രാജ്യത്തിന് ഇലക്ട്രിക് വാഹനനയം ഉടന്‍: പ്രധാനമന്ത്രി

Update: 2018-09-07 10:02 GMT

ലോകത്തിലെ മൂന്നാമത്തെ എണ്ണ ഉപഭോക്തൃരാജ്യമായ ഇന്ത്യയുടെ നിരത്തുകളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ നിറയുന്നു. വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി പുതിയ നയം ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും അവയുടെ ഉപയോഗത്തിനും പ്രോല്‍സാഹിപ്പിക്കുന്നതായിരിക് കും പുതിയ നയം. നിലവില്‍ എല്ലാ പ്രധാന വാഹനനിര്‍മാതാക്കളും തന്നെ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കാന്‍ പദ്ധതിയിടുന്നുണ്ട്.

ഇലക്ട്രിക് വെഹിക്കിള്‍ മാനുഫാക്ചറിംഗ്, ബാറ്ററി, സ്മാര്‍ട്ട് ചാര്‍ജിംഗ് എന്നീ മേഖലകളില്‍ രാജ്യം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 12 വര്‍ഷത്തിനകം 2030ഓടെ ഇന്ത്യന്‍ നിരത്തുകള്‍ പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങള്‍ കീഴടക്കണമെന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

ഇതുവഴി ഇന്ധനഇറക്കുമതി പൂര്‍ണ്ണമായി നിര്‍ത്തലാക്കാനും അന്തരീക്ഷമലിനീകരണം വ്യാപകമായി കുറയ്ക്കാനും കഴിയും. പക്ഷെ ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അടക്കം പല മേഖലകളിലും അതിവേഗം മുന്നോട്ട് പോകേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ പുതിയ നയം അതിന് മുന്നോടിയാകുമെന്നാണ് പ്രതീക്ഷ.

Similar News