വൈദ്യുതി നിരക്കില്‍ വീണ്ടും ഷോക്ക് വരുന്നു; സര്‍ചാര്‍ജ് കൂട്ടണമെന്ന് കെ.എസ്.ഇ.ബി

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അധിക ചെലവ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യം

Update: 2023-12-12 07:30 GMT

Image by Canva

വൈദ്യുതി നിരക്ക് കൂട്ടി ഒരു മാസം പിന്നിടും മുന്‍പേ ഉപഭോക്താക്കള്‍ക്ക് അടുത്ത ഇരുട്ടടി നല്‍കാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുന്നു.

ജനുവരി മുതല്‍ മാര്‍ച്ച് വരെ വൈദ്യുതി വാങ്ങിയത് വഴി നേരിട്ട അധിക സാമ്പത്തിക ബാധ്യത ഉപയോക്താക്കളില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് കമ്മീഷന്‍ ഇത് സംബന്ധിച്ച വാദം കേള്‍ക്കും.
നിലവില്‍ പിരിക്കുന്ന 19 പൈസയ്‌ക്കൊപ്പം ജൂണ്‍ ഒന്നു മുതല്‍ യൂണിറ്റിന് 16 പൈസ കൂടി വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ വൈദ്യുതി വാങ്ങാനായി ചെലവാക്കിയ 92.79 കോടി രൂപ തിരിച്ചു പിടിക്കാനാണ് സര്‍ചാര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ വരെ വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവായ 280 കോടി രൂപ ഈടാക്കാനായി ഒമ്പതു പൈസയും ഈ വര്‍ഷം മാര്‍ച്ച് മുതലുള്ള അധിക ചെലവ് ഈടാക്കാന്‍ 10 പൈസയും നിലവില്‍ സര്‍ചാര്‍ജായി കെ.എസ്.ഇ.ബി ഈടാക്കുന്നുണ്ട്. അതിനു പുറമെയാണ് 16 പൈസ അധികം ഈടാക്കാന്‍ അനുമതി തേടിയിരിക്കുന്നത്.


Tags:    

Similar News