ജിഎസ്ടി പഴയ കണക്കുകള്‍ ഊരാക്കുടുക്കാവില്ല

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സംഘം ചെറുകിട ബിസിനസുകാര്‍ എന്നെ സമീപിച്ചു. അവരുടെ ആശങ്ക ഇതായിരുന്നു.

ഞങ്ങള്‍ ആകെ സങ്കടത്തിലാണ്. ജിഎസ്ടിയില്‍ പരിശോധനാ ഉദ്യോഗസ്ഥരായി വരുന്നത് സെന്‍ട്രല്‍ ശാഖാ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരാണല്ലോ. അവര്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ചികഞ്ഞെടുത്ത് പഴയ കണക്കുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമോ? എന്നിട്ട് അതിലെ പിഴവുകള്‍ ആരോപിച്ച് പിഴ ഈടാക്കുമോ? ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്ത് കൃത്യമായി രേഖകള്‍ സൂക്ഷിച്ച് മുന്നോട്ടുപോകാന്‍ ബാധ്യസ്ഥരാണ്. പക്ഷേ പഴയ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി പിഴയിട്ടാല്‍ ഞങ്ങളുടെ നിലനില്‍പ്പിനെ തന്നെ അത് ബാധിക്കും. ഞങ്ങള്‍ എന്താ ചെയ്യുക?

മൂന്നുമാസത്തിനിടെ ഞാനേറെ കേട്ട ചോദ്യങ്ങളിലൊന്നും ഇതു തന്നെയാണ്. പഴയ കാലഘട്ടത്തിലെ വീഴ്ചകള്‍ ആയുധമാക്കി ജിഎസ്ടി നിയമത്തില്‍ ഉദ്യോഗസ്ഥര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്ക ഇത്രയ്ക്ക് ശക്തമായതിനാല്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കാനാകുമെന്ന് നമുക്ക് നോക്കാം.

ആദ്യമേ പറയട്ടെ, ഇത് ജിഎസ്ടിയാണ്. പുതിയൊരു നിയമമാണ്. ഇപ്പോള്‍ മുതലുള്ള കാര്യങ്ങള്‍ ആദ്യം ശരിയാക്കുക. രജിസ്‌ട്രേഷന്‍ എടുത്താലും ഇല്ലെങ്കിലും ജിഎസ്ടി നിയമത്തില്‍ എല്ലാ ബിസിനസുകാരും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുവാന്‍ ബാധ്യസ്ഥരാണ്. 2017 ജൂലൈ ഒന്നു മുതലുള്ള കണക്കുകള്‍ വ്യക്തവും കൃത്യവുമായി എഴുതി സൂക്ഷിക്കുക.

ബിസിനസുകാര്‍ വരവ്ചെലവില്‍ ചെലവിന് കീഴില്‍ വരുന്ന എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നല്‍കിയതിന്റെ 'ഇന്‍വേര്‍ഡ് ഇന്‍വോയ്‌സ്' സൂക്ഷിക്കണം. കണക്കില്‍ കാണിക്കുന്ന ആ ഇന്‍വോയ്‌സുകള്‍ നിയമപ്രകാരമുളളതാണെങ്കില്‍ തീര്‍ച്ചയായും അപ്പോള്‍ കൊടുത്ത ജിഎസ്ടി തുക കഴിച്ചുള്ള ബാക്കി തുക മാത്രം സര്‍ക്കാരിലേക്ക് ജിഎസ്ടി അടച്ചാല്‍ മതി.

ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം.

A എന്ന പേരുള്ള ഒരാള്‍ B എന്ന സ്ഥാപനത്തില്‍ നിന്ന് ബിസിനസ് ആവശ്യത്തിന് 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നു. ജിഎസ്ടി പ്രകാരം 18 ശതമാനം നികുതിയുള്ള സാധനമാണത്. അപ്പോള്‍ A, 1000 രൂപയും 18 ശതമാനം നികുതി തുകയായ 180 രൂപയും കൂട്ടി 1180 രൂപ ആ സ്ഥാപനത്തിന് നല്‍കണം. ഈ ഇടപാടിന്റെ രേഖയായി സ്ഥാപനത്തില്‍ നിന്ന് A ഇന്‍വേര്‍ഡ് ഇന്‍വോയ്‌സ് വാങ്ങി സൂക്ഷിക്കുന്നു. അതിനുശേഷം ഈ ഉല്‍പ്പന്നം 1200 രൂപയ്ക്ക് 18 ശതമാനം നികുതി നിരക്കില്‍ തന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുന്നു. അപ്പോഴുള്ള നികുതി ബാധ്യത ഇങ്ങനെ ആയിരിക്കും.

A യുടെ ഔട്ട്പുട്ട് ടാക്‌സ് (1200ത18 ശതമാനം) = 216 രൂപ

A യുടെ ഇന്‍പുട്ട് ടാക്‌സ് (സ്ഥാപനത്തിന്, അതായത് Bയ്ക്ക് A കൊടുത്തത്) = 180 രൂപ

സര്‍ക്കാരിന് മുന്നില്‍ A യുടെ ബാധ്യത = 216 180 = 36 രൂപ

A തന്റെ ഇന്‍വോയ്‌സില്‍ കസ്റ്റമറില്‍ നിന്നും 216 രൂപ വാങ്ങുന്നുണ്ട്. പക്ഷെ A, B-യുടെ കൈയില്‍ നിന്നും ഇന്‍വേര്‍ഡ് ഇന്‍വോയ്‌സ് വാങ്ങി സൂക്ഷിച്ചിരിക്കുന്നതുകൊണ്ട് അതില്‍ കാണിച്ചിട്ടുള്ള ജിഎസ്ടി തുക (Rs.180) കുറച്ചതിനുശേഷമുള്ള തുക മാത്രമേ അ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതുള്ളൂ. ആയുടെ പക്കല്‍ നിന്നും ഇന്‍വേര്‍ഡ് ഇന്‍വോയ്‌സ് വാങ്ങി സൂക്ഷിച്ചിട്ടില്ല എങ്കില്‍ A-യുടെ സര്‍ക്കാരിലേക്കുള്ള ബാധ്യത 216 രൂപ ആയിരുന്നേനെ.

