ഇ-വേ ബില്‍: ബിസിനസുകാര്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ഉദ്യോഗസ്ഥരില്‍ നിന്ന് അനാവശ്യ നടപടിയുണ്ടാകുന്ന സാഹചര്യത്തില്‍ ബിസിനസുകാര്‍ ഇ-വേ ബില്ലിനെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്

Update: 2022-05-23 07:38 GMT

ജി എസ്ടി ചട്ടം അനുസരിച്ച് ഇ-വേ ബില്‍ സംവിധാനം കൊണ്ടുവന്നതുതന്നെ ചരക്കുകളുടെ സുഗമമായ ഗതാഗതത്തിനു വേണ്ടിയാണ്. എന്നാല്‍ ഇത് നടപ്പിലാക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇത്രയേറെ സങ്കീര്‍ണമായ നിഷ്‌കര്‍ഷകള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പിടിച്ചിടുന്ന സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍, വാഹന പരിശോധനയുമായി ബന്ധപ്പെട്ട, ഒരു സര്‍ക്കുലര്‍ സര്‍ക്കാരിന് പുതുതായി കൊണ്ടുവരേണ്ടി വന്നു.

ഇ-വേ ബില്‍ ചട്ടങ്ങള്‍ പാലിക്കുമ്പോള്‍ വരുന്ന ചെറിയ സാങ്കേതിക പിഴവുകള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് 1000 രൂപ (500 രൂപ CGST യുടെ കീഴിലും 500 രൂപ ടഏടഠ -യുടെ കീഴിലും) പിഴത്തുകയായി അടച്ച് പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാനുള്ള വ്യവസ്ഥ സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.
ഈ സര്‍ക്കുലര്‍ സൂചിപ്പിക്കുന്നത് തന്നെ ചെറിയ പിഴവുകള്‍ക്ക് വന്‍ ശിക്ഷ കൊടുക്കരുത് എന്നാണ്. ചരക്കുവാഹനങ്ങള്‍ പിടിക്കപ്പെടുന്ന സാഹചര്യങ്ങളില്‍, പല ഉദ്യോഗസ്ഥരോടും നേരിട്ട് ബന്ധപ്പെടേണ്ടതായി വന്നിട്ടുണ്ട്. ആ ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗവും പറയുന്നത് ഉദ്യോഗസ്ഥര്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പിലാക്കിയിയിട്ടുള്ളൂ, തെറ്റൊന്നും ചെയ്തില്ല എന്നൊക്കെയാണ്.
ഇ- വേ ബില്ലിന്റെ കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ജിഎസ്ടി ഉദ്യോഗസ്ഥര്‍ നിരവധി ചരക്കു വാഹനങ്ങള്‍ അനാവശ്യമായി തടഞ്ഞിടാറുണ്ട്. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മനസ്സിലാക്കാതെ ഇ- വേ ബില്ലിന്റെ കാലാവധി കഴിഞ്ഞു എന്ന ഒറ്റ കാരണം ചൂണ്ടിക്കാട്ടി 129-ആം വകുപ്പ് പ്രകാരം പിഴ ചുമത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് സുപ്രീം കോടതി വന്‍ തുക സര്‍ക്കാരിലേക്ക് അടപ്പിച്ചു. വാഹന പരിശോധനയ്ക്കിടയില്‍ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ പിഴ ചുമത്തുന്ന പല ഉദ്യോഗസ്ഥര്‍ക്കും ഈ വിധിന്യായം ഒരു പാഠമാണ്.
തെറ്റായ നടപടിക്രമങ്ങള്‍
വേറൊരു സാഹചര്യം കൂടി പറയാം. പാഴ്‌സല്‍ ഓഫീസില്‍ വെച്ച് അവിടെ കിടന്നിരുന്ന ചരക്കുകള്‍ ഇ- വേ ബില്‍ സമയപരിധി കഴിഞ്ഞു എന്ന കാര്യം പറഞ്ഞുകൊണ്ടോ, മറ്റു സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞുകൊണ്ടോ ജിഎസ്ടി ഉദ്യോഗസ്ഥര്‍ 129-ആം വകുപ്പ് പ്രകാരം ചരക്കുകള്‍ പിടിച്ചെടുക്കുന്നു.
ആ ചരക്കു വില്‍പ്പന നടത്തിയ വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ പാഴ്സല്‍ ഓഫീസിലേക്കു ചരക്ക് കൈമാറ്റം നടത്തിക്കഴിഞ്ഞാല്‍, അഥവാ ചരക്കുകള്‍ കൊണ്ടുപോകുന്ന പാഴ്സല്‍ ലോറിക്കാരെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍, സാധാരണ നിലയില്‍, അയാളുടെ ഭാഗത്ത് നിന്നു മറ്റൊന്നും ചെയ്യേണ്ടതില്ല. കാരണം അവിടെ കച്ചവടം നടത്തിക്കഴിഞ്ഞ സാഹചര്യമാണ്. ചില പ്രത്യേക സാഹചര്യം മൂലം ചരക്ക് കൊണ്ടുപോകുവാന്‍ സാധിക്കാതെയിരിക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. അല്ലെങ്കില്‍ ആ പാഴ്സല്‍ ഓഫീസില്‍ ഈ ചരക്കു കെട്ടിക്കിടക്കുകയുമാകാം.
ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ പലപ്പോഴും ചില ഉദ്യോഗസ്ഥര്‍ വിട്ടുവീഴ്ചയില്ലാതെ, മനുഷ്യത്വരഹിതമായി പെരുമാറുന്നു. 129-ആം വകുപ്പ് പ്രകാരമുള്ള പിഴ ചുമത്താന്‍ അവര്‍ ഇങ്ങനെയുള്ള പാഴ്സല്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ചരക്കുകളെ ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിലുള്ള തെറ്റായ നടപടിക്രമങ്ങള്‍ കച്ചവടം നടത്തുന്ന വ്യാപാര സമൂഹത്തിനു വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.
ചോദ്യം 1
എന്താണ് ഇ- വേ ബില്‍?
ഇ- വേ ബില്‍ എന്നത് ചരക്ക് നീക്കം ആരംഭിക്കുന്നതിന് മുമ്പ് ജിഎസ്ടി പോര്‍ട്ടലില്‍ ഇലക്ട്രോണിക് രീതിയില്‍ ജനറേറ്റ് ചെയ്യേണ്ടുന്ന ഒരു രേഖയാണ്. ഇ- വേ ബില്ലില്‍ രണ്ടു ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. പാര്‍ട്ട് Aയും, പാര്‍ട്ട് Bയും.
പാര്‍ട്ട് Aയില്‍ സ്വീകര്‍ത്താവിന്റെ ജിഎസ്ടിഎന്‍, ഡെലിവറി സ്ഥലം, തീയതി, ഇന്‍വോയ്‌സ് നമ്പര്‍ അഥവാ ഡെലിവറി ചലാന്‍, സാധനങ്ങളുടെ മൂല്യം, HSN കോഡ്, ട്രാന്‍സ്‌പോര്‍ട്ട് ഡോക്യുമെന്റ് നമ്പര്‍ (ചരക്ക് രസീത് നമ്പര്‍, അല്ലെങ്കില്‍ റെയില്‍വേ രസീത് നമ്പര്‍, അല്ലെങ്കില്‍ എയര്‍വേ ബില്‍ നമ്പര്‍, അല്ലെങ്കില്‍ ബില്‍ ഓഫ് ലാഡിംഗ് നമ്പര്‍), എന്നിവ ഉള്‍പ്പെടുന്നു.
പാര്‍ട്ട് ആയില്‍ ട്രാന്‍സ്‌പോര്‍ട്ടറുടെ വിശദാംശങ്ങളും, ചരക്കുനീക്കം ഏതു മാര്‍ഗ്ഗത്തിലൂടെയെന്നും, ചരക്കു നീക്കത്തിനുപയോഗിക്കുന്ന വാഹനത്തിന്റെ നമ്പറും അടങ്ങുന്നു. ഈ വിവരങ്ങള്‍ ചരക്കു നീക്കത്തിന് മുമ്പ് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.
ചോദ്യം 2
ഏതൊക്കെ സാഹചര്യത്തിലാണ് ഇ-വേ ബില്‍ നിര്‍ബന്ധമായും ജനറേറ്റ് ചെയ്യേണ്ടത്?
ചരക്കിന്റെ മൂല്യം 50,000 രൂപയില്‍ കവിയുന്നുവെങ്കില്‍ നിര്‍ബന്ധമായും ഇ- വേ ബില്‍ ജനറേറ്റ് ചെയ്യേണ്ടതായി വരും. ചരക്കിന്റെ മൂല്യം 50,000 മോ 50,000 ത്തില്‍ കുറവോ ആയ സാഹചര്യങ്ങളില്‍ പോലും ഇ- വേ ബില്‍ ഒരു വ്യക്തിക്ക് ജനറേറ്റ് ചെയ്യാവുന്നതാണ്.
$ പ്രിന്‍സിപ്പല്‍ ഒരു ജോബ് വര്‍ക്കര്‍ക്കും, തിരിച്ച് ജോബ് വര്‍ക്കറില്‍ നിന്നു പ്രിന്‍സിപ്പലിലേക്കും അന്തര്‍-സംസ്ഥാന ചരക്ക് കൈമാറ്റം ചെയ്യുമ്പോള്‍
$ കരകൗശല വസ്തുക്കളുടെ അന്തര്‍സംസ്ഥാന ചരക്കുനീക്കം നടത്തുമ്പോള്‍.
ചോദ്യം 3
ഇ- വേ ബില്‍ എടുക്കേണ്ട ആവശ്യമില്ലാത്തതെപ്പോള്‍?
50,000 രൂപയില്‍ താഴെയുള്ള ചരക്കുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍.
$മോട്ടോറൈസ്ഡ് അല്ലാത്ത വാഹനത്തിലൂടെ ചരക്ക് കൊണ്ടുപോകുമ്പോള്‍.
$ചട്ടം 138 പ്രകാരമുള്ള Annexure ല്‍ പറഞ്ഞിരിക്കുന്ന ചരക്കുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍.
(ഇ- വേ ബില്ലിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വരും ലക്കങ്ങളില്‍)
ലേഖകന്‍ ജിഎസ്ടി ഉള്‍പ്പടെയുള്ള നിയമകാര്യങ്ങളിലെ ഉപദേഷ്ടാവാണ്.
ഫോണ്‍: 9895069926, 9846227555)


Tags:    

Similar News