ഏപ്രിൽ ഒന്നുമുതൽ എല്ലാ പുതിയ മോട്ടോർവാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ (എച്ച്.എസ്.ആർ.പി.) നിർബന്ധമാക്കും. ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ നിർമ്മിക്കുന്ന വാഹനങ്ങൾ എച്ച്.എസ്.ആർ.പി ഘടിപ്പിച്ചായിരിക്കും വിപണിയിലെത്തുക.
കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. വ്യാജ നമ്പർപ്ലേറ്റുകൾ തടയാനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടം (1989), 2001 ലെ എച്ച്.എസ്.ആർ.പി ഉത്തരവ് എന്നിവ ഭേദഗതി ചെയ്യും.
പഴയ വാഹനങ്ങൾക്ക് എച്ച്.എസ്.ആർ.പി. വിതരണം ചെയ്യുന്നത് സർക്കാർ അനുമതി ലഭിച്ചിട്ടുള്ള നിർമാതാക്കളായിരിക്കും.
പുതിയ നമ്പർ പ്ലേറ്റിൽ നിരവധി സുരക്ഷാ ഫീച്ചറുകൾ ഉണ്ടായിരിക്കും.
എച്ച്.എസ്.ആർ.പിയുടെ പ്രത്യേകതകൾ:
- അലുമിനിയം കൊണ്ടുള്ള ഈ നമ്പർ പ്ലേറ്റുകളിൽ രജിസ്ട്രേഷൻ നമ്പർ കൂടാതെ കൂടുതൽ വിവരങ്ങൾ ഉണ്ടാകും.
- ഏഴക്കമുള്ള ലേസർ കോഡ്
- ക്രോമിയം കൊണ്ടുള്ള ഹോളോഗ്രാം
- എന്‍ജിന്‍, ഷാസി നമ്പറുകള്‍ പതിപ്പിച്ച സ്റ്റിക്കർ
- നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഉപയോഗ ശൂന്യമാകുന്ന രീതിയിൽ സ്‌നാപ് ലോക്ക് സംവിധാനം ഉപയോഗിച്ചാണ് തയ്യാറാക്കുക.
- തേർഡ് രജിസ്ട്രേഷൻ മാർക്ക് (രജിസ്ട്രേഷന്റെ എല്ലാ വിവരങ്ങളുമുള്ള ഹോളോഗ്രാം സ്റ്റിക്കർ) വാഹനത്തിന്റെ മുൻപിലും ഒട്ടിച്ചിരിക്കും.