ഓഹരികള്‍

ഒ.എന്‍.ജി.സി തുടര്‍ച്ചയായ രണ്ടാം ദിവസവും നാലു ശതമാനത്തിലധികം കയറി 303 രൂപയില്‍ റെക്കോഡ് കുറിച്ചു. ഓഹരിക്കു ജെഎം ഫിനാന്‍ഷ്യല്‍ 325 രൂപ ലക്ഷ്യ വിലയായി നിര്‍ദേശിച്ചു.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്നലെ അഞ്ചു ശതമാനം കയറി 2,979.45 രൂപ എന്ന റെക്കേര്‍ഡ് കുറിച്ചു. പിന്നീടു 0.80 ശതമാനം താണ് 2,815 രൂപയില്‍ ക്ലോസ് ചെയ്തു. ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് 3.9 ശതമാനവും മസഗോണ്‍ ഡോക്ക് 1.86 ശതമാനവും താഴ്ന്നു.

റെയില്‍വേ ഓഹരികള്‍ ഇന്നലെയും വലിയ കുതിപ്പിലായിരുന്നു. റെയില്‍വേ വികസനത്തിനു ബജറ്റില്‍ വലിയ തുക നീക്കിവയ്ക്കും എന്ന ഊഹമാണു കാരണം. റെയില്‍ വികാസ് നിഗം ലിമിറ്റഡ് 16 ശതമാനം ഉയര്‍ന്ന് 578.95 രൂപയില്‍ റെക്കോര്‍ഡ് കുറിച്ചു. ഇര്‍കോണ്‍ എട്ടു ശതമാനം കയറി 334.50 രൂപയിലും ഐആര്‍എഫ്‌സി ഒന്‍പതു ശതമാനം കൂടി 206 രൂപയിലും റെക്കോഡ് രേഖപ്പെടുത്തി.

പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളും ഇന്നലെ നല്ല നേട്ടം കാണിച്ചു. എച്ച്എഎല്‍ 5662.45 രൂപയിലും ഭൈ 329.95 രൂപയിലും ഭാരത് ഇലക്ട്രോണിക്‌സ് 335.80 രൂപയിലും റെക്കോഡ് കുറിച്ചു.

രാസവള കമ്പനികള്‍ക്കും ഇന്നലെ നല്ല കയറ്റമായിരുന്നു. എഫ്എസിടി പത്തും ആര്‍സിഎഫ് 13.27, എന്‍എഫ്എല്‍ 12.13, ജിഎസ്എഫ്‌സി 6.07 ചംബല്‍ 3.41 എന്നിങ്ങനെ ഉയര്‍ന്നു.

സ്വര്‍ണം താഴ്ചയില്‍

സ്വര്‍ണം തിങ്കളാഴ്ച ഇടിവിലായി. പലിശക്കാര്യത്തില്‍ വ്യക്തത വരാത്തതിനെ തുടര്‍ന്ന് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം വര്‍ധിച്ചതു സ്വര്‍ണത്തെ താഴ്ത്തി.

സ്വര്‍ണം ഔണ്‍സിന് 2359.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,363 ഡോളറിലേക്കു കയറി. ഫെഡ് ചെയര്‍മാന്‍ ഇന്നു സെനറ്റ് കമ്മിറ്റിയില്‍ നടത്തുന്ന പ്രസ്താവന സ്വര്‍ണ വിലയെ സ്വാധീനിക്കും.

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 59,960 രൂപയില്‍ എത്തി. വില ഇന്നും കുറയാം.

വെള്ളിവില ഔണ്‍സിന് 30.86 ഡോളറിലാണ്. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 98,000 രൂപയില്‍ എത്തി.

ഡോളര്‍ സൂചിക തിങ്കളാഴ്ച അല്‍പം കയറി 105ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക104.98 ലേക്കു താണു.

രൂപ തിങ്കളാഴ്ച രാവിലെ കയറിയിട്ട് ക്ലോസിംഗില്‍ ദുര്‍ബലമായി. ഡോളര്‍ രണ്ടു പൈസ കൂടി 83.50 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ചയും ഒരു ശതമാനത്തിലധികം താണു. ബ്രെന്റ് ഇനം ഇന്നലെ 85.75 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 85.67 ഡോളറിലേക്കു താണു. ഡബ്‌ള്യുടിഐ ഇനം 82.26 ഡോളറിലും യു.എഇ.യുടെ മര്‍ബന്‍ ക്രൂഡ് 85.83 ഡോളറിലുമാണ്.

ടിന്‍ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങള്‍ തിങ്കളാഴ്ച താഴ്ന്നു. ചെമ്പ് 0.50 ശതമാനം കുറഞ്ഞു ടണ്ണിന് 9759.84 ഡോളറില്‍ എത്തി. അലൂമിനിയം 0.27 ശതമാനം താഴ്ന്നു ടണ്ണിന് 2531.50 ഡോളറായി. ടിന്‍ 2.5 ശതമാനം ഉയര്‍ന്നു.

ക്രിപ്റ്റാേ കറന്‍സികള്‍ ഭിന്ന ദിശകളിലായി. ബിറ്റ്‌കോയിന്‍ 56,600 ഡോളറിലാണ്. ഈഥര്‍ 3025 ഡോളറിലേക്കു കയറി.

വിപണിസൂചനകള്‍
(2024 ജൂലൈ 08, തിങ്കള്‍)

സെന്‍സെക്‌സ് 30 79,960.38 -0.05%

നിഫ്റ്റി50 24,320.55 -0.01%

ബാങ്ക് നിഫ്റ്റി 52,425.80 -0.45%

മിഡ് ക്യാപ് 100 56,888.20 -0.35%

സ്‌മോള്‍ ക്യാപ് 100 18,908.40 -0.17%

ഡൗ ജോണ്‍സ് 30 39,344.80 -0.08%

എസ് ആന്‍ഡ് പി 500 5572.85 +0.10%

നാസ്ഡാക് 18,403.70 +0.28%

ഡോളര്‍($) ₹ 83.50 + ₹ 0.02
ഡോളര്‍ സൂചിക 105.00 +0.12

സ്വര്‍ണം (ഔണ്‍സ്) $2359.60 -$30.00

സ്വര്‍ണം (പവന്‍) ₹ 53,960 -₹ 160
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $85.75 -$00.79
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it