രജിസ്‌ട്രേഷന്‍ എടുത്തില്ല എങ്കില്‍ ഇന്‍പുട്ട് ക്രെഡിറ്റ് കിട്ടില്ല. രജിസ്‌ട്രേഷന്‍ എടുക്കേണ്ട പരിധി കഴിഞ്ഞിട്ടും രജിസ്‌ട്രേഷന്‍ എടുക്കാത്തത് ഗുരുതരമായ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് പഴയ കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ മുതല്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിച്ച് രജിസ്േ്രടഷന്‍ എടുത്ത് കൃത്യമായി റിട്ടേണുകള്‍ കൃത്യസമയത്തുതന്നെ കൊടുത്ത് സമാധാനത്തോടെ ബിസിനസ് ചെയ്യുക.

പഴയ കണക്ക് എന്തു ചെയ്യും?

ആവശ്യം വന്നാല്‍ പഴയകാലത്തെ കാര്യങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട കണക്കുകള്‍ എഴുതി നോക്കി, നികുതി ബാധ്യത വരുമോ എന്ന് ആദ്യം പരിശോധിക്കുക. പഴയകാലത്ത് നിലവിലുണ്ടായിരുന്ന പല ഒഴിവുകളും കിഴിവുകളും പരിശോധിച്ചു നോക്കുമ്പോള്‍ നമുക്ക് പല ആനുകൂല്യങ്ങളും കാണാന്‍ സാധിച്ചെന്നുവരാം. ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, വാങ്ങിയ സാധനങ്ങളുടെ ബില്ലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് വാറ്റ്, സര്‍വീസ് നികുതി എന്നിവ അറിയുന്ന ഒരു കണ്‍സള്‍ട്ടന്റിന്റെ അഭിപ്രായം കൂടി എടുത്ത് നന്നായി പ്ലാന്‍ ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇവിടെ ഉണ്ടാകാന്‍ സാധ്യതയുള്ളൂ.

കൂടാതെ പഴയകാലത്തെ കണക്കുകളില്‍ ഏതെങ്കിലും നികുതി ബാധ്യത വന്നാല്‍ തന്നെ അത് അടയ്ക്കാന്‍ തവണ വ്യവസ്ഥകള്‍ കിട്ടുവാനും സാധ്യതകള്‍ ഉണ്ട്. സര്‍ക്കാര്‍ തലത്തില്‍ പഴയ നികുതികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുണ്ടായിരുന്നു. ഏതായാലും അടുത്ത കേരള ബജറ്റില്‍ വാറ്റിലെ കുടിശികകള്‍ക്ക് ഒരിക്കല്‍ക്കൂടി ഒറ്റത്തവണ പദ്ധതി പ്രഖ്യാപിക്കുവാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്. ഒറ്റപ്പെട്ട സങ്കീര്‍ണമായ വിഷയങ്ങളില്‍ വിദഗ്ധരുടെ സേവനം തേടിയാല്‍ പ്രശ്‌ന പരിഹാരമാകുമെന്നാണ് എന്റെ അഭിപ്രായം. ഇനി ഒരു കോടി രൂപ വരെ വാര്‍ഷിക വില്‍പ്പന നടത്തുന്ന നികുതി വിധേയനായ വ്യക്തിക്ക് കോംപോസിഷന്‍ സ്‌കീമെടുത്താല്‍ ഒരു ശതമാനം നികുതി അടച്ചാല്‍ മതി. ഒരു കോടി രൂപ വരെ വാര്‍ഷിക വില്‍പ്പനയുള്ള ഉല്‍പ്പാദകര്‍ കോംപോസിഷന്‍ സ്‌കീം എടുത്താല്‍ രണ്ട് ശതമാനം ജിഎസ്ടി അടച്ചാല്‍ മതി. സേവന മേഖലയില്‍ റെസ്‌റ്റോറന്റിന് മാത്രമേ (Food supply) കോംപോസിഷന്‍ നികുതി അടയ്ക്കുവാന്‍ അനുവാദമുള്ളൂ. CGST രണ്ടര ശതമാനം, SGST രണ്ടര ശതമാനം എന്നിങ്ങനെയുള്ള നിരക്കില്‍ അഞ്ച് ശതമാനമാണ് ഇതിന്റെ നികുതിയായി

വരിക.

Adv. K.S. Hariharan
Adv. K.S. Hariharan  

കേരളത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന ധാരാളം നിയമ സംബന്ധിയായ ട്രെയിനിംഗ് പ്രോഗ്രാമുകളിൽ ട്രെയിനർ ആണ്. ട്രൈബ്യുണലുകൾ, അപ്പീൽ ഫോറങ്ങൾ, ടാക്സേഷൻ, മറ്റ് ബിസിനസ് നിയമങ്ങൾ എന്നിവയിൽ സ്‌പെഷലൈസ് ചെയ്ത് പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനും എറണാകുളത്തെ കെ.എസ്. ഹരിഹരൻ & അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ സാരഥിയുമാണ്. ഫോണ്‍: 98950 69926

Related Articles

Next Story

Videos

Share it