ഇന്‍ഫോപാര്‍ക്കില്‍ 160 കോടിയുടെ നിക്ഷേപവുമായി ജിയോ ഗ്രൂപ്പ്

പദ്ധതി പൂര്‍ണമാകുന്നതോടെ 5,000 മുതല്‍ 6,000 വരെ തൊഴിലവസരങ്ങള്‍ നേരിട്ടും 10,000 മുതല്‍ 12,000 വരെ തൊഴിലവസരങ്ങള്‍ അനുബന്ധമായും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2022-02-24 11:15 GMT

ഇന്‍ഫോപാര്‍ക്കില്‍ ബഹുനില കെട്ടിടമൊരുക്കാന്‍ 160 കോടി രൂപയുടെ നിക്ഷേപവുമായി ജിയോ ഗ്രൂപ്പ്. ഇന്‍ഫോപാര്‍ക്കിനുള്ളില്‍ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തായി നിര്‍മിക്കുന്ന 12 നില കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ജിയോ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.വി ജോര്‍ജ് നിര്‍വഹിച്ചു. ഏഴ് ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് കെട്ടിടമൊരുങ്ങുക. പദ്ധതി പൂര്‍ണമാകുന്നതോടെ 5,000 മുതല്‍ 6,000 വരെ തൊഴിലവസരങ്ങള്‍ നേരിട്ടും 10,000 മുതല്‍ 12,000 വരെ തൊഴിലവസരങ്ങള്‍ അനുബന്ധമായും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിക്രിയേഷണല്‍ ഏരിയ, ക്ലബ് ഹൗസുകള്‍, ജോഗിങ് ട്രാക്ക്, ജിം, സ്വിമ്മിങ് പൂള്‍, 700 ഓളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം തുടങ്ങിയ ഉള്‍ക്കൊള്ളിച്ചുള്ള പദ്ധതി സോളാര്‍ പവര്‍ ബാക്കപ്പോടു കൂടിയാണ് നടപ്പാക്കുക. ഭാവിയില്‍ സിയാല്‍ മാതൃകയിലേക്ക് പൂര്‍ണമായി മാറാനാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കിയ മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവില്‍ ബാക്ക് ടു ഓഫീസ് ക്യാംപയിന്‍ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരമൊരു സംരംഭവുമായി മുന്നോട്ട് വരുന്നതെന്ന് ജിയോ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.വി ജോര്‍ജ് പറഞ്ഞു.
നേരത്തെ, 2013ല്‍ ഇന്‍ഫോപാര്‍ക്ക് ഫെയ്സ് വണ്ണിന് സമീപം കിന്‍ഫ്ര ക്യാംപസില്‍ ജിയോ ഇന്‍ഫോപാര്‍ക്ക് സ്ഥാപിച്ചിരുന്നു. ഇവിടെ ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. പുതിയ കെട്ടിടം ഒരുങ്ങുന്നതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഡാറ്റ അനലിറ്റിക്സ്, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ ടെക്നോളജികളില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(Press Release)


Tags:    

Similar News